പാലക്കാട്: ആഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ട മലയാളി താരം പി.യു. ചിത്രക്ക് പിന്തുണയുമായി കായിക കേരളം. ദേശീയ അത്ലറ്റിക് ഫെഡറേഷൻ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാറും ഇടപെട്ടു. ഏഷ്യൻ അത്ലറ്റിക് മീറ്റിൽ സ്വർണം നേടിയ ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ് എം.പി കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെ കണ്ടു.
ചിത്രയെ ടീമിലുൾപ്പെടുത്താൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നീതി ലഭ്യമാകും വരെ ഇടപെടുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതായി എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തില്‍ നിന്നുള്ള മറ്റ് ഇടതുപക്ഷ എം.പിമാരും മന്ത്രിയെ കണ്ട് ഇക്കാര്യം ധരിപ്പിച്ചു. ‘സായി’യും കേന്ദ്ര കായിക മന്ത്രാലയവും ഫെഡറേഷനോട് വിശദീകരണം തേടി.
എന്നാൽ, ചിത്രക്ക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് പരിശീലകർ പറയുന്നു. പങ്കെടുക്കേണ്ട താരങ്ങളുടെ വിവരം അന്താരാഷ്ട്ര അത്ലറ്റിക് അസോസിയേഷന് നൽകേണ്ട അവസാന ദിവസം 24ന് അവസാനിച്ചു. ഇനി കേന്ദ്രസർക്കാർ ഇടപെട്ടാലും ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷൻ (ഐ.എ.എ.എഫ്) അനുവദിച്ചാൽ മാത്രമേ പങ്കെടുക്കാനാകൂ. അതിനുള്ള സാധ്യതയാകട്ടെ വിരളമാണ്. കോടതിയിൽ പോയി അനുകൂലവിധി ലഭിച്ചാലും ഐ.എ.എ.എഫ് കനിയണം.
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ സെലക്ഷൻ കമ്മിറ്റിയിൽ മലയാളികൾക്ക് സ്വാധീനമുണ്ടായിട്ടും ചിത്രയെ ഒഴിവാക്കിയതിനെതിരെയാണ് ജനപ്രതിനിധികളുടെയടക്കം പ്രതിഷേധം. ‘സപ്പോർട്ട് ചിത്ര’ എന്ന ഹാഷ് ടാഗിൽ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. 24 അംഗ ടീമിനൊപ്പം 13 അംഗ ഒഫീഷ്യലുകളാണ് ലണ്ടനിലേക്ക് പോകുന്നത്.
പി.ടി. ഉഷ, അഞ്ജു ബോബി ജോർജ്, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പരിശീലക സംഘത്തിലുണ്ട്. ചിത്രയെ കൂടാതെ 3000 മീറ്റർ സ്റ്റീപിൾ ചേസ് സ്വർണജേതാവ് സുധാസിങ്, 1500 മീറ്റർ ജേതാവ് അജോയ് കുമാർ സരോജ് എന്നിവരെയും ഫെഡറേഷൻ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.