തേഞ്ഞിപ്പലം: കോടതി കനിഞ്ഞിട്ടും മത്സരിക്കാന്‍ അനുമതിയില്ലാത്തതിന്‍െറ സങ്കടത്തിലായിരുന്നു മരിയ തോമസ്. ഞായറാഴ്ച രാവിലെ സംഘാടകര്‍ പച്ചക്കൊടി കാട്ടിയതോടെ മരിയ ഷോട്ട്പുട്ടിനത്തെി. ഹൈകോടതി വരെ കയറിയിറങ്ങിയത് വെറുതെയായിരുന്നില്ളെന്ന് തെളിയിച്ച് സ്വര്‍ണവുമായാണ് തൃശൂര്‍ ഇരിങ്ങാലക്കുട ജി.ജി. എച്ച്.എസ്.എസിലെ മിടുക്കി ത്രോ ഏരിയയില്‍നിന്ന് തിരിച്ചുപോയത്. കോടതിവരെ നീണ്ട പോരാട്ടത്തിന്‍െറ കഥ കഴിഞ്ഞദിവസം ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു.
തൃശൂര്‍ ജില്ല സ്കൂള്‍ മീറ്റില്‍ ഷോട്ട്പുട്ടില്‍ മത്സരിക്കേണ്ട അതേദിവസം കോട്ടയത്ത് സ്കൂള്‍ ഗെയിംസ് വോളിബാളില്‍ ജില്ല ടീമില്‍ കളിക്കുകയായിരുന്നു മരിയ. മരിയയുള്‍പ്പെട്ട ടീം വോളിയില്‍ സ്വര്‍ണവും സ്വന്തമാക്കി. ജില്ല മീറ്റില്‍ മത്സരിക്കാന്‍ പറ്റാതായതോടെ ട്രയല്‍സില്‍ മികച്ച ദൂരമെറിഞ്ഞ് സംസ്ഥാന മീറ്റിലേക്ക് അര്‍ഹത നേടിയെങ്കിലും ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. പിന്നീടാണ് മരിയ നീതിതേടി ഹൈകോടതിയിലത്തെിയത്.
24 മണിക്കൂറിനകം ട്രയല്‍ നടത്തണമെന്ന ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിച്ച സംഘാടകര്‍ മത്സരത്തിന് മുമ്പ് ഇന്നലെ രാവിലെ ഏഴുമണിക്ക് ട്രയല്‍സ് നടത്തി. ജില്ല മീറ്റിലെ ആദ്യ മൂന്ന് സ്ഥാനക്കാരും ഒപ്പം എറിഞ്ഞു. പതിവ് തെറ്റിക്കാതെ മരിയ ഒന്നാമതായി. പിന്നീട് യഥാര്‍ഥ അങ്കത്തിലും മരിയ ഷോട്ട് എറിഞ്ഞ് താരമായി. 9.95 മീറ്റര്‍ എറിഞ്ഞാണ് മരിയ സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ മരിയക്ക് വോളിബാളില്‍ സ്മാഷുതിര്‍ക്കാനാണ് താല്‍പര്യം. കണ്ണൂര്‍ നടുവില്‍ മഞ്ഞളാക്കല്‍ ബിനോയിയുടെയും സിജയുടെയും മകളാണ് മരിയ. ഡിസ്കസ് ത്രോയില്‍ ഈ താരത്തിന് വെങ്കലമുണ്ടായിരുന്നു. കോടതിയിലും വിദ്യാഭ്യാസ വകുപ്പ് ഓഫിസിലും കയറിയിറങ്ങി കഷ്ടപ്പെട്ട പപ്പക്കാണ് മരിയ ഈ വിജയം സമര്‍പ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.