ഗുവാഹതി: മുൻ ഇന്ത്യൻ ഫുട്ബാളർ അബ്ദുൽ ലത്തീഫ് (73) അന്തരിച്ചു. 1970 ഏഷ്യൻ ഗെയിംസിൽ വെങ് കലം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. ഗുവാഹതിയിലെ വസതിയിലായിരുന്നു അന്ത്യം.
1968ൽ ബർമക്കെതിരായ ഏഷ്യാകപ്പ് യോഗ്യതാമത്സരത്തിലൂടെയായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. തൊട്ടടുത്ത വർഷം മെർദേക്ക കപ്പിൽ സിംഗപ്പൂരിനെതിരെ ഗോളടിച്ച് ടീമിലെ നിർണായക സാന്നിധ്യമായി.
ശ്യാം ഥാപ്പയും മഗൻ സിങ്ങും സുഭാഷ് ബൗമിക്കുമെല്ലാം കളിച്ച ടീമിൽ വിങ്ങറും മധ്യനിരക്കാരനുമായാണ് ലത്തീഫ് പന്തുതട്ടിയത്. മൈസൂരിൽ ജനിച്ച് ലത്തീഫ് പിന്നീട് അസമിലേക്ക് കൂടുമാറുകയായിരുന്നു. സന്തോഷ് ട്രോഫിയിൽ മൂന്നു തവണ ബംഗാളിനായി ബൂട്ടണിഞ്ഞു.
ക്ലബ് ഫുട്ബാളിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനും മുഹമ്മദൻസ് സ്പോർട്ടിങ്ങിനുമാണ് കളിച്ചത്. റോവേഴ്സ് കപ്പ്, കലിംഗ കപ്പ്, ശ്രീകൃഷ്ണ ഗോൾകപ്പ് തുടങ്ങി ഒട്ടനവധി കിരീടവിജയങ്ങളും കുറിച്ചു. വിരമിച്ചശേഷം പരിശീലകറോളിലും ലത്തീഫ് തിളങ്ങി. 1978 മുതൽ 1980 വരെ മുഹമ്മദൻസ് പരിശീലകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.