തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ 42 പോയന്‍േറാടെ കേരളം മുന്നേറ്റം തുടരുന്നു. വെള്ളിയാഴ്ച നടന്ന മത്സരങ്ങളില്‍ ദേശീയ റെക്കോഡ് അടക്കം ഒരോ സ്വര്‍ണവും വെള്ളിയും നേടിയാണ് കേരളം കിരീടത്തിലേക്ക് ചവിട്ടിക്കയറുന്നത്. വെള്ളിയാഴ്ച ആറ് ദേശീയ റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്. 18 വയസ്സില്‍ താഴെ പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ അമൃത രഘുനാഥ് ദേശീയ റെക്കോഡോടെ (02.46.953 സെക്കന്‍ഡ്) സ്വര്‍ണം നേടി. 2013ല്‍ മണിപ്പൂരിന്‍െറ ബിദ്യലക്ഷ്മിയുടെ 02.52.074 എന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 14 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന്‍െറ എം. അനഘ വെള്ളി നേടി.
16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കര്‍ണാടകയുടെ വെങ്കപ്പ കെങ്ങലാഗുട്ടി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കര്‍ണാടകയുടെ ദനമ്മ ചിഞ്ചകാന്ദി ദേശീയ റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. മധ്യപ്രദേശിന്‍െറ എന്‍. അനിത വെള്ളിയും അസമിന്‍െറ ബ്രിസ്ടി കോംങ് കോനാ ഗോകോയ് വെങ്കലവും കരസ്ഥമാക്കി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കര്‍ണാടകയുടെ രാജുബാട്ടി ദേശീയ റെക്കോഡോടെ സ്വര്‍ണം നേടി. മഹാരാഷ്ട്രയുടെ സചിന്‍ദേശായി വെള്ളിയും വെങ്കലം രാജസ്ഥാന്‍െറ മേകാ ഗുഗാഡും നേടി.
14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ രാജസ്ഥാന്‍െറ മാന്ന് സിങ് ചാന്ദി ദേശീയ റെക്കോഡോടെ സ്വര്‍ണവും മണിപ്പൂരിന്‍െറ എലന്‍ഗമ്പം ലഞ്ചന്‍ബ വെള്ളിയും മണിപ്പൂരിന്‍െറതന്നെ റോമാള്‍ഡോ ലയ്റ്റോഞ്ചം വെങ്കലവും നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ദേശീയ റെക്കോഡോടെ മഹാരാഷ്ട്രയുടെ പ്രിയങ്ക ജദ്ദാവ് സ്വര്‍ണമണിഞ്ഞു. 30 പോയിന്‍റുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്തും 20 പോയന്‍റുമായി കര്‍ണാടക മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.