കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്റ്റേഴ്സ് പുതിയ ഉടമയെ തേടുന്നു. രണ്ട് സീസണിലും ടീമിന്‍െറ പ്രധാന സ്പോണ്‍സര്‍മാരായിരുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് (എം.പി.ജി) പുതിയ സീസണില്‍ ഉണ്ടാകില്ല. ഇതോടെ ടീം ജേഴ്സി ഉള്‍പ്പെടെ മാറും. സാമ്പത്തിക പ്രശ്നമാണ് രണ്ടാം സീസണില്‍ മികച്ച കളിക്കാരെ കണ്ടത്തൊന്‍ തടസ്സമായതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ സീസണിലും ടീം സമാന സാഹചര്യം നേരിടുന്നത്.
സാമ്പത്തിക പ്രതിസന്ധികളത്തെുടര്‍ന്ന് രണ്ടാം സീസണില്‍ മാറിനിന്ന ടീമിന്‍െറ സഹ ഉടമസ്ഥരില്‍ ഒരാളായ ആന്ധ്രപ്രദേശിലെ പി.വി.പി വെഞ്ച്വേഴ്സ് തിരിച്ചുവരുമെന്നാണ് സൂചന. സ്പോണ്‍സര്‍മാരായ എം.പി.ജിയുടെ 40 ശതമാനം ഓഹരിയും രണ്ടാം സീസണില്‍ സചിന്‍ ടെണ്ടുല്‍കര്‍ ഏറ്റെടുത്ത 20 ശതമാനം ഓഹരിയും നേടി 60 ശതമാനം ഓഹരിയോടെ പി.വി.പി വെഞ്ച്വേഴ്സ് ടീമിനെ സ്വന്തമാക്കിയേക്കും. സചിന്‍െറ ഓഹരി 40 ശതമാനമോ അതില്‍ താഴെയോ ആയി കുറയുകയും ചെയ്യും. സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് എം.പി.ജി മാറുന്നതോടെ ടീം ജേഴ്സിയിലും മാറ്റമുണ്ടാകും. നിലവില്‍ എം.പി.ജിയുടെ ലോഗോയും നീല നിറവും ചേര്‍ന്നതാണ് ജേഴ്സി. മഞ്ഞയില്‍ നീല നിറമുള്ള ആനയുടെ രൂപവും ജേഴ്സിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, ബ്രസീലിനെ അനുസ്മരിപ്പിച്ചും സചിന്‍െറ ഇഷ്ടനിറവുമായി തെരഞ്ഞെടുത്ത മഞ്ഞക്ക് മാറ്റമുണ്ടായേക്കില്ളെന്നാണ് സൂചന.
ആദ്യ സീസണില്‍ പി.വി.പി വെഞ്ച്വേഴ്സ് സി.ഇ.ഒ പ്രസാദ് പോട്ലൂരിക്ക് 60 ശതമാനവും സചിന് 40 ശതമാനവുമായിരുന്നു ഫ്രാഞ്ചൈസിയിലുള്ള ഓഹരി പങ്കാളിത്തം. എന്നാല്‍, രണ്ടാം സീസണിന് മുന്നോടിയായി പി.വി.പി വെഞ്ച്വേഴ്സ് ഉടമസ്ഥസ്ഥാനത്തുനിന്ന് മാറി. ഓഹരി വിപണിയില്‍ ഇന്‍സൈഡര്‍ വ്യാപാരം നടത്തിയതിനും വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും പി.വി.പി വെഞ്ച്വേഴ്സിനോടും പ്രസാദ് പോട്ലൂരിയോടും 15കോടി വീതം പിഴയടക്കാന്‍ സെബി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടീമിലെ ഓഹരികള്‍ പി.വി.പി വെഞ്ച്വേഴ്സ് വിറ്റത്. തുടര്‍ന്ന് 20 ശതമാനം ഓഹരികള്‍ കൂടി വാങ്ങി സചിന്‍ ടീമിനെ സ്വന്തമാക്കി. ശേഷിച്ച ഓഹരികള്‍ ടീമിന്‍െറ പ്രധാന സ്പോണ്‍സര്‍മാരായിരുന്ന എം.പി.ജി സ്വന്തമാക്കുകയായിരുന്നു.
രണ്ടാം സീസണിലെ സാമ്പത്തിക പ്രതിസന്ധി മികച്ച വിദേശതാരങ്ങളെ ലേലംകൊള്ളുന്നതില്‍നിന്ന് ടീമിനെ പിന്തിരിപ്പിച്ചിരുന്നു. ഇത് ടീമിന്‍െറ മൊത്തം പ്രകടനത്തെ ബാധിച്ചതോടെ വന്‍ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. ടീമിനകത്തും പ്രശ്നങ്ങളുണ്ടായതിനത്തെുടര്‍ന്ന് ആരാധകരും ടീമിനെ കൈയൊഴിഞ്ഞിരുന്നു. സമാന സാഹചര്യമാണ് ടീം ഇപ്പോള്‍ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.