ന്യൂഡൽഹി: കായികതാരങ്ങളുടെ വരുമാനത്തിൽ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിനു നൽകാനുള്ള നിര്‍ദേശം വിവാദമായതോടെ ഹരിയാന സർക്കാർ പിൻവലിച്ചു. ഏപ്രിൽ 30ന് ഇറക്കിയ വിജ്ഞാപനത്തിലാണ് കായികതാരങ്ങളുടെ വരുമാനത്തിലെ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിന് നല്‍കണമെന്ന ഉത്തരവുമായി ഹരിയാന കായിക യുവജനകാര്യ വകുപ്പ് രംഗത്തെത്തിയത്. കായിക മേഖലയില്‍നിന്നും അതുമായി ബന്ധപ്പെട്ട പരസ്യം ഉള്‍പ്പടെയുള്ള വരുമാന മാർഗങ്ങളുടെ മൂന്നിലൊന്ന് വിഹിതം സ്‌പോര്‍ട്‌സ് കൗൺസിലിലേക്ക് നല്‍കണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, കായികരംഗത്തുനിന്നും മറ്റും ശക്തമായ വിമർശനമുയർന്നതോടെ സർക്കാർ ഉത്തരവിൽനിന്ന് പിൻവാങ്ങുകയായിരുന്നു. കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നിർദേശം നൽകി.
എന്നാൽ, ഇത് അമേച്വർ കായിക താരങ്ങളെ ഉദ്ദേശിച്ചല്ലെന്നും പ്രഫഷനൽ താരങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും കായിക യുവജനക്ഷേമ മന്ത്രി അനിൽ വിജ് മറുപടി പറഞ്ഞു. ബോക്സർമാരായ വിജേന്ദർ സിങ്, അഖിൽ കുമാർ, ഹോക്കി ക്യാപ്റ്റൻ സർദാർ സിങ്, ഗുസ്തി താരങ്ങളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവർ ഹരിയാന സർക്കാർ ജീവനക്കാരാണ്.
സംഭവത്തിൽ ഒളിമ്പ്യൻ സുശീൽ കുമാർ, യേഗേശ്വർ ദത്ത്, ബബിത ഫോഗട്ട് തുടങ്ങിയ കായികതാരങ്ങൾ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. നേരത്തെ ഈ വര്‍ഷം ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയികളെ ആദരിക്കാന്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് ഹരിയാന സര്‍ക്കാര്‍ റദ്ദാക്കുകയും ജേതാക്കൾക്കുള്ള സമ്മാനത്തുക വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.