തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വട്ടം ചുറ്റിനിന്ന മഴമേഘങ്ങൾക്ക് മീതെ ട്രാക്കിലും ഫീൽഡിലും ആഞ്ഞടിച്ച് പാലക്കാടൻ കാറ്റ്. 61ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിലെ രണ്ടാംദിനം തിരുവനന്തപുരത്തെ തള്ളി പാലക്കാടിെൻറ ചുണക്കുട്ടികൾ.
മേളയുടെ ആദ്യദിനം തിരുവനന്തപുരത്തിന് മുന്നിൽ കാലിടറിയ പാലക്കാട് വെള്ളിയാഴ്ച തൊട്ടതെല്ലാം പൊന്നാക്കിയാണ് തിരിച്ചെത്തിയത്. 83 ഫൈനലുകൾ പൂർത്തിയാകുമ്പോൾ 17 സ്വർണവും 16 വെള്ളിയും 12 വെങ്കലവുമടക്കം 331.5 പോയൻറാണ് നിലവിലെ ചാമ്പ്യന്മാർക്കുള്ളത്. 15 സ്വർണവും 16 വെള്ളിയും അത്രതന്നെ വെങ്കലവുമായി 317.5 പോയൻറുമായി എറണാകുളം രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരം 295.5 മൂന്നാംസ്ഥാനത്തേക്ക് പിന്തളപ്പെട്ടു. മേളയുടെ രണ്ടാംദിനം അഞ്ച് മീറ്റ് റെക്കോഡുകളാണ് പിറന്നത്. പെൺകുട്ടികളുടെ അണ്ടർ 16 ഷോട്പുട്ടിൽ എറണാകുളത്തിെൻറ കെസിയ മറിയം ബെന്നി, അണ്ടർ 18 പെൺകുട്ടികളുടെ സ്റ്റീപിൾ ചേസിൽ പാലക്കാടിെൻറ ജി. ഗായത്രി, പോൾവാൾട്ടിൽ പാലക്കാടിെൻറ എ.സി. നിവ്യ ആൻറണി, അണ്ടർ 14 ആൺകുട്ടികളുടെ ലോങ്ജംപിൽ തിരുവനന്തപുരത്തിെൻറ മേഘാദ്രി റോയി, അണ്ടർ 20 ആൺകുട്ടികളുടെ 3000 മീറ്റർ സ്റ്റീപിൾ ചേസിൽ തൃശൂരിെൻറ ബിബിൻ ജോർജ് എന്നിവരാണ് പുതിയ മീറ്റ് റെക്കോഡിട്ടത്. 12 റെക്കോഡുകളാണ് പഴങ്കഥയായത്. വെള്ളിയാഴ്ച രാവിലെ നിവ്യ ആൻറണിയുടെ റെക്കോഡ് വാർത്ത കേട്ടാണ് ട്രാക്കും ഫീൽഡും ഉണർന്നത്. പോൾവാൾട്ടിൽ 3.50 മീറ്റർ ഉയരം താണ്ടിയാണ് നിവ്യ കൈയടി നേടിയത്.
1. ടി.ജെ. ജംഷീല, തൃശൂർ 400 മീറ്റർ -അണ്ടർ 18 2. ഡാലിയ പി.ലാൽ, കോട്ടയം േലാങ്ജംപ് -അണ്ടർ 14 3. ലിബിൻ ഷിബു, തൃശൂർ 400 മീറ്റർ -അണ്ടർ 20 4. ജി. ഗായത്രി, പാലക്കാട് സ്റ്റീപിൾ ചേസ് -അണ്ടർ 18
2016ൽ നിവ്യതന്നെ കുറിച്ച 3.40 മീറ്ററിെൻറ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഷോട്പുട്ടിൽ എറണാകുളത്തിെൻറ കെസിയ മറിയം ബെന്നി 12.61 മീറ്റർ എറിഞ്ഞാണ് പുതിയ റെക്കോഡിട്ടത്. കഴിഞ്ഞവർഷം തെൻറ തന്നെ 12.01മീറ്റർ എന്ന റെക്കോഡാണ് തകർത്തത്. ലോങ്ജംപിൽ 2003ൽ കൊല്ലത്തിെൻറ വി.എസ്. വിനീത് സ്ഥാപിച്ച 6.18 മീറ്ററിെൻറ റെക്കോഡാണ് 6.47 മീറ്റർ ചാടി തിരുവനന്തപുരത്തിെൻറ മേഘാദ്രി റോയി തിരുത്തിയത്.
കഴിഞ്ഞവർഷം 2000 മീറ്റർ സ്റ്റീപിൾ ചേസിൽ കോട്ടയത്തിെൻറ നിബിയ ജോസഫ് സ്ഥാപിച്ച 7.42 മിനിറ്റ് തിരുത്തിക്കുറിച്ചാണ് പാലക്കാടിെൻറ ജി. ഗായത്രി പുതിയ ചരിത്രമെഴുതിയത്. 7.41 മിനിറ്റാണ് ഗായത്രിയുടെ പുതിയ ദൂരം. 3000 മീറ്റർ സ്റ്റീപിൾ ചേസ് 9.36 മിനിറ്റുകൊണ്ട് ഓടിത്തീർത്താണ് തൃശൂരിെൻറ ബിബിൻ ജോർജ് പുതിയ റെക്കോഡിട്ടത്. അവസാന ദിനമായ ഇന്ന് 38 ഫൈനലുകളാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.