ബ്രസീല്‍ കരുത്തില്‍ എഫ്.സി ഗോവ

കഴിഞ്ഞ സീസണില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ നിര്‍ഭാഗ്യംകൊണ്ട് നഷ്ടപ്പെട്ട കിരീടം ഇത്തവണ ഷോകേസില്‍ എത്തിക്കുകതന്നെയാണ് പരിശീലകനായ ബ്രസീല്‍ ഇതിഹാസം സീകോയുടെ ലക്ഷ്യം. അതിനായി കളത്തിനകത്തും പുറത്തുമായി ബ്രസീലിയന്‍ പടയത്തെന്നെ എത്തിച്ചു. ഒപ്പം ഗോവന്‍ കളിക്കാരുടെ സാന്നിധ്യവും പ്രകടം. 23 അംഗ ടീമില്‍ ഏഴ് താരങ്ങള്‍, അസിസ്റ്റന്‍റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, കണ്ടീഷനല്‍ കോച്ച്, ഫിസിക്കല്‍ ട്രെയ്നര്‍ എന്നിവരെല്ലാം ബ്രസീലില്‍നിന്നുള്ളവര്‍. പുറമെ, പരിശീലനത്തിനായി പറന്നതും ബ്രസീലിലേക്ക്.

മൂന്ന് പരിശീലന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങിയപ്പോള്‍ കരുത്തരായ സി.ആര്‍. ഫ്ളെമിങ്ങോയെ 1-0ന് തോല്‍പിച്ച് ടീം ആത്മവിശ്വാസത്തിലാണ്. ബ്രസീലില്‍നിന്ന് പരിശീലന മത്സരങ്ങള്‍ അവസാനിപ്പിച്ച് ടീം ഞായറാഴ്ച നാട്ടിലേക്ക് തിരിക്കും.
10 പേരെയാണ് പ്രതിരോധനിരയില്‍ കോച്ച് പരീക്ഷിക്കുക. അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അഞ്ച് വിദേശ താരങ്ങളും കോട്ടകാക്കും.
ഫ്രാന്‍സില്‍നിന്ന് ഗ്രിഗറി അര്‍നോലിന്‍, സ്പെയിനില്‍നിന്ന് ജോഫ്രെ ഗോണ്‍സാലസ്, ബ്രസീലില്‍നിന്ന് മാര്‍ക്വി താരം ലൂസിയോ, ലൂസിമര്‍, റാഫേല്‍ ഡ്യൂമസ് എന്നിവര്‍ക്കൊപ്പം മുന്‍ സീസണുകളില്‍ ഗോവയുടെ വിശ്വസ്ത താരമായിരുന്ന ഡെന്‍സില്‍ ഫ്രാങ്കോയും ദേബബ്രത ചൗധരിയും ഇന്ത്യന്‍ നിരയെ നയിക്കും. പരിശീലന മത്സരങ്ങളില്‍ 4-4-2 ശൈലി സ്വീകരിച്ച സീകോ മൂന്നാം സീസണില്‍ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്. ലൂസിയോയും അര്‍നോലിനും പ്രതിരോധനിരയില്‍ സ്ഥിരം സ്ഥാനം ലഭിക്കാനാണ് സാധ്യത. ലക്ഷ്മീകാന്ത് കട്ടിമണി, സുഭാഷിഷ് റോയ് ചൗധരി, സുഖ്ദേവ് പാട്ടീല്‍ എന്നിവര്‍ക്കാണ് ഗോള്‍വല കാക്കാനുള്ള അവസരം.  

മധ്യനിരയില്‍ രണ്ട് ബ്രസീല്‍ താരങ്ങളുണ്ടെങ്കിലും ആധിപത്യം ഇന്ത്യന്‍ താരങ്ങള്‍ക്കാണ്. ജൂലിയോ സെസാറും റിച്ചാര്‍ലിസണ്‍ ബാര്‍ബോസക്കും കൂട്ടായി എഫ്.സി ഗോവയുടെ വിശ്വസ്തതാരം മന്ദര്‍റാവു ദേശായിയുടെ നേതൃത്വത്തില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍. മുംബൈ സിറ്റി എഫ്.സിയില്‍നിന്നത്തെിയ പ്രദേഷ് ഷിരോദ്കര്‍, ഐ.എസ്.എല്‍ കന്നിപ്പോരാട്ടങ്ങള്‍ക്ക് തയാറെടുക്കുന്ന സാഹില്‍ തവോറ, സഞ്ജയ് ബാല്‍മുചു തുടങ്ങിയ യുവതാരങ്ങള്‍ക്കും അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശക്തമായ സാന്നിധ്യമില്ലാത്തത് ടീമിന് തിരിച്ചടിയായേക്കും. മൂന്ന് പുതുമുഖങ്ങളെ അണിനിരത്തിയുള്ള മധ്യനിരയിലെ പരീക്ഷണം പാളിയാല്‍ മുന്നേറ്റതാരങ്ങള്‍ വിയര്‍ക്കും. പരമ്പരാഗത ശൈലിയാണ് സ്വീകരിക്കുന്നതെങ്കില്‍ നാല് മധ്യനിര താരങ്ങള്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകും.

മധ്യനിരയിലെ ക്ഷീണം മുന്നേറ്റനിരയുടെ കരുത്തുകൊണ്ട് തീര്‍ക്കാമെന്നാണ് കോച്ചിന്‍െറ പ്രതീക്ഷ. രണ്ട് ബ്രസീല്‍ താരങ്ങളൊടൊപ്പം രണ്ട് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ഗോവക്കുവേണ്ടി മിന്നുന്ന പ്രകടനം നടത്തിയ റെയ്നാള്‍ഡോ, ഐ.എസ്.എല്ലിന് ആദ്യമായി എത്തുന്ന റാഫേല്‍ കോല്‍ഹൊ എന്നിവരോടൊപ്പം ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ സിങ്, റോമിയോ ഫെര്‍ണാണ്ടസ് എന്നിവരും അണിനിരക്കും. മുന്‍ സീസണില്‍ 11 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോളുകള്‍ നേടിയ റെയ്നാള്‍ഡോയുടെ കാലുകളില്‍തന്നെയാണ് കോച്ചിന്‍െറ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.