പ്രതീകാത്മ ചിത്രം
ന്യൂഡൽഹി: സ്മൃതി മന്ദാനയും ഹർമൻ പ്രീതും ജെമീമ റോഡ്രിഗസും മിന്നുമണിയുമടക്കമുള്ള താരങ്ങൾ വാർത്തകളിൽ നിറയുമ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഇത് ശുക്രദശയുടെ കാലം. കഴിഞ്ഞ അഞ്ചുവർഷമായി വനിതാ ക്രിക്കറ്റ് രാജ്യത്ത് കുതിച്ചുകയറിയെന്ന് പഠനം വ്യക്തമാക്കുന്നു. 2020 മുതൽ 14 സംസ്ഥാനങ്ങളിലായി വൻ വളർച്ച കൈവരിച്ചതായി ബി.ബി.സിയും കലക്ടീവ് ന്യൂസ് റൂമും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു. 10000ത്തിലധികം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ക്രിക്കറ്റ് കളിക്കുന്ന സ്ത്രീകളുടെ എണ്ണം 2020ൽ അഞ്ച് ശതമാനത്തിൽ നിന്ന് നിലവിൽ 10 ശതമാനമായി ഉയർന്നു. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ 16 ശതമാനം പേർ ക്രിക്കറ്റ് കളിക്കുന്നുണ്ട്. 2020ൽ ആറ് ശതമാനമായിരുന്നു ഈ കണക്ക്. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ നാലിൽ ഒരാൾ വനിതാ ക്രിക്കറ്റിനെ ജീവിതോപാധിയായി കണക്കാക്കിയിട്ടുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ഏകദിന ലോകകപ്പ് നേടിയിരുന്നു. ദശാബ്ദത്തിനിടെ ആദ്യമായി മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 ഐ പരമ്പരയിൽ ആസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്തെ ഉൾനാടുകളിൽ ഏവർക്കും ഇഷ്ടം കബഡിയായിരുന്നു. ഇപ്പോൾ കബഡിയെ ക്രിക്കറ്റ് മറികടന്നു. സർവേയിൽ പങ്കെടുത്ത സംസ്ഥാനങ്ങളിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ കളിക്കുന്ന കായിക ഇനം ക്രിക്കറ്റാണ്. 2020ൽ കബഡിയേക്കാൾ വളരെ പിന്നിലായിരുന്നു ക്രിക്കറ്റ്. പുതിയ കണക്കുകളിൽ സ്ത്രീകളുടെ ക്രിക്കറ്റ് കളി ഏറെ മുന്നിലാണ്.
മിക്ക മേഖലകളിലും പങ്കാളിത്തം കൂടിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത രണ്ട് സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ക്രിക്കറ്റ് കളിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ട്. യു.പിയിൽ സ്ത്രീകളുടെ ക്രിക്കറ്റ് പങ്കാളിത്തത്തിന്റെ തോത് 10 മടങ്ങ് വർധിച്ചു. അഞ്ചുവർഷം മുമ്പ് ഒരു ശതമാനമായിരുന്നു. നിലവിൽ 10 ശതമാനമായി. 2020ൽ അഞ്ച് പുരുഷന്മാർ ക്രിക്കറ്റ് കളിക്കുമ്പോൾ ഒരു സ്ത്രീ മാത്രമായിരുന്നു അനുപാതകണക്ക്. നിലവിൽ ഇത് മൂന്ന് പുരുഷന്മാർക്ക് ഒരു സ്ത്രീ ആണ്.
15നും 24നും ഇടയിൽ പ്രായമുള്ള യുവതികളിൽ 26 ശതമാനം പേർ കായികരംഗത്തെ ജോലിയായി കണക്കാക്കിയിട്ടുണ്ട്. 2020ൽ ഇത് 16 ശതമാനമായിരുന്നു, തമിഴ്‌നാട് (27 ശതമാനം), മധ്യപ്രദേശ് (19 ശതമാനം), മേഘാലയ (19 ശതമാനം) എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന തോത്. പഞ്ചാബ്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ബാഡ്മിന്റൺ കളിക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടിയിട്ടുണ്ട്. സുരക്ഷാ ആശങ്കകൾ കൃത്യമായി പരിഹരിച്ചാൽ കൂടുതൽ സ്ത്രീകൾ കായികരംഗത്തേക്ക് വരുമെന്ന് പഠനം പറയുന്നു. കായികരംഗത്തേക്ക് വരാത്ത സ്ത്രീകളിൽ 13 ശതമാനവും സുരക്ഷയാണ് തടസ്സമായി പറയുന്നതെന്ന് കലക്ടീവ് ന്യൂസ് റൂമിന്റെ ചീഫ് എഡിറ്ററും സഹസ്ഥാപകയുമായ രൂപ ഝാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.