ലണ്ടൻ: മഴമൂലം തടസപ്പെടുന്ന ക്രിക്കറ്റ് മത്സരങ്ങളിൽ വിജയലക്ഷ്യം പുനർനിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഡക്ക്വർത്ത് -ലൂയിസ്-സ്റ്റേൺ നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയി ൽസ് ക്രിക്കറ്റ് ബോർഡാണ് അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചത്.
1997ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ പ്രഫ. ടോണ ി ലൂയിസും സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വർത്തും ചേർന്ന് ഡക്ക്വർത്ത് - ലൂയിസ് രീതി ആവിഷ്കരിച്ചത്. 1997ൽ ഇംഗ്ലണ്ട്- സിംബാംബ്വെ ഏകദിനത്തിൽ ഇത് പരീക്ഷിച്ചു. 1999ൽ ഈ രീതി അംഗീകരിച്ച ഐ.സി.സി ലോകകപ്പിൽ ഇത് നടപ്പാക്കി. പിന്നീട് 2014-ൽ പ്രഫസർ സ്റ്റീവൻ സ്റ്റേൺ ഈ നിയമത്തിൽ നിർദേശിച്ച ചില മാറ്റങ്ങൾ അംഗീകരിക്കപ്പെട്ടതോടെ ഈ നിയമം ഡക്ക്വർത്ത്-ലൂയിസ്-സ്റ്റേൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2010-ൽ ലൂയിസിന് എം.ബി.ഇ (മെമ്പർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ) ബഹുമതി ലഭിച്ചു. മഴ തടസപ്പെടുത്തുന്ന മത്സരങ്ങളിൽ വിജയലക്ഷ്യം നിശ്ചയിക്കുന്നതിന് നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിന്റെ പരിമിതിയാണ് ശാസ്ത്രീയമായ രീതി നടപ്പാക്കാൻ ഐ.സി.സിയെ പ്രേരിപ്പിച്ചത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന്റെ വിക്കറ്റ് നഷ്ടം പരിഗണിക്കാത്ത ആവറേജ് റെയിൻ റൂൾ ആയിരുന്നു നിലവിലുണ്ടായിരുന്നത്.
1992ലെ ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ ഇതിന്റെ അശാസ്ത്രീയത വിവാദമായി. 1992 മാർച്ച് 22-ന് സിഡ്നിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 45 ഓവറിൽ 252 റൺസെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ മഴ പെയ്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 13 പന്തിൽ 22 റൺസ് വേണമെന്നിരിക്കെ കളി തുടരാൻ ബുദ്ധിമുട്ടാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ച് അറിയിച്ചതനുസരിച്ച് അമ്പയർമാർ മത്സരം നിർത്തിവെച്ചു. മഴമാറി മത്സരം തുടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഒരു പന്തിൽ 21 റൺസായിരുന്നു. സ്വാഭാവികമായും അവർ മത്സരം തോറ്റു.
ഇതോടെ മഴ തടസപ്പെടുത്തുന്ന മത്സരങ്ങളിൽ വിജയലക്ഷ്യം പുനർനിശ്ചയിക്കാൻ കുറച്ചുകൂടി ശാസ്ത്രീയമായ രീതി വേണമെന്ന ആവശ്യം വ്യപാകമായി ഉയർന്നു. തുടർന്നാണ് ഫ്രാങ്ക് ഡക്ക്വർത്തും ടോണി ലൂയിസും ചേർന്ന് ആവിഷ്ക്കരിച്ച പുതിയ രീതി അംഗീകരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.