വാഷിങ്ടണ്‍: യു.എസിലെ വിമാനത്താവളത്തില്‍ വീണ്ടും തടഞ്ഞുവെച്ചതായി ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയര്‍. വാഷിങ്ടണിലെ റീഗന്‍ നാഷനല്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫോര്‍ട് ലോഡര്‍ഡേലിലേക്ക് മടങ്ങാന്‍ വിമാനത്തില്‍ കയറുന്നതിനുമുമ്പ് മുഹമ്മദ് അലി ജൂനിയറിനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ക്രിസ് മന്‍സിനി പറഞ്ഞു.
20 മിനിറ്റിലധികം അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി. മുസ്ലിം പേരിനെ തുടര്‍ന്ന് നേരത്തേ ഫെബ്രുവരി ഏഴിന് ഫ്ളോറിഡയിലെ ഫോര്‍ട് ലോഡര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അദ്ദേഹത്തെയും മാതാവ് ഖലില കമാച്ചൊ അലിയെയും തടഞ്ഞുനിര്‍ത്തിയിരുന്നു. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വംശീയാക്രമണങ്ങള്‍ തടയുന്നത് സംബന്ധിച്ച് കോണ്‍ഗ്രഷനല്‍ സബ്കമ്മിറ്റിയുമായി സംസാരിക്കാനായിരുന്നു അലി വാഷിങ്ടണില്‍ എത്തിയത്.
ജെറ്റ്ബ്ള്യൂ എയര്‍വേസ് വിമാനത്തില്‍ കയറാനൊരുങ്ങുന്നതിനിടെയാണ് അലിയെ തടഞ്ഞത്. ആഭ്യന്തര സുരക്ഷാവിഭാഗവുമായി ഫോണില്‍ സംസാരിക്കുകയും ഡ്രൈവിങ് ലൈസന്‍സും പാസ്പോര്‍ട്ടും കാണിക്കുകയും ചെയ്തതിന് ശേഷമാണ് വിമാനത്തില്‍ കയറാന്‍ അനുമതിനല്‍കിയത്.
അലിയുടെ കൈവശം ആഭരണങ്ങളുണ്ടായിരുന്നത് കാരണം ചെക്ക്പോയന്‍റ് സ്കാനര്‍ അലാറം ശബ്ദിച്ചതിനാലാണ് അദ്ദേഹത്തെ ചോദ്യംചെയ്തതെന്ന് ട്രാന്‍പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ വക്താവ് ലിസ ഫാര്‍ബ്സ്റ്റീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.