യുവേഫ ഫുട്ബാളര്‍ പുരസ്കാരം; വീണ്ടും മെസ്സി x ക്രിസ്റ്റ്യാനോ

ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബാളിലെ മികച്ച താരത്തിനുള്ള യുവേഫ പുരസ്കാരത്തിന് ഇക്കുറിയും ലയണല്‍ മെസ്സി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം. 30 റാങ്കിലുള്ള 37 പേരുടെ ചുരുക്കപ്പട്ടികയാണ് യുവേഫ പുറത്തുവിട്ടത്. യൂറോപ്പിലെ 55 രാജ്യങ്ങളില്‍നിന്നുള്ള കായിക മാധ്യമ പ്രവര്‍ത്തകരുടെ വോട്ടെടുപ്പിലൂടെയാണ് പട്ടിക തയാറാക്കിയത്. ആദ്യ പത്തിലുള്ളവര്‍ക്ക് റാങ്ക് നിശ്ചയിച്ചിട്ടില്ല. 11 മുതല്‍ 30വരെ റാങ്കിട്ടപ്പോള്‍ 27 പേര്‍ ഇടംനേടി. കഴിഞ്ഞ സീസണിലെ മികച്ച യൂറോപ്യന്‍ ഫുട്ബാളറെ ആദ്യ പത്തുപേരുടെ പട്ടികയില്‍നിന്ന് വിദഗ്ധസമിതി കണ്ടത്തെും. അടുത്തമാസമാണ് പ്ളെയര്‍ഓഫ് ദ ഇയര്‍ അവാര്‍ഡ് പ്രഖ്യാപനം.

സ്പാനിഷ് ക്ളബ് റയല്‍ മഡ്രിഡിനെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും ദേശീയ ടീമായ പോര്‍ചുഗലിനെ യൂറോകപ്പ് ജേതാക്കളുമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പുരസ്കാരപ്പട്ടികയിലെ ഹോട്ട്ഫേവറിറ്റ്. കഴിഞ്ഞ ലാലിഗ സീസണില്‍ 35 ഗോളായിരുന്നു ക്രിസ്റ്റ്യാനോയുടെ നേട്ടം. അതേസമയം, പരിക്ക് വേട്ടയാടിയ മെസ്സിക്ക് 26 ഗോളേ നേടാനായുള്ളൂ. ലാലിഗയിലെ ടോപ് സ്കോറര്‍ ലൂയി സുവാരസ് (40 ഗോള്‍) ആദ്യ പത്തിലുണ്ട്. ക്ളബ് സീസണില്‍ ക്രിസ്റ്റ്യാനോ 51ഉം, മെസ്സി 41ഉം ഗോളാണ് അടിച്ചുകൂട്ടിയത്. നിലവിലെ പുരസ്കാര ജേതാവായ മെസ്സി രണ്ടുതവണ യൂറോപ്യന്‍ ഫുട്ബാളറായ (2011, 2015) ഏകതാരമാണ്. 2013ലെ ജേതാവായ ക്രിസ്റ്റ്യാനോ ഇക്കുറി അവാര്‍ഡ് നേടിയാല്‍ മെസ്സിക്കൊപ്പമത്തെും.

ആദ്യ പത്തിലെ ഏഴുപേരും സ്പാനിഷ് ലാലിഗ താരങ്ങളാണ്. റയലില്‍നിന്ന് നാലും ബാഴ്സലോണയില്‍നിന്ന് രണ്ടും അത്ലറ്റികോ മഡ്രിഡില്‍നിന്ന് ഒരാളും ഇടംനേടി. ടോപ് ടെന്നില്‍നിന്ന് പുറത്തായ ബാഴ്സയുടെ ബ്രസീല്‍ താരം നെയ്മര്‍ 19ാം റാങ്കിലാണ്. അതേസമയം, ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ക്ളബ് ലെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരങ്ങളായ റിയാദ് മെഹ്റസ്, ജാമി വാര്‍ഡി എന്നിവര്‍ 11ഉം, 12ഉം സ്ഥാനത്താണുള്ളത്. യൂറോപ്പിലെ വിലയേറിയതാരം പോള്‍ പൊഗ്ബ 25ാം സ്ഥാനത്താണ്. ദിമിത്രി പായെറ്റ് (13), ജെറോ ബോട്ടെങ് (14), സ്ളാറ്റന്‍ ഇബ്രാഹിമോവിച് (18), റെനറ്റോ സാഞ്ചസ് (19), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (23), ജോര്‍ജിയോ ചെല്ലിനി (25) എന്നിങ്ങനെയാണ് മറ്റു സ്ഥാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.