സൈക്ക്ള്‍ പോളോ ദേശീയ ചാമ്പ്യന്‍ഷിപ്; കേരളത്തിന്‍െറ രണ്ടു ടീമുകള്‍ മത്സരരംഗത്ത്; സംഘാടകര്‍ മുങ്ങി

കൊച്ചി: കേരളത്തിനുവേണ്ടി മത്സരിക്കാന്‍ രണ്ട് ടീമുകള്‍ രംഗത്തുവന്നതോടെ പ്രതിസന്ധിയിലായ ദേശീയ സൈക്ക്ള്‍ പോളോ ചാന്‍മ്പ്യന്‍ഷിപ്പിന്‍െറ സംഘാടകര്‍ മുങ്ങി. ഇന്ത്യന്‍ സൈക്ക്ള്‍ പോളോ ഫെഡറേഷന്‍െറ നേതൃത്വത്തില്‍ കളമശ്ശേരി ഫാക്ട് ഗ്രൗണ്ടില്‍ വ്യാഴാഴ്ച ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിലെ രണ്ട് സൈക്ക്ള്‍ പോളോ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ രണ്ട് ടീമുകള്‍ തര്‍ക്കവുമായി രംഗത്തുവന്നതോടെയാണ് ചാമ്പ്യന്‍ഷിപ് പ്രതിസന്ധിയിലായത്.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സൈക്ക്ള്‍ പോളോ ഫെഡറേഷന്‍ അനുമതി നല്‍കിയിരുന്ന സൈക്ക്ള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീമിനെതിരെ കോടതി ഉത്തരവുമായി മറ്റൊരു സംഘടനായായ കേരള സൈക്ക്ള്‍ പോളോ അസോസിയേഷനാണ് രംഗത്തുവന്നത്. കേരളത്തിലെ യഥാര്‍ഥ സംഘടന തങ്ങളുടേതാണെന്നും സംസ്ഥാന സ്പോര്‍ട്്സ് കൗണ്‍സിലിന്‍െറ മേല്‍നോട്ടത്തില്‍ പരിശീലിച്ച താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇത് ചെവിക്കൊള്ളാതിരുന്ന ദേശീയ സംഘടനക്കെതിരെ വീണ്ടും കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് വാങ്ങിയതോടെയാണ് സംഘാടകര്‍ സ്ഥലംവിട്ടത്.

മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന ഹൈകോടതി ഉത്തരവ് കാണിച്ചിട്ടും സംഘാടകര്‍ പരിഗണിക്കാത്തതിനെ ത്തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മൈതാനത്തിറങ്ങി പ്രതിഷേധിക്കുകയും മത്സരം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സംരക്ഷണ ഉത്തരവുകൂടി വാങ്ങി വെള്ളിയാഴ്ച വീണ്ടും എത്തുകയായിരുന്നു. മൈതാനത്തെ വേദിയൊഴികെ മറ്റെല്ലാം മാറ്റിയതായി കേരള സൈക്ക്ള്‍ പോളോ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിനുള്ള ഫ്ളക്സ് ബോര്‍ഡുകള്‍, ആര്‍ച്ച്, കസേരകള്‍ എല്ലാം മാറ്റിയിട്ടുണ്ട്്. അതേസമയം, മറ്റൊരു തീയതിയില്‍ മത്സരം നടത്താനാണ് ആലോചിക്കുന്നതെന്ന് ഇന്ത്യന്‍ സൈക്ക്ള്‍ പോളോ ഫെഡറേഷന്‍ ട്രഷററും മലയാളിയുമായ പി.എം. അബൂബക്കര്‍ വ്യക്തമാക്കി.

ദേശീയ ഫെഡറേഷന്‍െറ നടപടിക്കെതിരെ എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും രംഗത്തുവന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കണ്‍സിലിന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ എട്ടുപേര്‍ വീതം 24 കായികതാരങ്ങളാണ് കേരള ടീമിലുള്ളത്. നാലുദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ 21 ടീമുകളാണ് പങ്കെടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നത്തെിയ കായികതാരങ്ങളും സംഘാടകരെ കാണാതെ കളമശ്ശേരിയില്‍ തങ്ങുകയാണ്.

Tags:    
News Summary - Cycle Polo championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT