യോകോഹാമ: കളി യൂറോപ്യന്‍ ചാമ്പ്യന്മാരും ഏഷ്യന്‍ ചാമ്പ്യന്മാരും തമ്മിലാണെങ്കിലും ഇന്നത്തെ ഫിഫ ക്ളബ് ലോകകപ്പ് രണ്ടാം സെമി ഒരു അര്‍ജന്‍റീന-ബ്രസീല്‍ ലാറ്റിനമേരിക്കന്‍ പോരാട്ടമാകും. യൂറോ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ കരുത്ത് അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഉപനായകന്‍ യാവിയര്‍ മഷറാനോയും. മറുതലക്കല്‍ പന്തുതട്ടുന്ന എ.എഫ്.സി ചാമ്പ്യന്മാരായ ചൈനീസ് ടീം ഗ്വാങ്ചോ എവര്‍ഗ്രാന്‍ഡെ അടിമുടി ബ്രസീലിയന്‍. ബ്രസീലിന്‍െറ ലോകചാമ്പ്യന്‍ പരിശീലകന്‍ ലൂയി ഫിലിപ് സ്കൊളാരി പരിശീലകന്‍െറ വേഷത്തില്‍. കളിക്കാരായി, മഞ്ഞപ്പടയുടെ സൂപ്പര്‍ താരങ്ങള്‍ റൊബീന്യോ, പൗളീന്യോ, അലന്‍, എല്‍കെസന്‍, റികാര്‍ഡോ ഗൗലര്‍ട്ട് എന്നിവര്‍.
മൂന്നാം കിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് കരുത്തര്‍ തന്നെയാണ് ഫേവറിറ്റ്. എങ്കിലും, കഴിഞ്ഞ ജൂണില്‍ സ്ഥാനമേറ്റ സ്കൊളാരിക്കു കീഴില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ രണ്ട് കിരീടങ്ങള്‍ നേടിയ ഗ്വാങ്ചോവിനെ എഴുതിത്തള്ളാനാകില്ല. ക്വാര്‍ട്ടറില്‍ കോണ്‍കകാഫ് ജേതാക്കളായ മെക്സിക്കന്‍ ക്ളബ് അമേരികയെയാണ് അട്ടിമറിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന 10 മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടിയായിരുന്നു ജയം. ഒപ്പം കോച്ച് സ്കൊളാരിയുടെ സ്വകാര്യ അഹങ്കാരംകൂടിയാണ് ഇന്നത്തെ മത്സരവേദി. 2002 ലോകകപ്പില്‍ സ്കൊളാരിയുടെ ബ്രസീല്‍ കിരീടമണിഞ്ഞത് യോകോഹാമയിലെ ഇതേ മൈതാനത്തായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് നാലിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.