മഞ്ഞയില്‍ കളിച്ചാടാന്‍ മലയാള നാട്

കേരള ബ്ളാസ്റ്റേഴ്സിന് മലയാളി മനസ്സുകളില്‍ ഇനി പരിചയപ്പെടുത്തലുകളുടെ ഒൗപചാരികത ആവശ്യമില്ല. നെഞ്ചോടുചേര്‍ക്കുന്ന ഫുട്ബാള്‍ പ്രേമം തങ്ങളുടെ പ്രിയ ടീമിനായി പിശുക്കില്ലാതെ ചൊരിഞ്ഞ ആരാധക ലക്ഷങ്ങളായിരുന്നു ആദ്യ ഐ.എസ്.എല്‍ സീസണിലെ ബ്ളാസ്റ്റേഴ്സിനെക്കുറിച്ചുള്ള വലിയ ചര്‍ച്ചകളിലൊന്ന്. ഫൈനല്‍ വരെ എത്തിയ പോരാട്ടവീര്യം കൂടിയായപ്പോള്‍ ആദ്യ സീസണില്‍ തന്നെ വിജയം കൈവരിച്ച ടീമായി ബ്ളാസ്റ്റേഴ്സ് മാറി. കിരീടം സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്ത കൊണ്ടുപോയെങ്കിലും ഹൃദയങ്ങളുടെ കിരീടാവകാശിയായത് സചിന്‍ ടെണ്ടുല്‍കറുടെ, കേരളത്തിന്‍െറ സ്വന്തം മഞ്ഞപ്പടതന്നെ.  
സ്റ്റാര്‍ വാച്ച്
ആദ്യ സീസണിലെ രണ്ടാം സ്ഥാന ഫിനിഷിന് കാരണക്കാരായ താരങ്ങളില്‍ പലരെയും ഒഴിവാക്കിയാണ് ബ്ളാസ്റ്റേഴ്സ് പുതിയ പോരാട്ടങ്ങള്‍ക്കായി പടയൊരുക്കിയത്. മാര്‍ക്വീ താരവും മാനേജരുമായിരുന്ന ഡേവിഡ് ജെയിംസും കുതിപ്പിന് ഊര്‍ജമായ ഇയാന്‍ ഹ്യൂമും മറ്റു പ്രധാന ആകര്‍ഷണങ്ങളായിരുന്ന മൈക്കല്‍ ചോപ്രയും ഡിഫന്‍സിന്‍െറ കരുത്തായിരുന്ന സെഡ്രിക് ഹെങ്ബെര്‍ട്ടിനെയുമെല്ലാം കൈവിട്ട മാനേജ്മെന്‍റ്, ആരാധകരുടെ നെഞ്ചിടിപ്പേറ്റിയാണ് പുതിയ കരാറുകളിലേക്ക് കളംമാറ്റിച്ചവിട്ടിയത്. മറ്റു ക്ളബുകള്‍ വലിയ പേരുകാരെ ഇറക്കുമതി ചെയ്യാന്‍ മത്സരിച്ചപ്പോള്‍ ‘അനക്കം’പോലും ഇല്ലാതിരുന്ന തങ്ങളുടെ ടീമിനെക്കണ്ട് നെടുവീര്‍പ്പിടുകയായിരുന്നു ആരാധകര്‍. സന്ദേശ് ജിങ്കാന്‍ എന്ന ഡിഫന്‍സ് വന്‍മലയെയും മിഡ്ഫീല്‍ഡില്‍ സ്പാനിഷുകാരന്‍ പുള്‍ഗയെയും നിലനിര്‍ത്തിയതു മാത്രമാണ് ട്രാന്‍സ്ഫര്‍ ഘട്ടത്തിന്‍െറ തുടക്കത്തില്‍ തങ്ങളുടെ കളിപ്രേമികള്‍ക്ക് ആശ്വാസമായി ബ്ളാസ്റ്റേഴ്സ് നല്‍കിയ വാര്‍ത്ത. കൂടാതെ ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, ഗോള്‍കീപ്പര്‍ സന്ദീപ് നന്തി, ഗുര്‍വീന്ദര്‍ സിങ്, സൗമിക് ഡെ എന്നിവരെയും ബ്ളാസ്റ്റേഴ്സ് നിലനിര്‍ത്തി.
 ഇംഗ്ളണ്ടില്‍നിന്നുതന്നെ പീറ്റര്‍ ടെയ്ലര്‍ പരിശീലകക്കുപ്പായത്തിലത്തെി. പിന്നാലെ ആശ്വാസത്തിന്‍െറ കുളിര്‍മഴയായി മാര്‍ക്വീ താരമായി സ്പെയിന്‍കാരന്‍ കാര്‍ലോസ് മാര്‍ഷേനയും ഇംഗ്ളണ്ടില്‍നിന്ന് പീറ്റര്‍ റാമേജും ക്രിസ് ഡഗ്നലും മാര്‍കസ് വില്യംസും സാഞ്ചസ് വാട്ടും സ്റ്റീഫന്‍ ബൈവാട്ടറും പോര്‍ചുഗലില്‍നിന്ന് ജോ കൊയിമ്പ്രയും  ബ്രസീലില്‍നിന്ന് ബ്രൂണോ പെരോണുമെല്ലാമത്തെി. ഇന്ത്യന്‍ കരുത്തുമായി മലയാള നാടിന്‍െറ സി.കെ. വിനീതും മുഹമ്മദ് റാഫിയും കൊമ്പന്മാരുടെ വമ്പുകൂട്ടാനത്തെി. കഴിഞ്ഞ തവണ അത്ലറ്റികോയുടെ മിഡ്ഫീല്‍ഡ് കരുത്തായിരുന്ന കാവിന്‍ ലോബോ ഇത്തവണ ബ്ളാസ്റ്റേഴ്സിന്‍െറ നിരയിലാണ്.  പരിക്കിന്‍െറ പിടിയിലാണെങ്കിലും മാര്‍ക്വീ താരം മാര്‍ഷേനയുടെ ഫ്രീകിക്ക് മികവ് ലീഗ് പുരോഗമിക്കുന്നതിനനുസരിച്ച് ബ്ളാസ്റ്റേഴ്സിന് ശരിക്കും ഗുണകരമാകും.
ഒരുക്കം
മറ്റു ടീമുകള്‍ വിദേശമണ്ണില്‍ പരിശീലനവും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയപ്പോള്‍ കേരളനാട്ടില്‍ തന്നെയായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ ഒരുക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അതീവരഹസ്യമായി കൊമ്പന്മാര്‍ കളിക്കൊരുങ്ങി. വിദേശ താരങ്ങള്‍ക്ക് ഇന്ത്യയിലെ കളി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഈ തീരുമാനം അനിവാര്യമായിരുന്നുവെന്ന് പീറ്റര്‍ ടെയ്ലര്‍ പറഞ്ഞപ്പോള്‍ ആരാധകര്‍ക്കും പെരുത്ത് സന്തോഷം.
സന്നാഹപ്പോരാട്ടങ്ങളില്‍ എസ്.ബി.ടിയെ രണ്ടുപ്രാവശ്യം 0-7, 2-8 എന്നീ സ്കോറുകള്‍ക്ക് തോല്‍പിച്ചപ്പോള്‍ കെ.എസ്.ഇ.ബിയെ 0-7ന് തോല്‍പിച്ചു. സതേണ്‍ സമിതിക്കെതിരെ 2-0ത്തിന് ജയവും 0-0 സമനിലയും നേടി. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം ഏജീസിനെതിരെ സ്വന്തം ആരാധകരെ സാക്ഷിനിര്‍ത്തി 7-0ത്തിനും ബ്ളാസ്റ്റേഴ്സ് ജയിച്ചുകയറി.
ടീം കേരള ബ്ളാസ്റ്റേഴ്സ്
ഗോള്‍ കീപ്പര്‍: സന്ദീപ് നന്തി, ഷില്‍ട്ടണ്‍ പോള്‍ (ഇന്ത്യ), സ്റ്റീഫന്‍ ബൈവാട്ടര്‍ (ഇംഗ്ളണ്ട്)
ഡിഫന്‍സ്: കാര്‍ലോസ് മാര്‍ഷേന (സ്പെയിന്‍), പീറ്റര്‍ റാമേജ്, മാര്‍കസ് വില്യംസ് (ഇംഗ്ളണ്ട്), ബ്രൂണോ പെരോണ്‍ (ബ്രസീല്‍), സൗമിക് ഡെ, സന്ദേശ് ജിങ്കാന്‍, രാഹുല്‍ ഭെകെ, ഗുര്‍വീന്ദര്‍ സിങ്, രമണ്‍ദീപ് സിങ് (ഇന്ത്യ)
മിഡ്ഫീല്‍ഡ്: ജോ കൊയിമ്പ്ര (പോര്‍ചുഗല്‍), അന്‍േറാണിയോ ജെര്‍മന്‍ (ഇംഗ്ളണ്ട്), ഇഷ്ഫാഖ് അഹമ്മദ്, പീറ്റര്‍ കാര്‍വാലോ, മെഹ്താബ് ഹുസൈന്‍, കാവിന്‍ ലോബോ, ശങ്കര്‍ സാംപിന്‍ങിരാജ്, സി.കെ. വിനീത് (ഇന്ത്യ), ജൊസ്യൂ പ്രീറ്റോ, വിക്ടര്‍ പുള്‍ഗ (സ്പെയിന്‍)
ഫോര്‍വേഡ്: ക്രിസ് ഡഗ്നല്‍, സാഞ്ചസ് വാട്ട് (ഇംഗ്ളണ്ട്), മുഹമ്മദ് റാഫി, മന്‍ദീപ് സിങ് (ഇന്ത്യ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.