ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തിന് ആവേശമേകി ടോട്ടന്‍ഹാം ഹോട്സ്പറിന് തകര്‍പ്പന്‍ ജയം. 34ാം അങ്കത്തില്‍ സ്റ്റോക് സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളിന് മുക്കിയാണ് ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള പോയന്‍റ് വ്യത്യാസം അഞ്ചായി കുറച്ചത്. കഴിഞ്ഞ ദിവസം ലെസ്റ്റര്‍ വെസ്റ്റ് ഹാം യുനൈറ്റഡിനോട് 2-2ന് സമനില വഴങ്ങിയിരുന്നു. ഇതോടെ 34 കളിയില്‍ ലെസ്റ്ററിന് 73ഉം, ടോട്ടന്‍ഹാമിന് 68ഉം പോയന്‍റാണുള്ളത്.
സ്റ്റോക് സിറ്റിയുടെ തട്ടകമായ ബ്രിട്ടാനിയ സ്റ്റേഡിയത്തില്‍ ജയിക്കാനുറപ്പിച്ചിറങ്ങിയ ടോട്ടനം ഷോയായിരുന്നു കളം നിറയെ. ലീഗിലെ ടോപ് സ്കോറര്‍ പട്ടികയിലുള്ള ഹാരി കെയ്ന്‍ ഇരട്ട ഗോളുമായി ടോട്ടന്‍ഹാമിന്‍െറ മോഹങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഒമ്പത്, 71 മിനിറ്റിലായിരുന്നു കെയ്നിന്‍െറ ബൂട്ടുകള്‍ എതിര്‍വല കുലുക്കിയത്.
മറ്റൊരു താരം ദിലെ അലിയും ഇരട്ട ഗോള്‍ കുറിച്ചതോടെ ടോട്ടനിന്‍െറ വിജയത്തിന് ഇരട്ടിമധുരവുമായി. 67, 82 മിനിറ്റിലാണ് അലിയുടെ വക ഗോളുകള്‍ പിറന്നത്. ഇതോടെ, ശേഷിക്കുന്ന നാലു മത്സരങ്ങള്‍ കിരീടത്തിനായി പോരടിക്കുന്ന ടീമുകള്‍ക്കെല്ലാം നിര്‍ണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.