മഡ്രിഡ്: തോല്‍വിയറിയാതെ 40 കളി പൂര്‍ത്തിയാക്കിയ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിന് ഒടുവില്‍ അടിതെറ്റി. അതാവട്ടെ, എന്നും രക്ഷകനായി അവതരിക്കുന്ന സെര്‍ജിയോ റാമോസിന്‍െറ സെല്‍ഫ് ഗോളിലൂടെയും. ബാഴ്സയുടെ റെക്കോഡ് തകര്‍ത്ത ആത്മവിശ്വാസത്തില്‍ തോല്‍വിയറിയാത്ത 41ാം മത്സരമെന്ന ലക്ഷ്യവുമായി ബൂട്ടുകെട്ടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും സംഘത്തെയും മുന്‍ ചിലി കോച്ച് ജോര്‍ജ് സാംപോളിയുടെ സെവിയ്യയാണ് 2-1ന് പിടിച്ചുകെട്ടിയത്. 3-5-2 എന്ന സിദാന്‍െറ അപൂര്‍വ ഫോര്‍മേഷനില്‍ കളത്തിലിറങ്ങിയ റയല്‍ രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ഗോളിലൂടെ ലീഡ് നേടി മത്സരം കൈപ്പിടിയിലൊതുക്കിയിരുന്നു. ഒരു ഗോളില്‍ പിടിച്ച് മൂന്ന് പോയന്‍റുറപ്പിക്കാനുള്ള ശ്രമത്തിനിടെ 85ാം മിനിറ്റില്‍ റാമോസ് വില്ലനായി. സ്വന്തംഗോള്‍മുഖത്തേക്ക് പിറന്ന കോര്‍ണര്‍കിക്ക് പുറത്തേക്ക് ഹെഡ്ചെയ്യാനുള്ള റാമോസിന്‍െറ ശ്രമം പിഴച്ചു. സെവിയ്യ ഡിഫന്‍ഡര്‍ ആദില്‍ റമിക്കു മുകളിലൂടെ ഉയര്‍ന്നുചാടി തലവെച്ചപ്പോള്‍ പന്ത് പതിച്ചത് സ്വന്തം വലയില്‍. അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്‍െറ ആഘാതത്തില്‍ നിന്ന് റയലിന് തിരിച്ചുവരവ് എളുപ്പമായില്ല. പ്രതിരോധം പാളിയപ്പോള്‍, ഇഞ്ചുറി ടൈമിലെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ സെവിയ്യ മത്സരം പിടിച്ചു. 92ാം മിനിറ്റില്‍ സ്റ്റീവന്‍ ജൊവെട്ടിക് വലതുവിങ്ങിലൂടെ കുതിച്ചുപാഞ്ഞ്, ബോക്സിനും പുറത്തുനിന്നെടുത്ത ഷാര്‍പ് ഷൂട്ടിനെ ഗോളി കെയ്ലര്‍ നവാസിന്‍െറ അക്രോബാറ്റിക് ഡൈവിങ്ങിനും തടുക്കാനായില്ല. തോല്‍വി ഒഴിവാക്കാനൊരു ചെറുത്തുനില്‍പ്പിന് പോലും സമയം നല്‍കാതെ റയലിന്‍െറ വേദനിപ്പിക്കുന്ന തോല്‍വി.
നാലു ദിവസത്തിനിടെ രണ്ടാം തവണയാണ് റയലും സെവിയ്യയും ഏറ്റുമുട്ടിയത്. വ്യാഴാഴ്ച കിങ്സ് കപ്പ് പ്രീക്വാര്‍ട്ടറില്‍ 3-3ന് സമനില വഴങ്ങിയതിന്‍െറ ഓര്‍മയിലായിരുന്നു സിദാന്‍ അടിമുടി ആക്രമണമെന്ന തന്ത്രംമാറ്റി പ്രതിരോധത്തിന് കൂടി മുന്‍തൂക്കം നല്‍കിയത്. പക്ഷേ, ആര്‍ത്തലച്ച സെവിയ്യക്കൊപ്പം ഭാഗ്യംകൂടി നിന്നതോടെ റയലിന്‍െറ അപരാജിത കുതിപ്പ് അവസാനിച്ചു. 2016 ഏപ്രില്‍ ആറിന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ളബ് വോള്‍ഫ്സ്ബുര്‍ഗിനോട് തോറ്റ (2-0) ശേഷം റയലിന്‍െറ ആദ്യ തോല്‍വിയായിരുന്നു സെവിയ്യക്കെതിരെ. ഇതിനിടെയുള്ള 40 കളിയില്‍ ഒമ്പത് സമനില മാത്രം. ബാക്കി 31ലും വിജയങ്ങള്‍. ഇതിനിടയിലെ മൂന്ന് ചാമ്പ്യന്‍സ് കപ്പ് സൗഹൃദ മത്സരങ്ങള്‍ പരിഗണിക്കാതെയാണ് റെക്കോഡ് കുതിപ്പ്. സെവിയ്യക്കെതിരെ കിങ്സ് കപ്പില്‍ സമനില പിടിച്ചായിരുന്നു ബാഴ്സലോണയുടെ അപരാജിതമായ 39 മത്സരമെന്ന റെക്കോഡ് റയല്‍ മറികടന്നത്. കഴിഞ്ഞ സീസണിലായിരുന്നു ബാഴ്സ ഈ നേട്ടം കൈവരിച്ചത്.
ജയത്തോടെ സെവിയ്യ ബാഴ്സലോണയെ മറികടന്ന് പോയന്‍റ് പട്ടികയില്‍ (39) രണ്ടാമതത്തെി. ബാഴ്സക്ക് 38 പോയന്‍റാണുള്ളത്. ഒന്നാമതുള്ള റയലിന് 40ഉം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.