പുതിയ സീസണ്‍, പുതിയ പുണെ

കൊച്ചി: പുതിയ സീസണില്‍ എല്ലാംകൊണ്ടും പുതിയതാണ് പുണെ സിറ്റി എഫ്.സി, ജഴ്സിയില്‍ പോലും. മുന്‍ സീസണുകളിലെ മോശം പ്രകടനം അവര്‍ മറക്കാന്‍ ശ്രമിക്കുന്നു. ഡേവിഡ് പ്ളാറ്റിന് പകരക്കാരനായി ഐ.എസ്.എല്ലിന്‍െറ മര്‍മമറിയുന്ന പരിശീലകന്‍ അന്‍േറാണിയോ ലോപസ് ഹബാസാണ് തന്ത്രങ്ങള്‍ മെനയുന്നത്. റുമാനിയന്‍ താരം അഡ്രിയാന്‍ മുട്ടുവിന് പകരം മാര്‍ക്വി താരമായി ഐസ്ലന്‍ഡില്‍നിന്ന് എഡു ഗുഡ്ജോണ്‍സണെ കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും  പരിക്കേറ്റതിനാല്‍ അദ്ദേഹം കളിക്കില്ല.  യൂറോപ്, ലാറ്റിനമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ടീമിനായി താരങ്ങള്‍ എത്തുന്നു. സ്പെയിനില്‍നിന്ന് മൂന്നുപേരും ബ്രസീലില്‍നിന്ന് രണ്ടുപേരും പുണെക്കായി കളിക്കും. ഐ.എസ്.എല്‍ പരിചയമുള്ള ഇന്ത്യന്‍ താരങ്ങളെയും അണിനിരത്തുന്നു. സ്പെയിനിലായിരുന്നു പുണെയുടെ മുന്നൊരുക്ക മത്സരങ്ങള്‍.

രണ്ട് വിദേശ താരങ്ങളെ മാത്രം ആശ്രയിച്ചാണ് പ്രതിരോധനിര സജ്ജമാക്കുന്നത്.  ബ്രസീല്‍ വംശജനായ ഗ്വിനിയ താരം എഡ്വാര്‍ഡോ ഫെരേര, കാമറൂണ്‍ താരം ആന്ദ്രെ ബെകെ എന്നിവരാണിവര്‍. എന്നാല്‍ ബെക്കെ പരിക്കിന്‍െറ പിടിയിലാണ്. പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ക്കാണ് പ്രതിരോധത്തിന്‍െറ ചുക്കാന്‍. കഴിഞ്ഞ സീസണിലും ഇറങ്ങിയ ഗൗരമാംഗി സിങ് ഒഴികെയുള്ളവരെല്ലാം പുതിയ താരങ്ങള്‍. കേരള  ബ്ളാസ്റ്റേഴ്സില്‍നിന്നത്തെിയ രാഹുല്‍ ഭേകെ, നോര്‍ത് ഈസ്റ്റ് യുനൈറ്റഡില്‍നിന്നത്തെിയ യുംനം രാജു, ഡല്‍ഹി താരമായിരുന്ന സോഡിങ്ലെന റാല്‍ട്ടെ, കൊല്‍ക്കത്തന്‍ താരമായിരുന്ന അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ്, എഫ്.സി ഗോവ താരമായിരുന്ന നാരായണ്‍ ദാസ്, പുതുമുഖം ധര്‍മരാജ് രാവണന്‍ തുടങ്ങിയവരാണ് പ്രതിരോധ കോട്ടയൊരുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍.  കാമറൂണ്‍ താരം അപൗല എദല്‍, വിശാല്‍ കെയ്ത്, അരിന്ദം ഭട്ടാചാര്യ എന്നിവരായിരിക്കും ഗോള്‍ വല കാക്കുക. കഴിഞ്ഞ രണ്ടു സീസണുകളിലും കിരീടം നേടിയ ടീമിന്‍െറ ഭാഗമായിരുന്നു അപൗല എദല്‍.

മധ്യനിരയില്‍ സ്പാനിഷ്-ലാറ്റിനമേരിക്കന്‍ മിശ്രിതമാണ് പരിശീലകന്‍െറ തന്ത്രം. സ്പാനിഷ് താരങ്ങളായ പിറ്റു, ബ്രൂണോ ഹെരേര എരിയാസ്, ജീസസ് റോഡ്രിഗസ് എന്നിവരും  ബ്രസീലിയന്‍ താരം ജോനാഥന്‍ ലൂക്കയും അര്‍ജന്‍റീനന്‍ താരം ഗുസ്താവോ ഒബെര്‍മാനും ഇടംപിടിക്കുന്നു. ഇന്ത്യന്‍ നിരയിലെ പ്രമുഖനായ അരാറ്റ ഇസുമി, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, യൂജിന്‍സണ്‍ ലിങ്ദോ, ലെനി റോഡിഗ്രസ്, സഞ്ജു പ്രധാന്‍ എന്നീ നാട്ടുതാരങ്ങള്‍കൂടിയാകുമ്പോള്‍ പുണെയുടെ മധ്യനിര നീക്കങ്ങള്‍ ചൂടുപിടിക്കും. ഇന്ത്യയുടെ യുവതാരം യൂജിന്‍സണ്‍ ലിങ്തോ കഴിഞ്ഞസീസണില്‍ പുണെക്കായി രണ്ടുഗോള്‍ നേടിയിരുന്നു. കഴിഞ്ഞസീസണില്‍ കൊല്‍ക്കത്തയുടെ താരമായിരുന്ന ഇസുമി 11 മത്സരങ്ങളില്‍നിന്ന് അഞ്ചുഗോള്‍ നേടിയിരുന്നു.
മുന്നേറ്റനിരയില്‍ വിദേശാധിപത്യം പ്രകടം.  അത്ലറ്റികോ മഡ്രിഡില്‍ പന്തുതട്ടിയ പരിചയവുമായി സെനഗല്‍ താരം മോമര്‍ എന്‍ഡോയ, മെക്സിക്കോ താരം അനിബാല്‍ സുര്‍ദോ, സ്പാനിഷ് താരം ജീസസ് ടാറ്റോ എന്നിവരും. മലപ്പുറത്തുനിന്നുള്ള കൗമാരതാരം ആശിഖ് കുരുണിയനാണ് ടീമിലെ ഏക ഇന്ത്യന്‍ സ്ട്രൈക്കര്‍. വിദേശ സ്ട്രൈക്കര്‍മാര്‍ ആദ്യമായാണ് ഇന്ത്യയില്‍ പന്തുതട്ടുന്നത്.
ഹോം ഗ്രൗണ്ട്; ഛത്രപതി സ്റ്റേഡിയം, ബാലെവാഡി
പരിശീലകന്‍: അന്‍േറാണിയോ ലോപസ് ഹബാസ് (സ്പെയിന്‍)

 

Tags:    
News Summary - ISL 2016

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.