കെയ്റോ: റയൽ മാഡ്രിഡ്- ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ മുഹമ്മദ് സലാഹിനെ പരിക്കേൽപിച്ച സെർജിയോ റാമോസിനെതിരെ പരാതി. ബാസ്സെം വാഹ്ബയെന്ന ഈജിപ്ഷ്യൻ അഭിഭാഷകനാണ് റാമോസിനെതിരെ പരാതിപ്പെട്ടത്. സലാഹിനെ മനഃപൂർവ്വം റാമോസ് വേദനിപ്പിച്ചെന്ന് ആരോപിച്ച് ഫിഫക്കാണ് പരാതി നൽകിയത്. റയൽ തങ്ങളുടെ താരങ്ങളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നെന്നും പരാതിയിൽ പറയുന്നു.
റിപ്പോർട്ട് ലഭിച്ചതായും അന്വേഷണമുണ്ടാവുമെന്നും ഫിഫ വെബ്സൈറ്റ് അറിയിച്ചെന്നും പരാതിയിൽ സത്യമുണ്ടെന്ന് കണ്ടെത്തിയാൽ സലാഹിന് നഷ്ടപരിഹാരം നൽകാൻ റാമോസും ക്ലബ്ബും നിർബന്ധിതരാകുമെന്നും വഹ്ബ വ്യക്തമാക്കി. 1 ബില്ല്യൺ യൂറോയാണ് ഞാൻ നഷ്ടപരിഹാരമായി ചോദിച്ചത്, അത് ദാനം ചെയ്യും - അദ്ദേഹം പറഞ്ഞു. എൽവത ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ മുന്നേറുന്നതിനിടെ ലിവർപൂളിൻെറ പ്രതീക്ഷയായ സലാഹിന് പരിക്കേറ്റത് ഈജിപ്തിനെയാണ് ശരിക്കും ഞെട്ടിച്ചത്. ലോകകപ്പിലെ തങ്ങളുടെ പ്രതീക്ഷയായ താരം പരിക്കിൽ നിന്ന് മുക്തനായി തിരികെയെത്താനാണ് ഈജിപ്തുകാരുടെ പ്രാർത്ഥന. റാമോസ് സലാഹിനെ വീഴ്ത്തിയ വിവാദത്തിൽ ഫുട്ബാൾ ലോകത്ത് ചേരി തിരിഞ്ഞ് ചർച്ചകളുണ്ടായിരുന്നു. റാമോസിനെതിരെ നിശിത വിമർശവുമായി ഭൂരിഭാഗം പേരും രംഗത്തെത്തിയപ്പോൾ ചിലർ റയൽ താരത്തെ അനുകൂലിച്ചും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.