ജൊഹാനസ്ബർഗ്: ചരിത്രം രചിക്കാനിറങ്ങിയവരുടെയും ചരിത്രം കാത്തുസൂക്ഷിക്കാനിറങ്ങിയവരുടെയും പോരാട്ടമായിരുന്നു ജൊഹാനസ്ബർഗിൽ കണ്ടത്. മഴയും മിന്നലും മില്ലറും ക്ലാസനും ഭാഗ്യവും ചേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ചരിത്രത്തിന് പോറലേൽക്കാതെ സൂക്ഷിച്ചു. പരമ്പരയിൽ ജീവെൻറ തുടിപ്പ് നിലനിർത്താനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യയുടെ രക്ഷക്കെത്തിയ സ്പിൻ ബൗളിങ്ങിനെ തച്ചുടച്ച ആതിഥേയ സംഘം ഡക്വർത്ത്ലൂയിസിെൻറ അകമ്പടിയോടെ പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കി (സ്കോർ: ഇന്ത്യ-289/7. ദക്ഷിണാഫ്രിക്ക 207/5 (25.3). പിങ്ക് ജഴ്സിയിൽ തോറ്റിട്ടില്ലെന്ന റെക്കോഡ് ദക്ഷിണാഫ്രിക്ക കാത്തുസൂക്ഷിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു. 100ാം മത്സരത്തിൽ സെഞ്ച്വറി നേടിയ ശിഖർ ധവാെൻറ (109) ശതകം വെറുതെയായെന്ന സങ്കടം വേറെയും. ചൊവ്വാഴ്ച പോർട്ട് എലിസബത്തിൽ നടക്കുന്ന അഞ്ചാം അങ്കത്തിലേക്കാണ് ഇനി ഇന്ത്യൻ പ്രതീക്ഷകൾ.
അടി വാങ്ങിച്ച് സ്പിന്നർമാർ പിങ്കിൽ കുളിച്ച ജൊഹാനസ്ബർഗിലെ മത്സരത്തെ മഴക്ക് മുമ്പും ശേഷവും എന്ന് രണ്ടായി തിരിക്കാം. മഴക്ക് മുമ്പ് നടന്നത് ഏകദിനമാണെങ്കിൽ അതിന് ശേഷം കണ്ടത് ട്വൻറി-20. 290 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഏഴ് ഒാവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 43 റൺസിലെത്തി നിൽക്കെയാണ് ഇടിയും മഴയുമെത്തിയത്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ പ്രോട്ടീസിന് മുന്നിൽ ലക്ഷ്യം 28 ഒാവറിൽ 207 റൺസെന്ന നിലയിലേക്ക് ചുരുങ്ങി. ഏഴ് ഒാവർ കഴിഞ്ഞതിനാൽ 21 ഒാവറിൽ വേണ്ടിയിരുന്നത് 164 റൺസ്. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ 50 ഒാവർ ബാറ്റ് ചെയ്യാനാവാതെ കീഴടങ്ങിയ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം ഡക്വർത്ത് ലൂയിസ് നിയമം അനുഗ്രഹമാവുകയായിരുന്നു.
സ്പിന്നർമാരെ തിരഞ്ഞുപിടിച്ച് തല്ലിയൊതുക്കാൻ തുടങ്ങിയത് എ.ബി. ഡിവില്ലിയേഴ്സാണ്. ചഹലിനെ തുടർച്ചയായ രണ്ട് സിക്സറുകൾ പറത്തി ഡിവില്ലിയേഴ്സ് (18 പന്തിൽ 26) തിരിച്ചുവരവ് ആഘോഷിച്ചു. ചഹൽ 5.3 ഒാവറിൽ വഴങ്ങിയത് 68 റൺസ്. കുൽദീപ് 6 ഒാവറിൽ കൊടുത്തത് 51 റൺസ്. രണ്ട് സ്പിന്നർമാരും ചേർന്ന് 119 റൺസ് വഴങ്ങിയിട്ടും നന്നായി ബൗൾ ചെയ്ത ഭുവനേശ്വർ കുമാറിനെ പന്തേൽപിക്കാതിരുന്ന കോഹ്ലിയുടെ തന്ത്രം ആർക്കും പിടികിട്ടിയിട്ടില്ല. ഭുവിയെയും ബുംറയെയും മാറ്റി നിർത്തിയത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മാൻ ഒാഫ് ദ മാച്ചായ ഹെൻറിക് ക്ലാസൻ പറയുന്നു.
ക്ലാസില്ലാത്ത ക്ലാസൻ ഇന്നിങ്സ് ക്രിക്കറ്റിൽ പുതിയ ഷോട്ടുകൾ പരീക്ഷിക്കുകയാണ് ഹെൻറിക് ക്ലാസൻ എന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ. 27 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന ക്ലാസെൻറ ക്ലാസില്ലാത്ത ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കക്ക് വിജയമൊരുക്കിയത്. മാർക്രാമും (22) അംലയും (33) ഡുമിനിയും (10) ഡിവില്ലിയേഴ്സും (26) പുറത്തായി നിൽക്കുേമ്പാഴാണ് പുതുമുഖ താരമായ ക്ലാസനും ഡേവിഡ് മില്ലറും (28 പന്തിൽ 39) ഒത്തു ചേർന്നത്. ഒാഫ് സ്റ്റംപിന് പുറത്ത് വൈഡാണെന്നുറപ്പിച്ച പന്തുകൾ ലെഗ് സൈഡിലേക്ക് സിക്സറടിച്ചും റിവേഴ്സ് സ്വീപ് ചെയ്തും ദിൽ സ്കൂപ്പടിച്ചുമൊക്കെയായിരുന്നു ക്ലാസെൻറ ഇന്നിങ്സ്. ഡി കോക്കിെൻറ പകരക്കാരനായി ടീമിലെത്തിയ ക്ലാസെൻറ രണ്ടാം മത്സരമായിരുന്നു ജൊഹാനസ്ബർഗിലേത്. ഭാഗ്യവും ദക്ഷിണാഫ്രിക്കയുടെ തുണക്കെത്തി. വ്യക്തിഗത സ്കോർ ഏഴിൽ നിൽക്കെ ചഹലിെൻറ പന്തിൽ മില്ലർ ബൗൾഡായിരുന്നു. ഗാലറിയിലേക്ക് നടന്ന മില്ലർക്ക് തുണയായി റഫറിയുടെ നോബാൾ വിളിയെത്തി. തൊട്ടടുത്ത ഒാവറിൽ പാണ്ഡ്യയെ തുടർച്ചയായ മൂന്ന് ഫോർ അടിച്ച മില്ലർ നോബാളിെൻറ വില അറിയിച്ചു കൊടുത്തു. നേരിട്ട അഞ്ച് പന്തുകളിൽ മൂന്നും സിക്സറിലേക്ക് തൊടുത്ത് പെക്ലുക്വായോ (23) പ്രോട്ടീസുകളെ വിജയത്തിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.