ജകാർത്ത: ആദ്യ രണ്ടു ദിനം സ്വർണം സമ്മാനിച്ച ഗോദക്ക് തിളക്കം കുറഞ്ഞപ്പോൾ ഉന്നം പൊന്നാക്കി ഷൂട്ടിങ് റേഞ്ച്. ഏഷ്യൻ ഗെയിംസിെൻറ മൂന്നാം ദിനം ഒാരോ സ്വർണവും വെള്ളിയും വെങ്കലവുമായി റേഞ്ച് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 10 മീറ്റർ എയർ പിസ്റ്റളിൽ 16കാരനായ സൗരഭ് ചൗധരി ഗെയിംസ് റെക്കോഡ് പ്രകടനത്തോടെ ഇന്ത്യക്ക് ജകാർത്തയിലെ മൂന്നാം സ്വർണം സമ്മാനിച്ചു. ഇതേ ഇനത്തിൽ വെങ്കലവും ഇന്ത്യ നേടി.
തൊട്ടുപിന്നാലെ വെറ്ററൻ താരം സഞ്ജീവ് രജപുത് 50 മീറ്റർ റൈഫ്ൾ ത്രീ പൊസിഷനിൽ വെള്ളി നേടി ഇന്ത്യയെ കാത്തു. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി തുടങ്ങി സഞ്ജീവിെൻറ കരിയറിലെ നാലാം ഏഷ്യൻ ഗെയിംസ് മെഡലാണിത്. 2010ൽ വെള്ളിയും 2014ൽ വെങ്കലവുമായിരുന്നു നേട്ടം. ഇവർക്കു പുറമെ ഗുസ്തിയിലും സെപക് താക്രോയിലും ഒാരോ വെങ്കലം പിറന്നു. ഇതോടെ, ഇന്ത്യയുടെ മെഡൽനേട്ടം 3-3-4 എന്ന നിലയിലായി. വനിതകളുടെ വുഷുവിൽ റോഷിബിന ദേവി സെമിയിൽ കടന്ന് ഒരു മെഡൽകൂടി ഉറപ്പിച്ചു.
മെഡൽ സമ്മാനിച്ച് ഗോദ
മൂന്നാം ദിനത്തിലും ഇന്ത്യയെ മെഡൽകൊണ്ട് അനുഗ്രഹിച്ച് ഗുസ്തി. ആദ്യ രണ്ടു ദിനവും സ്വർണം പിറന്ന ഗോദയിൽനിന്ന് മൂന്നാം ദിനമെത്തിയത് വെങ്കലം. വനിത വിഭാഗം 68 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ദിവ്യ കകറൻ ചൈനീസ് തായ്പെയിയുടെ ചെൻ വെൻ ലിങ്ങിനെ തോൽപിച്ച് വെങ്കലം നേടി. 10-0ത്തിനായിരുന്നു താരം തായ്പെയ്കാരിയെ മലർത്തിയടിച്ചത്. നേരേത്ത ക്വാർട്ടറിൽ തോറ്റതോടെയാണ് ദിവ്യ റെപാഷെയിലൂടെ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടിയത്.
ഇതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. ആദ്യ ദിനം ബജ്റങ് പൂനിയയും രണ്ടാം ദിനം വിനേഷ് ഫോഗട്ടും സ്വർണം നേടിയിരുന്നു.
സെപക് താക്രോയിൽ വെങ്കലം
പാലംബാങ്: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അപ്രതീക്ഷിത മെഡലുമായി സെപക് താക്രോ. പുരുഷ വിഭാഗത്തിൽ സെമിഫൈനലിലെത്തിയ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ തായ്ലൻഡിനു മുന്നിൽ തോൽക്കുകയായിരുന്നു. ഇതോടെ, വെങ്കല മെഡലിന് അവകാശികളായി. ആദ്യ മത്സരത്തിൽ ഇറാനെ തോൽപിച്ചായിരുന്നു ഗ്രൂപ് റൗണ്ടിലെ തുടക്കം. പിന്നാലെ, ഇന്തോനേഷ്യയോട് തോറ്റെങ്കിലും സെമിയിൽ കടന്നു. ഒടുവിൽ തായ്ലൻഡിനോട് 2-0ത്തിനാണ് കീഴടങ്ങിയത്.
ടെന്നിസിൽ ക്വാർട്ടർ
പുരുഷ വിഭാഗം ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ സഖ്യം ക്വാർട്ടറിൽ കടന്നു. തായ്ലൻഡിെൻറ നുട്ടാനൻ കട്ചപൻ-വിഷായ സഖ്യത്തെ 6-3, 6-1 സ്കോറിനാണ് തോൽപിച്ചത്. തായ്പെയ് കൂട്ടാണ് ക്വാർട്ടറിലെ എതിരാളി. മറ്റൊരു ഡബ്ൾസ് സഖ്യമായ രാംകുമാർ രാമനാഥൻ-സുമിത് നാഗൽ സഖ്യവും ക്വാർട്ടർ ഫൈനലിൽ കടന്നു. തായ്പെയിയുടെ ചെൻ ടി-പെങ് സിൻ യിൻ എന്നിവരെയാണ് തോൽപിച്ചത്.
അതേസമയം, മിക്സഡ് ഡബ്ൾസിൽ ദിവിജ് ശരൺ-കർമൻ കൗർ സഖ്യം തോറ്റു പുറത്തായി. പ്രീക്വാർട്ടറിൽ കസാഖ്സ്താൻ സഖ്യമാണ് ഇവരെ കീഴടക്കിയത്.
ഖാഡെക്ക് മെഡൽ നഷ്ടം
നീന്തലിൽ ഇന്ത്യയുടെ വിർധവാൽ ഗാഡെക്ക് മെഡൽ നഷ്ടമായത് സെക്കൻഡിെൻറ നൂറിൽ ഒരംശത്തിന്. 50 മീ. ഫ്രീസ്റ്റൈൽ ഫൈനലിൽ ഖാഡെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൈനയുടെ ഹെസിൻ യുവിനാണ് സ്വർണം. ജപ്പാെൻറ കറ്റ്സുമി നകാമുറ വെള്ളിയും ഷുനിചി നകാവോ വെങ്കലവും നേടി. മൂന്നാം സ്ഥാനത്തെത്തിയ ആൾ 22.46 സെക്കൻഡ് എടുത്തപ്പോൾ, ഖാഡെയുടെ സമയം 22.47 സെക്കൻഡായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.