വൈഭവ് 19 പന്തിൽ 50; ശ്രേയസ്സിനു കീഴിൽ ഇന്ത്യക്ക് ആദ്യ ജയം; സിംബാബ്വെയെ ഏഴു വിക്കറ്റിന് തകർത്തു

ഹരാരെ: വണ്ടർ കിണ്ട് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഹരാരെയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ സിംബാബ്വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്.

ശ്രേയസ് അയ്യർ നായക പദവി ഏറ്റെടുത്തശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയം. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൽ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി, 13.2 ഓവറിൽ 126 റൺസ്. നാലു വീതും ഫോറും സിക്സുമടങ്ങുന്നതാണ് വൈഭവിന്‍റെ ബാറ്റിങ്. 24 പന്തിൽ 28 റൺസുമായി ശ്രേയസ്സും അഞ്ചു പന്തിൽ ആറു റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു.

ഇഷാൻ കിഷൻ (24 പന്തിൽ 35) അഭിഷേക് ശർമ (എട്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേരത്തെ, മായങ്ക് യാദവിന്‍റെയും പ്രിൻസ് യാദവിന്‍റെയും തകർപ്പൻ ബൗളിങ്ങാണ് സിംബാബ്‌യെ ചെറിയ സ്‌കോറിലൊതുക്കിയത്. ഇരുവരും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. 39 റൺസെടുത്ത വെസ്‌ലിയാണ് ആതിഥേയരുടെ ടോപ് സ്‌കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്ക് ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. മായങ്ക് യാദവിന്റെ പന്തിൽ ബ്രയാൻ ബെന്നറ്റാണ് പുറത്തായത്.

പിന്നാലെ 10 റൺസെടുത്ത ബെൻ കുറാനെ പ്രിൻസ് യാദവും ഡിയോൺ മയേഴ്‌സിനെ (ആറ്) മായങ്ക് യാദവും സികന്ദർ റാസയെ (നാല്) ശിവം ദുബെയും വീഴ്ത്തി. 35 പന്തിൽ 26 റൺസെടുത്ത റയാൻ ബേലിനെ രവി ബിഷ്‌ണോയി മടക്കി. ആറാം വിക്കറ്റിൽ വെസ്‌ലിയും തഡിവനഷെയും ചേർന്ന് 58 റൺസ് കൂട്ടുകെട്ടുണ്ടാക്കി. വെസ്‌ലിയെ ശിവം ദുബെ റൺഔട്ടാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 34 പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കമാണ് വെസ്‌ലി 39 റൺസെടുത്തത്.

ബ്രാഡ് ഇവാൻസിനെ അക്കൗണ്ട് തുറക്കും മുമ്പേ പ്രിൻസ് യാദവ് തിരിച്ചയച്ചു. 20 പന്തിൽ 27 റൺസോടെ തഡിവനഷെയും ഒരു പന്തിൽ ഒരു റണ്ണോടെ ന്യൂമാനും പുറത്താകാതെ നിന്നു. ഇന്ത്യക്കായി ശിവം ദുബെ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ്സിനു കീഴിൽ കളിച്ച അയർലൻഡ്, ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരയിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു.

Tags:    
News Summary - Vaibhav Sooryavanshi Shines As India Win 1st Game Under Shreyas Iyer's Captaincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.