സംഗ്രൂർ (പഞ്ചാബ്): മഞ്ഞിൽ തണുത്തുറഞ്ഞ വാർ ഹീറോസ് സ്റ്റേഡിയത്തിൽ വേഗപ്പറവയായി കേരളത്തിെൻറ ആൻസി സോജൻ. ദേശീയ സീനിയർ സ്കൂൾ കായികമേളയിലെ രണ്ടാംദിനത്തിൽ പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമതായാണ് ആൻസി സോജൻ കേരളത്തിന് ആദ്യ വ്യക്തിഗത സ്വർണമെഡൽ സമ്മാനിച്ചത്. 12.10 സെക്കൻഡിലായിരുന്നു ആൻസിയുടെ ഫിനിഷ്.
സ്റ്റാർട്ടിങ്ങിൽ അൽപം പിഴച്ചെങ്കിലും അവസാന 20 മീറ്ററിൽ നടത്തിയ സ്വപ്നസമാന കുതിപ്പാണ് ആൻസിക്ക് സ്വർണം നേടിക്കൊടുത്തത്. 11.82 സെക്കൻഡ് എന്ന കരിയർ ബെസ്റ്റ് സമയം മറികടന്ന് സ്വർണം നേടുകയായിരുന്നു ലക്ഷ്യം. 2014 മുതൽ സംസ്ഥാന, ദേശീയ സ്കൂൾ മീറ്റിൽ താരത്തിളക്കമായ ആൻസിയുടെ അവസാന മേളയാണിത്. അവസാന മീറ്റിൽ 100 മീറ്ററിൽ സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് ആൻസി പറഞ്ഞു. രാവിലെ പെയ്ത മഴയിൽ ട്രാക്കിൽ വെള്ളം കെട്ടിനിന്നിരുന്നു. ആൻസി ഓടിയ മൂന്നാം ലെയ്നിൽ ഫിനിഷ് പോയൻറിനു സമീപം ട്രാക്കിൽ വെള്ളം നിറഞ്ഞതിനാൽ അവസാനം അൽപം വേഗം കുറക്കേണ്ടിവന്നു. നാട്ടിക ഗവൺമെൻറ് ഫിഷറീസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ആൻസി കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്നിടങ്ങളിൽ റെക്കോഡ് നേടി ശ്രദ്ധേയയായ താരമാണ്. റിലേയിൽ അടക്കം ദേശീയ സ്കൂൾ കായികമേളയിൽ ആൻസിയുടെ എട്ടാം സ്വർണമാണിത്. നാട്ടിക ഇടപ്പള്ളി സോജെൻറയും ജാൻസിയുടെയും മകളായ ആൻസിയുടെ പരിശീലകൻ കണ്ണനാണ്. അഭിമാനകരമായ നേട്ടമാണിതെന്ന് കണ്ണൻ മത്സരശേഷം പറഞ്ഞു. ലോങ് ജംപിലും 200 മീറ്ററിലും 4-100 മീറ്റർ റിലേയിലും ആൻസിക്ക് മത്സരമുണ്ട്.
തണുപ്പിൽ രണ്ട് വെങ്കലം
ആൻസിയുടെ സ്വർണത്തിനുപുറെമ കേരളത്തിന് വ്യാഴാഴ്ച ലഭിച്ചത് രണ്ട് വെങ്കലം. ഒളിമ്പ്യൻ മേഴ്സി കുട്ടെൻറ ശിഷ്യകളായ ഗൗരി നന്ദനയും അനു മാത്യുവുമാണ് കേരളത്തിന് വെങ്കലം നേടിക്കൊടുത്തത്. 13 ഡിഗ്രി സെൻറിഗ്രേഡ് വരെ താഴ്ന്ന ഊഷ്മാവിനെ അതിജീവിച്ചാണ് താരങ്ങൾ മെഡൽ നേടിയത്. രാവിലെപെയ്ത മഴയിൽ നനഞ്ഞ ട്രാക്കിലായിരുന്നു മത്സരങ്ങൾ. വൈകീട്ട് ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തം കൊടും തണുപ്പിലായിരുന്നു.
രാവിലെ പെൺകുട്ടികളുടെ 400 മീറ്റർ 57.60 സെക്കൻഡിൽ ഓടിയെത്തിയാണ് തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരീനന്ദന മൂന്നാമതായത്. ഇതേ സ്കൂളിലെ താരമായ അനു മാത്യുവിന് ട്രിപ്പ്ൾ ജംപിലായിരുന്നു വെങ്കലം. 12.40 മീറ്ററാണ് വയനാട് പുൽപള്ളി സ്വദേശി അനു താണ്ടിയത്. ഈയിനത്തിൽ തമിഴ്നാടിെൻറ ബബിഷ 12.58 മീറ്റർ ചാടി പുതിയ റെക്കോഡിട്ടു. കേരളത്തിെൻറ അലീന ടി. ഷാജി 11.99 മീറ്ററോടെ അഞ്ചാം സ്ഥാനത്തെത്തി. പെൺകുട്ടികളുടെ 400 മീറ്ററിൽ കേരളത്തിെൻറ എ.എസ്. സാന്ദ്ര നാലാം സ്ഥാനമാണ് നേടിയത്. ആൺകുട്ടികളുടെ 100 മീറ്ററിൽ കർണാടകയുടെ വി.എസ്. ശശികാന്തിനാണ് സ്വർണം- സമയം: 10.79 സെക്കൻഡ്. കേരളത്തിെൻറ ആർ.കെ. സൂര്യജിത്തിന് അവസാന സ്ഥാനമാണ് ലഭിച്ചത്. ദക്ഷിണേഷ്യൻ ഗെയിംസിൽ വെള്ളി നേടിയ കർണാടക താരം പ്രിയ എച്ച്. മോഹനനാണ് പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം.
കേരളം നാലാമത്
ദേശീയ സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം മത്സരങ്ങൾ രണ്ടാംദിനം പൂർത്തിയായപ്പോൾ കേരളം 29 പോയൻറുമായി നാലാം സ്ഥാനത്താണ്. 43 പോയൻറുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. ഹരിയാനയ്ക്ക് 40 ഉം തമിഴ്നാടിന് 37 ഉം പോയൻറുണ്ട്. രണ്ടാംദിനം മൂന്ന് റെക്കോർഡുകൾ പിറന്നു. വെള്ളിയാഴ്ച ഏഴിനങ്ങളിലാണ് ഫൈനൽ നടക്കുന്നത്. അഞ്ചിനങ്ങളിൽ കേരള താരങ്ങൾ ഫൈനലിലെത്തി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഓവറോൾ പോയൻറ് നിലയിൽ ഹരിയാനയാണ് (164) മുന്നിൽ. മഹാരാഷ്ട്ര 162 പോയൻറുമായി രണ്ടാമതാണ്.
മൂന്നാമതുള്ള കേരളത്തിന് കേരളം 126 പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.