മറ്റന്നാൾ ട്രാക്കിൽ മിന്നൽവേഗത്തിൽ ഒാടേണ്ട കൗമാരമാണ് ഇങ്ങനെ യാത്രപോവുന്നതെന്ന് ആരെങ്കിലും ഒാർക്കുന്നുണ്ടോ?. നടുനിവർത്തി ഒന്നു കിടക്കാനോ സ്വസ്ഥമായി ഇരിക്കാനോ ഇവർക്ക് ഇപ്പോൾ മോഹമില്ല. ‘‘നാളെ റാഞ്ചിയിൽ തീവണ്ടിയിറങ്ങി മുറിയിലെത്തിയശേഷം നന്നായൊന്നു വിശ്രമിക്കണം’’ -ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി ചൊവ്വാഴ്ച ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ യാത്രതുടങ്ങിയ കേരള ടീമിലെ ഒരംഗത്തിെൻറ വാക്കുകളാണിത്.
മൂന്നു വർഷം മുമ്പ് വിമാനത്തിൽ പറന്ന ടീമാണ് ഇരിക്കാനോ കിടക്കാനോ ഇടമില്ലാതെ ഇപ്പോൾ ഒരു ബർത്തിൽ അട്ടിയിട്ട് കിടന്നുറങ്ങി യാത്ര തുടരുന്നത്. തുടർ മീറ്റുകളും പരിശീലനവുമായി വിശ്രമമില്ലാതെ ട്രെയിൻ കയറിയ ടീമിന് ഇത് ദുരിതയാത്രയുടെ രണ്ടാം ദിനം. സംഘം വ്യാഴാഴ്ച റാഞ്ചിയിലെത്തും.
23 ബർത്തുകളിലായാണ് 62 ആൺകുട്ടികളും 63 പെൺകുട്ടികളും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 129 പേരുള്ളത്. തമിഴ്നാട്, കർണാടക ടീമുകളുടെ കാര്യവും വ്യത്യസ്തമല്ല.
വലച്ചത് വേദിമാറ്റം
ദേശീയ മീറ്റിെൻറ വേദി സംബന്ധിച്ച അനിശ്ചിതത്വമാണ് ദുരിതയാത്രക്കു കാരണമായത്. ദേശീയ അത്ലറ്റിക്സ് ഫെഡറേഷെൻറ വാർഷിക ഷെഡ്യൂളിൽ ജൂനിയർ മീറ്റിെൻറ വേദിയായി നിശ്ചയിച്ചിരുന്നത് റാഞ്ചിയായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ദക്ഷിണ മേഖല ജൂനിയർ മീറ്റ് നടക്കുന്നതിനിടെ ദേശീയ മീറ്റും ഗുണ്ടൂരിലായിരിക്കുമെന്ന അറിയിപ്പുണ്ടായി.
താരങ്ങളുടെ താമസം ഉൾപ്പെടെ ഗുണ്ടൂരിൽ മതിയായ സൗകര്യമില്ലെന്ന് കേരളം ഉൾപ്പെടെയുള്ളവർ എതിർപ്പ് അറിയിച്ചിരുന്നു. അതേസമയം, റാഞ്ചിയിലെ ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസും അറസ്റ്റും ദേശീയ മീറ്റിെന ബാധിക്കുമെന്നതിനാൽ വേദിമാറ്റം അനിവാര്യമാണെന്നായിരുന്നു സംഘാടകരുടെ നിലപാടെന്ന് കേരള അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.
അതനുസരിച്ച് 155 പേർക്കുള്ള യാത്ര, താമസസൗകര്യം ബുക്ക് ചെയ്തതിനു പിന്നാലെ ഒക്ടോബറിലാണ് മീറ്റ് റാഞ്ചിയിലായിരിക്കുമെന്ന അന്തിമ അറിയിപ്പ് ലഭിച്ചത്. ഉടൻ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ആർക്കും സീറ്റുറപ്പായില്ല. ഇക്കാര്യം കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ചു.
ചിലർ മറ്റു യാത്രാമാർഗങ്ങൾ ഒരുക്കി. സ്പോർട്സ് കൗൺസിൽ, കായികമന്ത്രി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. പരമാവധി കോച്ചുകളുള്ളതിനാൽ ധൻബാദ് എക്സ്പ്രസിൽ പ്രത്യേക കോച്ച് അനുവദിക്കാനുള്ള അപേക്ഷ റെയിൽവേ നിരസിച്ചു. തുടർന്ന് എം.പിമാരുടെ ഇടപെടലിൽ പരമാവധി ടിക്കറ്റുകൾ എമർജൻസി േക്വാട്ടയിൽ ശരിയാക്കിയാണ് ടീം യാത്ര തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, കർണാടക ടീമുകളെയും വേദിമാറ്റം ബാധിച്ചു. ശരിയായി കിട്ടിയ ഏതാനും ടിക്കറ്റുകളുടെ ബലത്തിലാണ് ടീം ട്രെയിൻ യാത്ര ചെയ്യുന്നത്. ചുരുക്കം ചിലർ വിമാനമാർഗമാണ് റാഞ്ചിയിലെത്തുന്നത്. എമർജൻസി േക്വാട്ടയിൽ ടിക്കറ്റുകൾ ശരിയാക്കുകയായിരുന്നുവെന്ന് തമിഴ്നാട് ടീമിനൊപ്പമുള്ള പരിശീലക കൺമണി ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.