ദോഹ: 23ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനം ഇന്ത്യക്ക് ആശയും നിരാശ യും. മെഡൽ പ്രതീക്ഷയായ ലോക ജൂനിയർ ചാമ്പ്യൻ ഹിമ ദാസ് വനിതകളുടെ 400 മീറ്റർ ഹീറ്റ്സിനി ടെ പരിക്കേറ്റ് പുറത്തായപ്പോൾ വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് ദേശീയ റെക്കോഡ് മെച്ചപ്പെടുത്തി സെമിയിലേക്ക് മുന്നേറി.
മലയാളി താരങ്ങളായ ജിൻസൺ ജോൺസണും മുഹമ ്മദ് അഫ്സലും പുരുഷന്മാരുടെ 800 മീറ്ററിലും മുഹമ്മദ് അനസ് 400 മീറ്ററിലും സെമിഫൈനലില േക്ക് മുന്നേറിയപ്പോൾ വനിതകളുടെ 400 മീറ്ററിൽ എം.ആർ. പൂവമ്മയും 800 മീറ്ററിൽ ഗോമതി മാരി മുത്തുവും പുരുഷന്മാരുടെ ട്രിപ്ൾജംപിൽ പ്രവീൺ ചിത്രവേലും ഫൈനലിൽ കടന്നിട്ടുണ്ട്. പുരുഷന്മാരുടെ 400 മീറ്ററിൽ ആരോക്യ രാജീവും സെമിയിലേക്ക് മുന്നേറി.
വനിതകളുടെ ഹീറ്റ്സിൽ വെടിയൊച്ച മുഴങ്ങിയ ഉടൻ കുതികുതിച്ച ദ്യുതി ചന്ദ് 11.28 സെക്കൻഡിൽ ഒന്നാമതായാണ് സെമിഫൈനലിലേക്ക് ഒാടിക്കയറിയത്. കഴിഞ്ഞവർഷം ഗുവാഹതി അന്തർസംസ്ഥാന മീറ്റിൽ താൻ തന്നെ കുറിച്ച 11.29 സെക്കൻഡ് സമയമാണ് ഒഡിഷക്കാരിയായ ദ്യുതി തിരുത്തിയത്. അതേസമയം, ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മാർക്കായ 11.24 സെക്കൻഡിൽ തൊടാൻ 23കാരിക്കായില്ല.
വനിതകളുടെ 400 മീറ്റർ ഹീറ്റ്സിൽ പകുതി ദൂരം പിന്നിട്ടപ്പോഴാണ് ഹിമ പരിക്കേറ്റ് വീണത്. കടുത്ത പുറംവേദനമൂലം ട്രാക്കിൽ വീണ ഹിമ കണ്ണീരോടെയാണ് കളംവിട്ടത്. സുവർണപ്രതീക്ഷയോടെ ദോഹയിലെത്തിയ ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേത്രിയായ ഹിമക്ക് പരിക്ക് കനത്ത തിരിച്ചടിയായി. പരിക്ക് സാരമുള്ളതല്ലെന്നും ഒന്നുരണ്ട് ദിവസത്തിനകം ഹിമ ശാരീരികക്ഷമത വീണ്ടെടുക്കുമെന്നും ഡെപ്യൂട്ടി ചീഫ് േകാച്ച് രാധാകൃഷ്ണൻ നായർ പറഞ്ഞു. അതേസമയം, അവസാന ദിവസം നടക്കുന്ന 4x400 മീ. റിലേയിലും മിക്സഡ് റിലേയിലും ഹിമക്ക് മത്സരിക്കാൻ സാധിക്കുമോ എന്ന കാര്യം ഉറപ്പില്ല. ഹിമക്ക് ഇറങ്ങാൻ സാധിച്ചില്ലെങ്കിൽ ഇരുഇനങ്ങളിലും ഇന്ത്യൻ പ്രതീക്ഷക്ക് മങ്ങലേൽക്കും.
അതേസമയം, 400 മീറ്ററിൽ മാറ്റുരക്കുന്ന മറ്റൊരു ഇന്ത്യൻ താരമായ പൂവമ്മ 52.46 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമതെത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഏഷ്യൻ ചാമ്പ്യൻ ബഹ്റൈെൻറ സൽവ നാസറാണ് (52.29 സെ.) ഹീറ്റ്സിൽ ഒന്നാമതെത്തിയത്. പുരുഷന്മാരുടെ 400 മീറ്ററിൽ ആരോക്യ രാജീവ് 46.25 സെക്കൻഡിൽ ഹീറ്റ്സിൽ ഒന്നാമതായി ഫിനിഷ് ചെയ്ത് സെമിയുറപ്പിച്ചപ്പോൾ മറ്റൊരു ഹീറ്റ്സിൽ മൂന്നാമതെത്തിയാണ് അനസ് (46.36 സെ.) സെമിയിലേക്ക് യോഗ്യത നേടിയത്.
പുരുഷന്മാരുടെ 800 മീറ്ററിൽ 1:52.93 സെക്കൻഡിൽ ഹീറ്റ്സിൽ ഒന്നാമതെത്തിയാണ് അഫ്സൽ സെമിയിൽ കടന്നത്. മറ്റൊരു ഹീറ്റ്സിൽ രണ്ടാമതെത്തി ജിൻസണും (1:53.43 സെ.) സെമിയിലേക്ക് മുന്നേറി. വനിതകളുടെ 800 മീറ്ററിൽ 2:04.96 സെക്കൻഡിൽ ഹീറ്റ്സിൽ രണ്ടാമതായി ഒാടിയെത്തിയാണ് ഗോമതി മാരിമുത്തു ഫൈനലിലേക്ക് മുന്നേറിയത്. മറ്റൊരു ഹീറ്റ്സിൽ അഞ്ചാമതായ ട്വിങ്കിൾ ചൗധരിക്ക് ഫൈനൽ യോഗ്യത നേടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.