കോഴിക്കോട്: കേരള വോളിബാൾ അസോസിയേഷന് കൂച്ചുവിലങ്ങിടാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ യോഗത്തിൽ ധാരണയായി. കൗൺസിൽ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ച് വോളിബാൾ അസോസിയേഷൻ പ്രവർത്തനം സുഖമമാക്കാനാണ് തീരുമാനം. കൗൺസിലിനെ വകവെക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും മാറിനിന്ന ഭാരവാഹികളെ തിരിച്ചുകൊണ്ടുവന്നതാണ് അഡ്ഹോക് കമ്മിറ്റിയുണ്ടാക്കാൻ പ്രധാന കാരണമായത്.
വോളിബാൾ ഫെഡറേഷൻ (വി.എഫ്.ഐ) ഭാരവാഹികളുമായി കൗൺസിൽ അധികൃതർ ഉടൻ ചർച്ച നടത്തും. അഡ്ഹോക് കമ്മിറ്റി രൂപവത്കരണത്തിലേക്ക് നയിച്ച കാര്യങ്ങൾ ഫെഡറേഷനെ ബോധ്യപ്പെടുത്തും. അസോസിയേഷനുമായി ബന്ധപ്പെട്ടവരും സ്പോർട്സ് കൗൺസിൽ നിർദേശിക്കുന്നവരും അഡ്ഹോക് സമിതിയിലുണ്ടാകുമെന്നാണ് സൂചന. കായിക മന്ത്രി ഇ.പി. ജയരാജെൻറ അന്തിമ അനുമതിക്കുശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ നടത്തും.
വോളി അസോസിയേഷനിലെ അഞ്ചു പേരെ അഡ്ഹോക് കമ്മറ്റിയിലുൾപ്പെടുത്തും. വരാനിരിക്കുന്ന വോളിബാൾ ചാമ്പ്യൻഷിപ്പുകൾ അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തും. വോളി അസോസിയേഷൻ നടത്തിയിരുന്ന ഖേലോ ഇന്ത്യ അണ്ടർ 21, അണ്ടർ 17 വോളി ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീം സെലക്ഷന് കൗൺസിലായിരുന്നു മുൻകൈയെടുത്തത്. കോഴിക്കോട്ട് നടന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ വരവുചെലവ്കണക്കിന് കൃത്യമായ രേഖകൾ ഹാജരാക്കാത്തതും യോഗത്തിൽ ചർച്ചയായി. വോളി അസോസിയേഷനിൽ സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉടൻ നടത്താനും കൗൺസിൽ മുൻകൈയെടുക്കും.
വോളി അസോസിയേഷനിലെ നിലവിലെ ഭാരവാഹികളും ചില രാഷ്ട്രീയ നേതാക്കളും നടത്തിയ സമ്മർദങ്ങളെ അതിജീവിച്ചാണ് കൗൺസിൽ അഡ്ഹോക് കമ്മിറ്റി കാര്യത്തിൽ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.