തിരുവനന്തപുരം: മകനെതിരായ ആരോപണങ്ങൾ തള്ളി സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ്. ഡ്രസിംഗ് റൂമിലൂണ്ടായത് സ്വഭാവിക പ്രതികരണമാണ്. താന്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി മാത്യുവിനോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. പരുക്കേറ്റതിനാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാത്രമാണ് താന്‍ ആവശ്യപ്പെട്ടന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ രണ്ടാഴ്ച മുന്‍പ് ഗോവക്കെതിരെ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെയാണ് വിവാദ സംഭവങ്ങൾ. അധികൃതരുടെ അനുമതിയില്ലാതെ സഞ്ജു പുറത്തുപോയെന്നും ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ചെന്നുമാണ് ആരോപണം. ഏറെ വൈകിയാണ് സഞ്ജു മുറിയിൽ തിരിച്ചെത്തിയത്. എന്നാൽ ഇക്കാര്യം ടീം അധികൃതർ ഉന്നതങ്ങളിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല. എല്ലാ അച്ചടക്ക ലംഘനങ്ങളും കെ.സി.എ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും.
ടീം ക്യാമ്പിലെ സഞ്ജുവിന്റെ പെരുമാറ്റ രീതിയെക്കുറിച്ചും പരാതികളുണ്ടായിരുന്നു. ഗോവക്കെതിരായ മൽസരത്തിൽ പൂജ്യത്തിന് പുറത്തായി ഡ്രസിങ് റൂമിൽ മടങ്ങിയെത്തിയ സഞ്ജു പരുഷമായി പെരുമാറി. കെ.സി.എ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായി ടി.സി. മാത്യുവിനെ സഞ്ജുവിന്റെ പിതാവ് ഫോണിൽ അസഭ്യം പറഞ്ഞെന്ന ആരോപണത്തേക്കുറിച്ചും സമിതി അന്വേഷിക്കും. സീസണിൽ കേരളത്തിനായി രഞ്ജി കളിക്കുന്ന സഞ്ജുവിന് ഒരു സെഞ്ചുറി മാത്രമാണ് നേടാൻ കഴിഞ്ഞത്. മറ്റു മത്സരങ്ങളിൽ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.