തേഞ്ഞിപ്പലം: 100 മീറ്ററിലും ലോങ്ജംപിലും ആശിച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത അപര്‍ണ റോയി, ഹര്‍ഡ്ല്‍സില്‍ റെക്കോഡ് തിരുത്തി മധുര പ്രതികാരം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സിലാണ് അപര്‍ണ പുതിയ സമയമെഴുതിയത്. 14.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അപര്‍ണ 2013ല്‍ കോട്ടയത്തിന്‍െറ ഡൈബി സെബാസ്റ്റ്യന്‍ കുറിച്ച 14.93 സെക്കന്‍ഡ് തിരുത്തിയതിനൊപ്പം ദേശീയ റെക്കോഡ് മറികടക്കുകയും ചെയ്തു. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ ഒന്നാമനായ സഹദ് 14.88 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ജൂനിയര്‍ വിഭാഗം ദേശീയ റെക്കോഡിനുടമയായ അപര്‍ണ (14.49 സെ.) സംസ്ഥാന സ്കൂള്‍ മീറ്റില്‍ നാലാം സ്വര്‍ണമാണ് സ്വന്തമാക്കുന്നത്. സബ്ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ രണ്ടു തവണ സ്വര്‍ണം നേടിയ താരത്തിന്‍െറ പേരിലാണ് സംസ്ഥാന റെക്കോഡും. ജൂനിയര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷവും അപര്‍ണക്കുതന്നെയായിരുന്നു സ്വര്‍ണം. പുല്ലൂരാംപാറ സെന്‍റ് ജോസഫ് എച്ച്.എസിലെ വിദ്യാര്‍ഥിയാണ് അപര്‍ണ. നേരത്തേ ലോങ്ജംപിലും 100 മീറ്റര്‍ ഓട്ടത്തിലും വെള്ളി നേടിയിരുന്നു. പെണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയ കോഴിക്കോട് ടീമിലും അപര്‍ണ അംഗമായിരുന്നു.
സീനിയര്‍ വിഭാഗത്തില്‍ ഒന്നാമനായ സഹദ് ഐഡിയല്‍ കടകശ്ശേരി സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിയാണ്. സീനിയര്‍ മത്സരത്തിലെ രണ്ട് പ്രധാന താരങ്ങളായ എറണാകുളത്തിന്‍െറ ഓംകാര്‍ നാഥും ഇടുക്കിയുടെ സചിന്‍ ബിനുവും പാതിവഴിയില്‍ ഹര്‍ഡില്‍തട്ടി വീണതോടെയാണ് സഹദിന് സ്വര്‍ണനേട്ടം എളുപ്പമായത്. സീനിയര്‍ ഗേള്‍സില്‍ കോട്ടയം ഭരണങ്ങാനം സെന്‍റ് മേരി ജി.എച്ച്.എസ്.എസിലെ അഞ്ജലി തോമസ് 15.19 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ കോഴിക്കോടിന്‍െറ മുഹമ്മദ് ലസാന്‍ ജൂനിയര്‍ വിഭാഗത്തിലെ ആദ്യ സ്വര്‍ണം നേടി വരവറിയിച്ചു. സില്‍വര്‍ ഹില്‍സ് സ്കൂള്‍ താരമായ ലസാന്‍ 13.73 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മീറ്റില്‍ സബ്ജൂനിയര്‍ 80 മീ. ഹര്‍ഡ്ല്‍സില്‍ സ്വര്‍ണജേതാവാണ് ലസാന്‍.
ആണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ മാര്‍ബേസില്‍ താരം വാരിഷ് ബോഗിമയും (11.44 സെ.) പെണ്‍കുട്ടികളില്‍ കോട്ടയം കുറുമ്പനാടം സെന്‍റ് പീറ്റേഴ്സ് എച്ച്.എസ്.എസ് താരം ജോസ്ന ജോസഫും (13.20 സെ.) ജേതാക്കളായി.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ കോട്ടയം താരം അജിനി അശോകന്‍ (14.99), ആണ്‍കുട്ടികളില്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസ് താരം കെ. സൂര്യജിത് (14 സെ.), സീനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് താരം പി.എ. ഡാര്‍വിന്‍ ജോസഫ്, പെണ്‍കുട്ടികളില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ് താരമായ കെ. വിന്‍സി (15.46) എന്നിവര്‍ വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.