വിനയത്തിന്‍െറ പച്ചപ്പില്‍ വന്മതിലിന്‍െറ സല്ലാപം

കൃഷ്ണഗിരി (വയനാട്): നിരന്നിരുന്ന കുട്ടികള്‍ക്കു മുന്നില്‍ തനിക്കിരിക്കാന്‍ കൊണ്ടുവന്ന കസേര രാഹുല്‍ ദ്രാവിഡ് ഗൗനിച്ചില്ല. കൃഷ്ണഗിരി സ്റ്റേഡിയത്തിന്‍െറ പച്ചപ്പുല്‍ത്തകിടിയില്‍ ചമ്രംപടിഞ്ഞിരിക്കാനായിരുന്നു ബാറ്റിങ് ജീനിയസിന്‍െറ തീരുമാനം. സംഘാടകര്‍ കസേരയിലിരിക്കാന്‍ സ്നേഹപൂര്‍വം ക്ഷണിച്ചപ്പോള്‍ കുട്ടികളെക്കാള്‍ ഉയരത്തിലല്ല, അവര്‍ക്കൊപ്പമിരിക്കാനാണ് തനിക്കിഷ്ടമെന്ന മറുപടി ഉടനത്തെി.
ചതുര്‍ദിന മത്സരം സമനിലയിലൊടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ ‘എ’ കോച്ചുകൂടിയായ ദ്രാവിഡ് വയനാട് ക്രിക്കറ്റ് അക്കാദമിയിലെ കൊച്ചുതാരങ്ങളുമായി സംവദിക്കാന്‍ സമയം കണ്ടത്തെിയത്. റണ്ണുകളുടെ ഗിരിശൃംഗമേറിയ ആ മഹാപ്രതിഭ താരജാടകളില്ലാതെ ഭാവിതാരങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ വിനയാന്വിതനായി ഉത്തരം പറഞ്ഞു. ഉപദേശ നിര്‍ദേശങ്ങളില്‍ പൊതിഞ്ഞ വിശദമായ മറുപടി.
ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ നിറഞ്ഞ കൂട്ടത്തിലേക്ക് ദ്രാവിഡിന്‍െറ ആദ്യ പ്രതികരണം അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ത്യയില്‍ ക്രിക്കറ്റില്‍ പുരുഷമേധാവിത്വമാണോ എന്ന ശ്രീകൃഷ്ണയുടെ ചോദ്യത്തിന് ഇവിടെ നിങ്ങളല്ളേ കൂടുതലെന്ന നര്‍മത്തില്‍ പൊതിഞ്ഞ മറുപടി കൊച്ചുകൂട്ടുകാര്‍ ആസ്വദിച്ചു. കുട്ടിക്കാലത്ത് ആരായിരുന്നു റോള്‍മോഡലെന്നാണ് മനീഷക്ക് അറിയേണ്ടിയിരുന്നത്. സുനില്‍ ഗവാസ്കര്‍, കപില്‍ദേവ്, ഗുണ്ടപ്പ വിശ്വനാഥ് എന്നീ പേരുകളായിരുന്നു മറുപടി. ടെലിവിഷനില്‍ കളി പ്രചാരത്തിലില്ലാതിരുന്ന സമയത്തും കുട്ടിക്കാലത്ത് രഞ്ജി ട്രോഫി അടക്കമുള്ള മത്സരങ്ങള്‍ക്ക് ബാംഗ്ളൂരില്‍ സ്ഥിരമായി താന്‍ കാഴ്ചക്കാരനായിരുന്നുവെന്നതും മികച്ച താരങ്ങളുടെ കളി സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടായിരുന്നുവെന്നതും കുട്ടികളോട് വിശദീകരിച്ചു.
ദീര്‍ഘ ഇന്നിങ്സുകള്‍ കളിക്കാനും ഏതു ദുര്‍ഘടസന്ധിയിലും ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞതും എങ്ങനെയെന്നാണ് മൃദുലക്ക് അറിയേണ്ടിയിരുന്നത്.

തിരിച്ചടികളില്‍ തളരാതിരിക്കാന്‍ ദ്രാവിഡ് കുട്ടികളെ ഉപദേശിച്ചു. പരാജയം സ്വാഭാവികമാണ്. ഏറ്റവും വിജയശ്രീലാളിതരായ ബാറ്റ്സ്മാന്മാര്‍ക്കുപോലും കരിയറിലെ കൂടുതല്‍ ഇന്നിങ്സുകളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. കോച്ചാകാനുള്ള തീരുമാനം എന്തുകൊണ്ടായിരുന്നുവെന്ന് ഗൗതം ആരാഞ്ഞപ്പോള്‍ ഒരുപാടുകാലമായി ക്രിക്കറ്റിലുള്ള താന്‍ കളിയുമായി ബന്ധപ്പെട്ടുതന്നെ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന ഉത്തരമാണ് നല്‍കിയത്. കൃഷ്ണഗിരി സ്റ്റേഡിയത്തെക്കുറിച്ചുള്ള അഭിപ്രായമാണ് ആഷിലിന് അറിയേണ്ടിയിരുന്നത്. ‘ബ്യൂട്ടിഫുള്‍ പീസ് ഓഫ് വേള്‍ഡ്’ എന്ന് നിറഞ്ഞ ചിരിയോടെ മറുപടി. ഒടുവിലായി കുട്ടികള്‍ക്കുള്ള ഉപദേശം ഇതായിരുന്നു: കളിയോടൊപ്പം പഠനത്തിനും മികച്ച പ്രാധാന്യം നല്‍കണം. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന താരം, ഭാവിയില്‍ കേരളത്തിന്‍െറയും ഇന്ത്യയുടെയുമൊക്കെ കുപ്പായത്തില്‍ കാണാന്‍ കഴിയട്ടെ എന്നും ആശംസിച്ചാണ് മൈതാനം വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.