ദോഹ: ഒറ്റലാപ്പ് ഹർഡ്ൽസ് ട്രാക്കിൽ ലോകം വീണ്ടും കീഴടക്കി അമേരിക്കയുടെ ഡലില മുഹമ്മദ്. 400 മീറ്റർ ഹർഡ്ൽസിൽ നാട്ടുകാരിയായി ആഷ്ലി സ്പെൻസറും സിഡ്നി മക്ലോളിനും പിന്നിലോടി ഡലീല കുതിച്ചുപാഞ്ഞത് ലോക റെക്കോഡ് സമയത്തിലേക്ക്. റിയോ ഒളിമ്പിക്സിൽ സ്വർണം നേടി ഒറ്റലാപ്പ് ഹർഡ്ൽസിലെ സൂപ്പർതാരമായി മാറിയ അമേരിക്കൻ വനിത ലോക ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞ് ലോക റെക്കോഡ് കുറിക്കുന്ന രണ്ടാമത്തെ താരമെന്ന അപൂർവ നേട്ടത്തിനുടമയായി.
ഈ വർഷം രണ്ടാംതവണയാണ് ഡലീല റെക്കോഡ് തിരുത്തുന്നത്. ജൂണിൽ കുറിച്ച 52.20 സെക്കൻഡ് എന്ന സമയം, 52.16 സെക്കൻഡായാണ് തിരുത്തിയത്. ‘വേൾഡ് ചാമ്പ്യൻ പട്ടമായിരുന്നു ആഗ്രഹിച്ചത്. റെക്കോഡുകൂടി തിരുത്താനായത് ഇരട്ടിമധുരം’ -മത്സരശേഷം ഡലീല മുഹമ്മദ് പറഞ്ഞു. 2013, 2017 ലോക ചാമ്പ്യൻഷിപ്പുകളിൽ നേടിയ വെള്ളിക്കാണ് ഇക്കുറി ഇരട്ടിത്തിളക്കം നൽകിയത്.
പുരുഷ വിഭാഗം 400 മീറ്ററിൽ ബഹാമസിെൻറ സ്റ്റീവൻ ഗാർഡിനർ പൊന്നണിഞ്ഞു (43.48 സെ.). ട്രാക്കിൽ എല്ലാ ഇനങ്ങളിലും സ്വർണം വാരാനുള്ള അമേരിക്കൻ സ്വപ്നങ്ങളെയാണ് ഗാർഡിനർ തകർത്തത്. 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ കെനിയയുടെ കോൺസെലസ് കിപ്റപിനാണ് സ്വർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.