തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെതുടര്‍ന്ന് വിവാദത്തിലായ ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിെൻറ ഭരണചുമതല കായികവകുപ്പിന് കൈമാറുന്നു. വിദ്യാഭ്യാസ-കായികവകുപ്പ് മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തിൽ ധാരണയായി. സ്കൂളിെൻറ പൂര്‍ണചുമതല കായികവകുപ്പിന് കിട്ടുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ.
കായികപരിശീലനത്തിലെ നിലവാരത്തകര്‍ച്ചയെ തുടർന്ന് ജി.വി. രാജ സ്കൂള്‍ പൊതുവിഭ്യാഭ്യാസ വകുപ്പില്‍ നിന്ന് കഴിഞ്ഞവര്‍ഷം കായികവകുപ്പ് ഏറ്റെടുത്തിരുന്നു. എന്നാൽ, അധ്യാപകരുടെ നിയമനം ഉള്‍പ്പടെ ഭരണചുമതല വിദ്യാഭ്യാസ വകുപ്പിനായിരുന്നു. കായികവകുപ്പിെൻറ നിയന്ത്രണത്തിെൻറ അഭാവം കാര്യങ്ങള്‍ കുത്തഴിഞ്ഞ നിലയിലാക്കി. ഇതോടെയാണ് ഭരണചുമതല കൈമാറാന്‍ വിദ്യാഭ്യാസ വകുപ്പും തയാറായത്. കായികരംഗത്തോട് താൽപര്യമുള്ള അധ്യാപകരെ മാത്രമേ ജി.വി. രാജയില്‍ നിയമിക്കൂവെന്നും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും പരിശീലനസൗകര്യങ്ങള്‍ വിപുലമാക്കുകയുമാണ് പ്രഥമപരിഗണനയെന്നും ചർച്ചക്കുശേഷം കായികമന്ത്രി എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
ജി.വി. രാജയിൽ ഭക്ഷ്യവിഷബാധ സ്ഥിരമായതിനെ തുടർന്ന് സ്ഥലം മാറ്റിയ പ്രിൻസിപ്പൽ സി.എസ്. പ്രദീപിനും ഹെഡ്മാസ്റ്റർ ജയിൻ രാജിനുമെതിരെയുമുള്ള അച്ചടക്കനടപടി പിൻവലിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം കായികമന്ത്രി നിരസിച്ചു. പ്രിന്‍സിപ്പലിന് എതിരെയുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഗുരുതരമാണെന്നും പ്രദീപിനെ നിലനിര്‍ത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരായി കണ്ടെത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രദീപിനെയും ജയിൻരാജിനെയും സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം വിദ്യാർഥികൾ വ്യാഴാഴ്ച രാത്രി സ്കൂളിൽ ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. ഇതിനെതുടർന്നാണ് വെള്ളിയാഴ്ച കായികമന്ത്രി എ.സി. മൊയ്തീൻ വിദ്യാർഥികളുമായി ചർച്ചക്ക് തയാറായത്. ആത്മഹത്യഭീഷണി മുഴക്കിയ വിദ്യാർഥികളെ മന്ത്രി ശാസിച്ചു. ആരുടെ നിർദേശപ്രകാരമാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയതെന്ന് ചോദിച്ച മന്ത്രി, സമരം തുടർന്നാൽ സസ്പെൻഡ് ചെയ്യുമെന്നും പറഞ്ഞു. പൂട്ടിയ ഗേറ്റ് തുറന്ന് കുട്ടികള്‍ മുകളിലെത്തിയത് സ്കൂൾ ജീവനക്കാരുടെ അറിവോടെയാണെന്നതിൽ സംശയമില്ല. കുട്ടികളെ വെച്ച് സര്‍ക്കാറിനെ നേരിടാമെന്നാണ് അധ്യാപകരും ജീവനക്കാരും കരുതുന്നതെങ്കിൽ അത് വിലപ്പോകില്ലെന്നും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന അധ്യാപകരോട് മന്ത്രി പറഞ്ഞു. തുടർന്ന്, ഒരു സമരവും ഇനിയുണ്ടാകില്ലെന്ന് വിദ്യാർഥികൾ മന്ത്രിക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.