തായ്പേസ് സിറ്റി: ഏഷ്യൻ അത്ലറ്റിക്സ് ഗ്രാൻഡ്പ്രിയിൽ മലയാളി താരം മുഹമ്മദ് അനസിന് സ്വർണത്തിളക്കം. വിസപ്രശ്നത്തെ തുടർന്ന് ചൈനയിൽ നടന്ന ആദ്യ രണ്ട് പാദ ഗ്രാൻഡ്പ്രീയും നഷ്ടമായ അനസ്, ചൈനീസ് തായ്പേയിലെ മൂന്നാം പാദത്തിൽ മത്സരിക്കാൻ ലഭിച്ച അവസരം പാഴാക്കിയില്ല. 400 മീറ്ററിൽ 45.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒളിമ്പ്യൻ അനസ് സീസണിലെ ആദ്യ സ്വർണമണിഞ്ഞത്. എന്നാൽ, ലോകചാമ്പ്യൻഷിപ് യോഗ്യതാ മാർക്കായ 45.50 സെക്കൻഡ് കടക്കാൻ കഴിഞ്ഞില്ല. പുരുഷ ഷോട്ട്പുട്ടിൽ ഹരിയാനക്കാരൻ ഒാംപ്രകാശ് കർഹാനയിലൂടെ ഇന്ത്യയുടെ രണ്ടാം സ്വർണവും പിറന്നു. 19.58 മീറ്റർ എറിഞ്ഞാണ് കർഹാന കരിയറിലെ ആദ്യ രാജ്യാന്തര സ്വർണമെഡൽ നേടിയത്. രണ്ട് സ്വർണമടക്കം എട്ട് മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. വനിതകളുടെ 800 മീറ്ററിൽ ടിൻറു ലൂക (2:03.97 മിനിറ്റ്), പുരുഷ 800 മീറ്ററിൽ ജിൻസൺ ജോൺസൺ (1:51.35 മി) എന്നിവർ വെള്ളിയും നേടി. ഇവർക്കു പുറമെ വനിത ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ, 100 മീറ്ററിൽ ദ്യൂതിചന്ദ് എന്നിവരും വെള്ളിയണിഞ്ഞു. വനിതകളുടെ 400 മീറ്ററിൽ എം.ആർ പൂവമ്മയും ജാവലിൻ ത്രോയിൽ ജൂനിയർ ലോകറെക്കോഡിനുടമ നീരജ് ചോപ്രയും വെങ്കലം നേടി. ഗ്രാൻഡ്പ്രീ ആദ്യപാദത്തിൽ ഇന്ത്യ ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവും രണ്ടാം ഗ്രാൻഡ്പ്രീയിൽ ഒരു സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.