‘സചിനെ ടീമിൽനിന്ന് പുറത്താക്കാൻ ബി.സി.സി.ഐ ആലോചിച്ചു, വിവരമറിഞ്ഞ താരം ഞെട്ടിത്തരിച്ചു’; വെളിപ്പെടുത്തലുമായി മുൻ ബി.സി.സി.ഐ സെലക്ടർ

മുംബൈ: ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. 24 വർഷം നീണ്ട താരത്തിന്‍റെ ക്രിക്കറ്റ് കരിയർ സംഭവബഹുലമായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും റൺവേട്ടക്കാരിൽ ഇന്നും ഒന്നാമൻ സചിൻ തന്നെയാണ്. 2013ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

മുൻ ബി.സി.സി.ഐ മുഖ്യ സെലക്ടർ സന്ദീപ് പാട്ടീലിന്‍റെ വെളിപ്പെടുത്തലാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ ചർച്ച. 2012 സചിനെ സംബന്ധിച്ചെടുത്തോളം നിരാശയുടേതായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും സചിൻ തീർത്തും നിറംമങ്ങിയ വർഷം. ഒമ്പതു ടെസ്റ്റുകൾ കളിച്ച താരത്തിന്‍റെ ശരാശരി 23.80 മാത്രം. 10 ഏകദിനങ്ങളിലെ ശരാശരി 31.50ഉം. ഇതോടെ ബി.സി.സി.ഐ ഫോംഔട്ടായ സചിനെ ടീമിൽനിന്ന് പുറത്താക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി സന്ദീപ് പാട്ടീൽ പറയുന്നു. ഇക്കാര്യം സചിനോട് പറഞ്ഞപ്പോൾ താരം ശരിക്കും ഞെട്ടിപ്പോയെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘എന്താണ് നിങ്ങളുടെ ഭാവി പദ്ധതിയെന്ന് സചിനോട് ഞാൻ ചോദിച്ചു. എന്താണ് ഇപ്പോൾ ഇങ്ങനെ ചോദിക്കുന്നത് എന്നായിരുന്നു സചിന്‍റെ മറുചോദ്യം. സെലക്ഷൻ കമ്മിറ്റി നിങ്ങൾക്ക് ഒരു പകരക്കാരനെ തേടുകയാണ്. അദ്ദേഹം ഞെട്ടിപ്പോയി’ -പാട്ടീൽ പറഞ്ഞു. അന്ന് വീണ്ടും സചിൻ തന്നെ വിളിച്ച്, ഗൗരവമായി പറഞ്ഞതാണോ എന്ന് ചോദിച്ചു. അതേ എന്ന് താൻ പറഞ്ഞു. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് നിർബന്ധിക്കാനുള്ള അധികാരം സെലക്ഷൻ കമ്മിറ്റിക്കില്ല. ടീമിൽനിന്ന് മാറ്റി നിർത്താൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സെലക്ടർമാർക്ക് ഒരു കളിക്കാരനെ ഒഴിവാക്കാം. എന്നാൽ അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചെന്ന് പറയാനാകില്ല. ഞങ്ങൾ സചിന്‍റെ ഭാവി പദ്ധതികളെ കുറിച്ചു ചോദിച്ചു. തുടരാൻ ആഗ്രഹിക്കുന്നതായി ചാരം പറഞ്ഞു. ശരി എന്ന് പറഞ്ഞ് വിഷയം അവസാനിപ്പിച്ചു’ -പാട്ടീൽ വ്യക്തമാക്കി. താൻ മുഖ്യ സെലക്ടർ പദവി വഹിക്കുമ്പോഴാണ് സൂപ്പർതാരങ്ങളായ ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജദേജ, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങൾ ടീമിലെത്തുന്നത്. എന്നാൽ, സചിന്‍റെ വിരമിക്കൽ എന്ന ഒറ്റ സംഭവത്തിലാണ് തന്‍റെ ഭരണകാലം ഓർക്കപ്പെടുന്നതെന്നും പാട്ടീൽ ഖേദപൂർവം പറയുന്നു. ജനം എന്തുകൊണ്ട് ദേഷ്യപ്പെട്ടു എന്ന് എനിക്ക് മനസ്സിലാകും. കാരണം അത് സചിനാണ്. ഷമി വന്നു, ബുംറ വന്നു, അശ്വിൻ, ജദേജ, രഹാനെ എന്നിവരെല്ലാം വന്നു. ഈ താരങ്ങളെ ടീമിലെടുത്തതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. സചിനെ ഒഴിവാക്കിയതിനെ കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നതെന്നും പാട്ടീൽ പറഞ്ഞു.

2013 നവംബറിൽ മുംബൈയിലെ വാംഖണ്ഡെ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരെയാണ് സചിൻ അവസാനമായി ടെസ്റ്റ് കളിച്ചത്.

Tags:    
News Summary - BCCI Wanted To Replace Sachin Tendulkar, Left Him In Shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.