ഇരട്ട ഗോളോടെ ചരിത്രമെഴുതി മെസ്സി! ഓസ്ട്രിയയെ തകർത്ത് അർജന്റീന റൗണ്ട് ഓഫ് 32-ൽ

ഡാളസ്: ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ നിന്ന് അർജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

റെക്കോർഡുകൾ തകർത്ത് മെസ്സി

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്കടിച്ച് മെസ്സി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ 38-ാം മിനിറ്റിൽ ഫകുണ്ടോ മെദീനയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഗോളിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോർഡ് മെസ്സി തകർത്തു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5') കൗണ്ടർ അറ്റാക്കിലൂടെ രണ്ടാം ഗോളും നേടി മെസ്സി തന്റെ ആകെ ലോകകപ്പ് ഗോൾ നേട്ടം 18 ആയി ഉയർത്തി.

പ്രത്യാക്രമിച്ച് ഓസ്ട്രിയ, മതിൽ കെട്ടി എമിലിയാനോ

രണ്ടാം പകുതിയിൽ സമനില ഗോളിനായി ഓസ്ട്രിയ കടുത്ത ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. 55-ാം മിനിറ്റിൽ ഓസ്ട്രിയൻ താരം മാർസെൽ സബിറ്റ്സർ എടുത്ത മനോഹരമായ ഫ്രീ കിക്ക് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അസാധാരണ മികവോടെ തട്ടിയകറ്റി. 66-ാം മിനിറ്റിൽ സബിറ്റ്സറിന്റെ ക്രോസിൽ നിന്ന് ഗ്രിഗോറിഷ് തൊടുത്ത ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് മുകളിലൂടെ പുറത്തുപോയി.

പരിക്കും നാടകീയതയും

മത്സരത്തിനിടെ അർജന്റീനൻ ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പരിക്കേറ്റത് ടീമിന് ആശങ്കയായി. കാൽമുട്ടിന് പരിക്കേറ്റ റൊമേറോയ്ക്ക് പകരം 58-ാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡിയെ കോച്ച് സ്കലോണി കളത്തിലിറക്കി. 76-ാം മിനിറ്റിൽ കളിക്കളത്തിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടാവുകയും ഓസ്ട്രിയയുടെ കോൺറാഡ് ലൈമർ, അർജന്റീനയുടെ ഫകുണ്ടോ മെദീന എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്തു.

മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച ഫ്രീ കിക്കിലൂടെ മെസ്സിക്ക് ഹാട്രിക് നേടാൻ അവസരമുണ്ടായിരുന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോവുകയായിരുന്നു. അൾജീരിയക്ക് പിന്നാലെ ഓസ്ട്രിയയെയും പരാജയപ്പെടുത്തിയ അർജന്റീന ഗ്രൂപ്പിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി.

Tags:    
News Summary - Argentina vs Austria LIVE: Lionel Messi Scores Stunning Brace as Champion Argentina Sweeps into Round of 32

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.