ന്യൂഡല്‍ഹി: ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകരിച്ചില്ളെങ്കില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ (ഐ.ഒ.എ) ആജീവനാന്ത പ്രസിഡന്‍റ് സ്ഥാനം വേണ്ടെന്നുവെക്കാന്‍ തയാറാണെന്ന് അഭയ് സിങ് ചൗതാല. കളങ്കിതരായ സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗതാലയെയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ ആജീവനാന്ത പ്രസിഡന്‍റുമാരായി കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ചൗതാലയും 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സുരേഷ് കല്‍മാഡിയും കേസില്‍ കുടുങ്ങിയിരുന്നു. പദവി വേണ്ടെന്ന് കല്‍മാഡി പറഞ്ഞതിന് പിന്നാലെയാണ് ചൗതാലയുടെ പ്രതികരണം. ഐ.ഒ.എ പ്രസിഡന്‍റ് രാമചന്ദ്രന്‍ പുതിയ തീരുമാനം ഐ.ഒ.സിയില്‍ അവതരിപ്പിക്കണമെന്നും ഐ.ഒ.സി എതിര്‍ത്താല്‍ രാജിവെക്കാമെന്നുമാണ് ചൗതാലയുടെ അഭിപ്രായം. തന്നെ വിമര്‍ശിച്ച കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിനെയും ചൗതാല വാര്‍ത്താകുറിപ്പില്‍ വിമര്‍ശിച്ചു. റിയോ ഒളിമ്പിക്സിനിടെ മന്ത്രിയുടെയും പരിവാരങ്ങളുടെയും പെരുമാറ്റം ഐ.ഒ.സി ചോദ്യം ചെയ്തിരുന്നതായി ചൗതാല പറഞ്ഞു. മന്ത്രിയുടെയും സംഘത്തിന്‍െറയും ഒളിമ്പിക്സ് അക്രഡിറ്റേഷന്‍ പിന്‍വലിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇരുവരെയും പ്രസിഡന്‍റാക്കിയതില്‍ ഐ.ഒ.എ പ്രസിഡന്‍റ് രാമചന്ദ്രനും ഉത്തരവാദിയാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. രാമചന്ദ്രനും കുറ്റക്കാരനാണെന്നും അജണ്ടയിലില്ലാത്ത കാര്യം യോഗത്തില്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയായിരുന്നെന്നും ഗോയല്‍ പറഞ്ഞു. ഐ.ഒ.എ ധാര്‍മികതയിലും ഭരണമികവിലും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ടതാണെന്നും എന്നാല്‍, കേസില്‍പ്പെട്ട രണ്ടുപേരെ ആജീവനാന്ത പ്രസിഡന്‍റുമാരാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതിനെതിരെ കായികമന്ത്രാലയം അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.