ഡാല്ലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കരുത്തരായ ഓസ്ട്രിയയെ നേരിടാൻ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഒരുങ്ങുമ്പോൾ, പുതിയ 'ഹൈഡ്രേഷൻ ബ്രേക്ക്' നിയമത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ച് കോച്ച് ലയണൽ സ്കലോണി. കടുത്ത ചൂടിനെ പ്രതിരോധിക്കാൻ ഫിഫ ഏർപ്പെടുത്തിയ 'ഹൈഡ്രേഷൻ ബ്രേക്കുകൾ' താരതമ്യേന ശേഷി കുറഞ്ഞ കുഞ്ഞൻ ടീമുകൾക്കാണ് കൂടുതൽ ഗുണം ചെയ്യുകയെന്ന് സ്കലോണി അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ജെ-യിലെ കളി നടക്കുന്നത് ഡാല്ലസ് ഇൻഡോർ സ്റ്റേഡിയത്തിലാണെങ്കിലും, എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിലും ഈ കുടിവെള്ള ഇടവേളകൾ നിലനിൽക്കും എന്നതാണ് കൗതുകകരം.
മത്സരത്തിനിടയിൽ ലഭിക്കുന്ന ഈ ചെറിയ ബ്രേക്കുകളുമായി പൊരുത്തപ്പെടാൻ ടീമുകൾക്ക് സമയം വേണമെന്ന് വാർത്ത സമ്മേളനത്തിൽ സ്കലോണി പറഞ്ഞു. "ആദ്യ പകുതിയിലെ 22 അല്ലെങ്കിൽ 23 മിനിറ്റുകൾക്ക് ശേഷം വരുന്ന ഈ ബ്രേക്ക് നമ്മൾ മനസ്സിൽ വിചാരിച്ച തന്ത്രങ്ങളെ മുഴുവൻ മാറ്റിമറിച്ചേക്കാം. കളി വിശകലനം ചെയ്യുന്ന ഞങ്ങളുടെ സംഘം ഇതിന് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ട്. സാധാരണ ഹാഫ് ടൈമിൽ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്," സ്കലോണി വ്യക്തമാക്കി.
ആക്രമിച്ചു കളിക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് തങ്ങളുടെ പിഴവുകൾ തിരുത്താൻ ഈ സമയം ഉപയോഗിക്കാം എന്നൊരു ഗുണമുണ്ടെന്നും, എങ്കിലും ഇതൊരു സ്വാഭാവിക ശൈലിയായി മാറാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷ്യം നോക്കൗട്ട്; മുന്നിൽ റാഗ്നിക്കിന്റെ ഓസ്ട്രിയ
ആദ്യ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഹാട്രിക്കിന്റെ കരുത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന തകർത്തിരുന്നു. ഇന്ന് ഓസ്ട്രിയക്കെതിരെയും വിജയം ആവർത്തിക്കാനായാൽ നിലവിലെ ചാമ്പ്യന്മാർക്ക് ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് എളുപ്പത്തിൽ യോഗ്യത ഉറപ്പാക്കാം.
എന്നാൽ റാൽഫ് റാഗ്നിക്ക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ അത്ര എളുപ്പമുള്ള എതിരാളികളല്ല. ആദ്യ മത്സരത്തിൽ അവർ ജോർദാനെ 2-1 ന് തോൽപ്പിച്ചിരുന്നു. ഓസ്ട്രിയ മികച്ച പ്രഷറിങ് ഗെയിം കളിക്കുന്ന ടീമാണെന്നും കളി കടുപ്പമേറിയതാകുമെന്നും സ്കലോണി സമ്മതിക്കുന്നു. ആദ്യ മത്സരങ്ങൾ അപ്രതീക്ഷിത ഫലങ്ങളോടെയാണ് തുടങ്ങിയതെങ്കിലും ഒടുവിൽ വമ്പൻ ശക്തികൾ തന്നെ ലോകകപ്പിൽ മുന്നേറുമെന്നാണ് അർജന്റീനൻ കോച്ചിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.