ലണ്ടൻ: അവസന ലോക മീറ്റിൽ ഇരട്ട സ്വർണം ലക്ഷ്യമിട്ടിറങ്ങിയ ദീർഘദൂരത്തിലെ ഇതിഹാസം മുഹമ്മദ് ഫറക്ക് വെള്ളിയോടെ മടക്കം. പുരുഷവിഭാഗം 5000 മീറ്ററിൽ തുടർച്ചയായി നാലാം ലോക ചാമ്പ്യൻഷിപ് സ്വർണത്തിനിറങ്ങിയ ഫറയെ ഇത്യോപ്യയുടെ മുക്താർ ഇദ്രിസാണ് അട്ടിമറിച്ചത്. നേരത്തെ 10,000 മീറ്ററിൽ സ്വർണമണിഞ്ഞ ഫറ ഹാട്രിക് ഡബ്ൾ സ്വർണമെന്ന മോഹത്തിലായിരുന്നു ശനിയാഴ്ച രാത്രിയിൽ മത്സരിച്ചത്. അവസാന ലാപ്പിലെ സ്പ്രിൻറിൽ ജയിക്കാനുള്ള മോഹം ഇക്കുറി തലനാരിഴ വ്യത്യാസത്തിൽ നഷ്ടമായി. 13 മിനിറ്റ് 32.79 സെക്കൻഡിലാണ് ഇദ്രിസ് സ്വർണമണിഞ്ഞത്. രണ്ടാമതായ ഫറ 13 മിനിറ്റ് 33.22 സെക്കൻഡുമെടുത്തു.
ലോക മീറ്റ് അവസാനിച്ചെങ്കിലും വരാനിരിക്കുന്ന രണ്ട് ഡയമണ്ട് ലീഗിൽ ഫറ മത്സരിക്കുന്നുണ്ട്. ബിർമിങ്ഹാമിലും സ്യൂറിക്കിലും ദീർഘദൂര ഇനങ്ങളിൽ മത്സരിക്കുന്ന ഫറ ശേഷം മാരത്തൺ ട്രാക്കിലേക്ക് മാറും.
ഒളിമ്പിക്സിൽ നാലും ലോക ചാമ്പ്യൻഷിപ്പിൽ ആറും സ്വർണം നേടിയ ഫറ ദീർഘദൂരത്തിലെ ഇതിഹാസമായാണ് ട്രാക്ക് വിടുന്നത്. ലോക മീറ്റിൽ രണ്ട് വെള്ളിയും നേടി.
ഇർഫാൻ 23ാമത്
ലണ്ടൻ: പുരുഷവിഭാഗം 20 കി.മീറ്റർ നടത്തത്തിൽ മത്സരിച്ച മലയാളിതാരം കെ.ടി. ഇർഫാൻ 23ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 1 മണിക്കൂർ 21.40 മിനിറ്റിലായിരുന്നു ഇർഫാൻ ഒാട്ടം പൂർത്തിയാക്കിയത്. ശനിയാഴ് നടന്ന ജാവലിൻ ത്രോ ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ ദേവീന്ദർ സിങ് 12ാമനായി (80.02 മീ). ജർമനിയുടെ ജൊഹാനസ് വെറ്ററിനാണ് (89.89 മീ) സ്വർണം.വനിതകളുടെ 100 മീ. ഹർഡ്ൽസിൽ ആസ്ട്രേലിയയുടെ സാലി പിയേഴ്സൺ സ്വർണമണിഞ്ഞു (12.59 സെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.