തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ രാജാക്കന്മാരായി വാഴുന്ന എറണാകുളത്തിന്‍െറ അപരാജിത കുതിപ്പിന് തടയിട്ട കഥയുണ്ട് പാലക്കാടിന് പറയാന്‍. 2012ലായിരുന്നു ചരിത്ര സംഭവം. ആ സന്തോഷത്തിന് പക്ഷേ, ഒരു വര്‍ഷം മാത്രമായിരുന്നു ആയുസ്സ്. 2013ല്‍ ചാമ്പ്യന്‍ഷിപ് തിരിച്ചുപിടിച്ച എറണാകുളം ഹാട്രിക്കും കടന്നു. സംസ്ഥാന മീറ്റ് കോഴിക്കോടുനിന്ന് മലപ്പുറത്തത്തെുമ്പോള്‍ അയല്‍ജില്ലക്കാരായ പാലക്കാട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു, ഏകപക്ഷീയമായിരിക്കില്ല കാര്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം എറണാകുളം കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിനുണ്ടായ വീഴ്ച മുതലെടുത്തത് പാലക്കാടായിരുന്നു. പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറയും കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിന്‍െറയും കരുത്തില്‍ അവര്‍ കിരീടത്തിനരികിലത്തെി. അവസാന ലാപ്പില്‍ ഫോട്ടോഫിനിഷ് തന്നെ വേണ്ടിവന്നു എറണാകുളത്തെ വിജയപീഠത്തിലേറ്റാന്‍. ഇരു ജില്ലകള്‍ക്കും യഥാക്രമം 91ഉം 86ഉം പോയന്‍റ്. ചരിത്രത്തിലാദ്യമായി 80ലധികം പോയന്‍റും രണ്ടാം സ്ഥാനവും സ്വന്തമാക്കി പറളി സംഘം മടങ്ങി. സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ രണ്ടക്കം കടന്ന ഏക സ്കൂളും ഇതുതന്നെയായിരുന്നു. കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിനും പറളിക്കും പിറകില്‍ മൂന്നാം സ്ഥാനത്ത് കല്ലടിയുണ്ടായിരുന്നു.
പാലക്കാട് ജില്ല കായികമേളയില്‍ ഇത്തവണയും കല്ലടി മേധാവിത്വം പുലര്‍ത്തി. പറളിയെ അര പോയന്‍റിന് മൂന്നാമതാക്കി മുണ്ടൂര്‍ എച്ച്.എസ്.എസ് അവിടെ രണ്ടാം സ്ഥാനത്തേക്ക് കയറിവന്നു. ജില്ല മീറ്റില്‍ മൂന്നാമതായ പറളിയെ പക്ഷേ, സംസ്ഥാന കായികോത്സവത്തില്‍ ആരും എഴുതിത്തള്ളുന്നില്ല. ആദ്യ മൂന്നില്‍ പി.ജി. മനോജിന്‍െറ കുട്ടികളുണ്ടാവാനാണ് സാധ്യത. നടത്തമത്സരം വര്‍ഷങ്ങളായി കുത്തകയാക്കിയ കെ.ടി. നീനയുടെ അഭാവം പറളിയെ ബാധിക്കും.
സീനിയര്‍, ജൂനിയര്‍ ബോയ്സ് ഹാമര്‍ ത്രോ, സീനിയര്‍ ബോയ്സ് അഞ്ചു കി.മീ. നടത്തം, സീനിയര്‍ ബോയ്സ് ലോങ് ജംപ് മുതലായവയും ദീര്‍ഘ, ഹ്രസ്വദൂര ഓട്ടവും ഇവരുടെ മെഡല്‍പട്ടികക്ക് സ്വര്‍ണത്തിളക്കമേകിയേക്കും. 17 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും അടങ്ങിയ സംഘത്തില്‍ ഇ. നിഷ, എ. അനീഷ്, എന്‍. അനസ് തുടങ്ങിയ ഉറച്ച മെഡലുകാരുണ്ട്. പരിശീലനത്തിനിടെ പരിക്കേറ്റ സീനിയര്‍ താരം ടി.പി. അമല്‍ ലോങ്ജംപിനിറങ്ങുന്നത് പ്രതീക്ഷയോടത്തെന്നെ.
ആദ്യദിനം 18 ഫൈനല്‍
തേഞ്ഞിപ്പലം: കായികോത്സവത്തില്‍ ആദ്യദിനം 18 ഫൈനലുകള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററാണ് ആദ്യ ഇനം. ഉച്ചക്ക് 1.30ന് സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററോടെ ആദ്യദിനത്തിലെ മത്സരങ്ങള്‍ സമാപിക്കും. മത്സരങ്ങള്‍: സീനിയര്‍ ആണ്‍കുട്ടികള്‍-5000 മീ, ഡിസ്കസ്ത്രോ, ലോങ്ജംപ്, 400മീ. സീനിയര്‍ പെണ്‍കുട്ടികള്‍-3000മീ, ലോങ്ജംപ്, ഡിസ്കസ്ത്രോ, 400മീ. ജൂനിയര്‍ ആണ്‍കുട്ടികള്‍-3000 മീ, ലോങ്ജംപ്, ജാവലിന്‍ത്രോ, 400മീ. ജൂനിയര്‍ പെണ്‍കുട്ടികള്‍-ഷോട്ട്പുട്ട്, 3000മീ, 400 മീ. സബ്ജൂനിയര്‍ ആണ്‍-ഹൈജംപ്, 400 മീ. സബ്ജൂനിയര്‍ പെണ്‍-400 മീ.
ശ്രീജക്ക് കടത്തിന്‍െറ സങ്കടം
കേരളത്തിന്‍െറ ഭാവിതാരം വീടിന്‍െറ ജപ്തിയുടെ സങ്കടത്തില്‍. പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.കെ. ശ്രീജയാണ് കടക്കെണിയില്‍പ്പെട്ട കുടുംബത്തിന്‍െറ ആധിയില്‍ കഴിയുന്നത്. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ താരമാണ് ശ്രീജ. ശ്രീജയുടെ കുടുംബത്തിന്‍െറ നാലര സെന്‍റ് ഭൂമിയും കൊച്ചുവീടും ജപ്തിയിലാണ്. പാലക്കാട് ഭൂപണയ ബാങ്കില്‍നിന്നും പുതുപ്പരിയാരം കോഓപറേറ്റിവ് ബാങ്കില്‍നിന്നും കടംവാങ്ങിയത് തിരിച്ചടക്കാന്‍ പറ്റാതായതോടെയാണ് ജപ്തിഭീഷണിയിലായത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് സഹകരണ സംഘങ്ങളിലെ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മെറട്ടോറിയം കാരണം ചെറിയൊരാശ്വാസം കിട്ടിയെന്നു മാത്രം. മാര്‍ച്ച് 31ന് മൊറട്ടോറിയത്തിന്‍െറ പരിധി തീരുന്നതോടെ എന്തുചെയ്യുമെന്നറിയില്ല ഈ താരത്തിന്.
മുണ്ടൂര്‍ നെച്ചിപ്പുള്ളി തലക്കാട് പറമ്പില്‍ കൃഷ്ണകുമാര്‍ ശ്രീജയടക്കമുള്ള മക്കളുടെ പഠനത്തിനായാണ് ആകെയുള്ള നാലര സെന്‍റ് ഭൂമി പണയംവെച്ച് വായ്പയെടുത്തത്. നാലു ലക്ഷത്തോളം രൂപയാണ് അടക്കാനുള്ളത്. നവംബര്‍ 15നുമുമ്പ് വായ്പ പണമടക്കണമെന്നും ഇല്ളെങ്കില്‍ ജപ്തി നടത്തുമെന്നുമായിരുന്നു ബാങ്കില്‍നിന്നുള്ള അറിയിപ്പ്. അതിനിടെയാണ് മൊറട്ടോറിയം താല്‍ക്കാലിക രക്ഷയായത്. ജൂനിയര്‍ വിഭാഗത്തില്‍ മൂന്നു കിലോമീറ്ററില്‍ തിങ്കളാഴ്ചയാണ് ശ്രീജയുടെ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.