ലണ്ടൻ: പോർച്ചുഗലിന്റെ ലോകകപ്പ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇംഗ്ലണ്ട് ഇതിഹാസം മൈക്കൽ ഓവൻ. കോംഗോയ്‌ക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ 1-1ന് സമനില വഴങ്ങിയതിന് പിന്നാലെയാണ് റൊണാൾഡോയുടെ ഫോമിനെച്ചൊല്ലി വലിയ ചർച്ചകൾ ഉയർന്നത്. അൾജീരിയയ്‌ക്കെതിരെ ലയണൽ മെസ്സി ഹാട്രിക് നേടി തിളങ്ങിയതിന് തൊട്ടുപിന്നാലെയാണ് റൊണാൾഡോയുടെ മങ്ങിയ പ്രകടനം വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ റൊണാൾഡോ ഇപ്പോഴും വലിയ മത്സരങ്ങളിൽ മാറ്റമുണ്ടാക്കാൻ ശേഷിയുള്ള താരമാണെന്ന് ഓവൻ പറഞ്ഞു.
ഡെയ്ലി മെയിലിലെ തന്റെ കോളത്തിലൂടെയാണ് റൊണാൾഡോയ്ക്ക് പിന്തുണയുമായി ഓവൻ രംഗത്തെത്തിയത്. "റൊണാൾഡോയുടെ കളി ശൈലി ഇങ്ങനെയൊക്കെ തന്നെയായിരുന്നില്ലേ? സമീപകാലത്തായി അദ്ദേഹം കളിയിൽ അമിതമായി ഇടപെടുന്ന ഒരു താരമല്ല. പക്ഷേ, നിർണായക നിമിഷങ്ങളിൽ അദ്ദേഹം അവിടെയുണ്ടാകും. ഗോളുകൾ നേടുന്നില്ലെങ്കിൽ റൊണാൾഡോയെ കുറ്റപ്പെടുത്തുക എന്നത് വളരെ എളുപ്പമാണ്. 41-ാം വയസ്സിൽ സ്വാഭാവികമായും ചോദ്യങ്ങൾ ഉയരും," ഓവൻ വ്യക്തമാക്കി.
പ്രധാന ടൂർണമെന്റുകളിൽ ഗോളുകൾ നേടാൻ പ്രയാസപ്പെടുന്ന റൊണാൾഡോയെ വിമർശിക്കുന്നവർ അദ്ദേഹം എത്രതവണ കളിക്കളത്തിൽ മറുപടി നൽകിയിട്ടുണ്ടെന്ന് ഓർക്കണമെന്ന് ഓവൻ ഓർമ്മിപ്പിച്ചു. "ഇങ്ങനെയുള്ള ഘട്ടങ്ങളിൽ നിന്ന് എത്രതവണയാണ് അദ്ദേഹം അടുത്ത മത്സരത്തിൽ ഹാട്രിക് നേടി എല്ലാവരെയും നിശബ്ദരാക്കിയിട്ടുള്ളത്? റൊണാൾഡോയെ ടീമിലെടുക്കുമ്പോൾ അദ്ദേഹത്തിന്റെ റോൾ എന്താണെന്ന് നമ്മൾ അംഗീകരിക്കണം. ഉസ്ബെക്കിസ്ഥാനെതിരായ അടുത്ത മത്സരത്തിൽ അദ്ദേഹം ഹാട്രിക്കുമായി തിരിച്ചുവന്നാൽ ഞാൻ അദ്ഭുതപ്പെടില്ല," ഓവൻ കൂട്ടിച്ചേർത്തു.
ലോകഫുട്ബോളിന്റെ ഇതിഹാസ താരമായ റൊണാൾഡോ, തന്റെ കരിയറിൽ പലതവണ വിമർശനങ്ങളെ ഗോളുകളിലൂടെയാണ് നേരിട്ടിട്ടുള്ളത്. 41-ാം വയസ്സിലും തന്റെ ഫിറ്റ്‌നസും കളിയിലെ കൃത്യതയും കാത്തുസൂക്ഷിക്കാൻ റൊണാൾഡോ ശ്രമിക്കുന്നുണ്ട്. വരും മത്സരങ്ങളിൽ വിമർശകർക്ക് റൊണാൾഡോ മറുപടി നൽകുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.