പാലക്കാട്: ലണ്ടനിൽ വേദിയാവുന്ന ലോകമീറ്റിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ പി.യു ചിത്ര ഹൈകോടതിയെ സമീപിക്കും. ചിത്രയുടെ പരിശീലകൻ ആർ.എസ് സിജിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി ചിത്ര ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടിയെങ്കിലും അന്താരാഷ്ട്ര മികവ് പുലർത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷൻ കമ്മിറ്റി തഴഞ്ഞത്. പി.ടി. ഉഷ, ഷൈനി വിൽസൺ, രാധാകൃഷ്ണൻ നായർ എന്നീ മലയാളികൾ ഉൾപ്പെടുന്ന ഏഴംഗ കമ്മിറ്റിയാണ് ചിത്രയെ മത്സരത്തിനയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. 4:07.43 മിനിറ്റാണ് വനിതാ 1500 മീറ്ററിലെ ലോക മീറ്റ് യോഗ്യതാ സമയം. 4:17.91 മിനിറ്റിലാണ് ചിത്ര ഭുവനേശ്വറിൽ സ്വർണമണിഞ്ഞത്. എന്നാൽ, ഏഷ്യൻ ചാമ്പ്യൻ എന്ന നിലയിൽ ലോകമീറ്റിൽ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളികളടങ്ങിയ സെലക്ഷൻ കമ്മിറ്റി വെട്ടിയത്.
സീനിയർ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിൽ തന്നെ സ്വർണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരിൽ ടീമിൽ നിന്നൊഴിവാക്കിയത് നീതീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും പറയുന്നു. എല്ലാ രാജ്യങ്ങളിൽനിന്നും കായിക താരങ്ങൾ പങ്കെടുക്കുന്ന വൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രക്ക് ലഭിച്ച അവസരമാണ് ഇല്ലാതായത്. 1500 വിഭാഗത്തിലേക്ക് മത്സരിക്കാൻ ആരെയും സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തിട്ടില്ല. ലോക മീറ്റിന് പങ്കെടുക്കുന്നതിനായി ഊട്ടിയിൽ കഠിന പരിശീലനത്തിലായിരുന്നു ചിത്ര. ഗുണ്ടൂരിൽ നടന്ന സീനിയർ അത്ലറ്റിക് മീറ്റിൽ ശാരീരിക അസ്വാസ്ഥ്യം വകവെക്കാതെയാണ് ട്രാക്കിലിറങ്ങി വെങ്കലം നേടിയത്. ലണ്ടനിൽ മത്സരിക്കാൻ ചിത്ര ശാരീരികമായും മാനസികമായും തയാറെടുത്തിരുന്നതായും ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടത് നിരാശയുളവാക്കിയെന്നും സിജിൻ പറഞ്ഞു. വൻകര മീറ്റിൽ സ്വർണം നേടിയാൽ ലോകമീറ്റിന് നേരിട്ട് യോഗ്യത ലഭിക്കുമെങ്കിലും യോഗ്യത മാർക്ക് കടന്നിട്ടില്ലെങ്കിൽ അതത് രാജ്യത്തെ അത്ലറ്റിക് അസോസിയേഷന് മത്സരാർഥിയെ അയക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഈ മാനദണ്ഡം ഉപയോഗിച്ചാണ് ചിത്രയുടെ അവസരം ഇല്ലാതാക്കിയത്. റിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ പുരുഷ, വനിത ടീമുകൾ യോഗ്യത മാർക്ക് കടന്നിട്ടില്ലെങ്കിലും മീറ്റിന് പങ്കെടുക്കാൻ അവസരമുണ്ട്.
കേരളത്തിൽനിന്ന് മാരത്തൺ താരം ടി. ഗോപി, നടത്തക്കാരൻ കെ.ടി. ഇർഫാൻ, 400 മീറ്ററിൽ മുഹമ്മദ് അനസ് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ പങ്കെടുക്കുന്നത്. അനിൽഡ തോമസ്, അനു രാഘവൻ, ജിസ്ന മാത്യു, കുഞ്ഞുമുഹമ്മദ്, സചിൻ റോബി, ആമോജ് ജേക്കബ് തുടങ്ങിയവരാണ് കേരളത്തിൽനിന്ന് പുരുഷ, വനിത റിലേ ടീമുകളിലുൾപ്പെട്ട മലയാളി താരങ്ങൾ. േടാണി ഡാനിയേലാണ് 24 അംഗ ടീം മാനേജർ. രാധാകൃഷ്ണൻ നായർ ഡെ. ചീഫ് കോച്ചായും പി.ടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കോച്ചുമാരായും ഇന്ത്യൻ ടീമിനൊപ്പം ലണ്ടനിലേക്ക് പോവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.