ഓറഞ്ചിന് ഇതെന്തുപറ്റി...

2010 ഫിഫ ലോകകപ്പ് റണ്ണറപ്പ്. ബ്രസീല്‍ ലോകകപ്പില്‍ മൂന്നാമന്‍. ലോക റാങ്കിങ്ങില്‍ 12ാം സ്ഥാനം. സ്വപ്നസമാന നേട്ടങ്ങളുമായി അര്‍ജന്‍റീനയും ബ്രസീലും പോലെ ആരാധകരുടെ ഇഷ്ട സംഘത്തില്‍ മുന്‍ നിരയിലാണ് നെതര്‍ലന്‍ഡ്സിന്‍െറയും സ്ഥാനം. എന്നാല്‍, യൂറോ യോഗ്യതാ റൗണ്ടിലെ ഓറഞ്ചുപടയുടെ പതനംകണ്ട് മൂക്കത്ത് വിരല്‍വെക്കുകയാണ് ഇന്ന് ഫുട്ബാള്‍ ലോകം. റോബിന്‍ വാന്‍പേഴ്സി, വെസ്ലി സ്നൈഡര്‍, ആര്‍യന്‍ റോബന്‍ തുടങ്ങിയ പ്രമുഖര്‍ തൊട്ട്, പുതുക്കക്കാരിലെ സൂപ്പര്‍ ഹീറോ മെംഫിസ് ഡിപെ തുടങ്ങിയവര്‍വരെ അണിനിരന്നിട്ടും ഡച്ചുകാര്‍ തകര്‍ച്ചയില്‍തന്നെ.

1984ന് ശേഷം ഡച്ചുകാരില്ലാത്ത ആദ്യ യൂറോ കപ്പാവുമോ 2016 ഫ്രാന്‍സിലേതെന്ന ആശങ്കയിലാണ് ഓറഞ്ചിനെ സ്നേഹിക്കുന്ന ആരാധകരും. യൂറോ യോഗ്യതാ റൗണ്ട് ഗ്രൂപ് ‘എ’യിലെ പട്ടിക കണ്ടാല്‍ ആശങ്കക്കും വകയുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കുള്ള ബര്‍ത്തിലൂടെ ഐസ്ലന്‍ഡും ചെക് റിപ്പബ്ളിക്കും യോഗ്യത ഉറപ്പാക്കി. മൂന്നാം സ്ഥാനക്കാര്‍ക്ക് പ്ളേഓഫിലൂടെ മത്സരിച്ച് ജയിച്ചാല്‍ ഫ്രാന്‍സിലേക്ക് പറക്കാം. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി പ്രതിരോധത്തിലായ നെതര്‍ലന്‍ഡ്സ് പോയന്‍റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ യൂറോ യോഗ്യത ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.

എട്ടു കളിയില്‍ 12 പോയന്‍റുമായി തുര്‍ക്കിയാണ് മൂന്നാംസ്ഥാനത്ത്. 10 പോയന്‍റുള്ള നെതര്‍ലന്‍ഡ്സ് നാലാംസ്ഥാനത്തും. ഒക്ടോബര്‍ 10ന് കസാഖ്സ്താനെയും, 13ന് ചെക് റിപ്പബ്ളിക്കിനെയും നേരിടുന്ന ഡച്ചുകാര്‍ക്ക് ജയിച്ചാല്‍ മാത്രംപോര, തുര്‍ക്കി രണ്ടിലും തോല്‍ക്കുകയും വേണം. 10ന് ചെക്കും 13ന് ഐസ്ലന്‍ഡുമാണ് തുര്‍ക്കിയുടെ എതിരാളി.

ലോകകപ്പിനു പിന്നാലെ ലൂയി വാന്‍ഗാല്‍ സ്ഥാനമൊഴിഞ്ഞ നാള്‍ തുടങ്ങിയതാണ് ഓറഞ്ചുപടയുടെ കഷ്ടകാലം. ഗസ് ഹിഡിങ്ക് പരിശീലകനായത്തെി ഒരുവര്‍ഷം പൂര്‍ത്തിയാവുംമുമ്പേ അദ്ദേഹത്തെ പുറത്താക്കി. പകരം സ്ഥാനമേറ്റ ഡാനി ബ്ളിന്‍ഡിന്‍െറ ആദ്യ രണ്ടു മത്സരങ്ങളായിരുന്നു ഐസ്ലന്‍ഡിനും (1-0), തുര്‍ക്കിക്കും (3-0) എതിരെ. രണ്ടിലെയും വന്‍ തോല്‍വിക്കുപിന്നാലെ, നായകന്‍ റോബന്‍െറ പരിക്കും ഡച്ചുകാരെ സമ്മര്‍ദത്തിലാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.