മലപ്പുറം: ഫുട്‌ബാള്‍ പ്രേമികൾക്ക് ആവേശം പകർന്ന് വീണ്ടും മലപ്പുറത്തുനിന്ന് ഒരു താരം ഐ ലീഗിലേക്ക്. മലപ്പുറം കാവുങ്ങല്‍ സ്വദേശി മഷ്ഹൂറാണ് ചെന്നൈ സിറ്റി എഫ്.സിക്കായി കളിക്കുക. ചെന്നൈ ലീഗില്‍ ഹിന്ദുസ്ഥാന്‍ ഈഗിള്‍സിന് വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് ഈ മധ്യനിരക്കാരനെ ഐ ലീഗിലെത്തിച്ചത്. ആഗസ്റ്റ് അവസാനം ടീമില്‍ ചേരാനാണ് ധാരണ.
പനമ്പള്ളി നഗര്‍ സർക്കാർ ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസിലെത്തിയതോടെയാണ് മഷ്ഹൂർ കളിയിൽ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിരുദ പഠനത്തിനായി കണ്ണൂര്‍ സി.എം കോളജിലെത്തിയപ്പോൾ പ്രകടനം കൂടുതൽ മെച്ചപ്പെട്ടു. ഇവിടെ മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരം ധനേഷായിരുന്നു പരിശീലകൻ. രണ്ടുതവണ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കായി കളത്തിലിറങ്ങി.
2015ല്‍ എം.ജി യൂനിവേഴ്‌സിറ്റിക്കായി ഒാള്‍ ഇന്ത്യ ടൂർണമെൻറ് കളിച്ചു. ചെന്നൈ ആരോ, എയര്‍ ഇന്ത്യ മുംബൈ, കൊല്‍ക്കത്ത പ്രയാഗ് യുനൈറ്റഡ് എന്നീ ക്ലബുകളില്‍ കളിച്ചശേഷമാണ് ഹിന്ദുസ്ഥാന്‍ ഈഗിള്‍സിലെത്തിയത്. ബുധനാഴ്ചയാണ് ഐ ലീഗ് ക്ലബ് ചൈന്നൈ സിറ്റി എഫ്.സിയുമായി കരാര്‍ ഒപ്പിട്ടത്. മുന്‍ കെ.എസ്.ഇ.ബി താരം ഷാജറുദ്ദീനായിരുന്നു ആദ്യകാല പരിശീലകന്‍. കാവുങ്ങല്‍ തങ്ങളകത്ത് ശരീഫ്^ഫാത്തിമ ദമ്പതികളുടെ മകനാണ്. ഷാഹിയ, ഫാത്തിമ എന്നിവർ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.