ഇനി തോല്‍ക്കാത്തവരുടെ പോരാട്ട നാളുകള്‍

റിയോ: ശാരീരിക അവശതകളെ മനോധൈര്യംകൊണ്ട് കീഴടക്കിയ താരങ്ങളുടെ പോരാട്ടത്തിന് റിയോയില്‍ ബുധനാഴ്ച തുടക്കം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാവും ഉദ്ഘാടന ചടങ്ങ്. മത്സരങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം തുടക്കം കുറിക്കും. ഈ മാസം 18 വരെയാണ് 15ാമത് പാരാലിമ്പിക്സിന് റിയോ നഗരം വേദിയാവുന്നത്. 162 രാജ്യങ്ങളില്‍ നിന്നായി 4300ല്‍ ഏറെ കായിക താരങ്ങള്‍ 23 കായിക ഇനങ്ങളിലായി മത്സരത്തിനിറങ്ങും.

ആരോപണങ്ങള്‍ക്കു നടുവില്‍ ആരംഭിച്ച് വിജയകരമായി കൊടിയിറങ്ങിയ ഒളിമ്പിക്സിന്‍െറ ആവേശത്തിലാണ് റിയോ വീണ്ടും അണിഞ്ഞൊരുങ്ങിയത്. വീല്‍ചെയറിലും വാക്കറിലും, അല്ലാതെയുമായി വിവിധ രാജ്യങ്ങളിലെ കായിക താരങ്ങള്‍ നേരത്തെ തന്നെ ഒളിമ്പിക്സ് നഗരിയിലത്തെി.

ചൈനയാണ് പാരാലിമ്പിക്സിലെ സൂപ്പര്‍ ചാമ്പ്യന്മാര്‍. 2004 ആതന്‍സില്‍ തുടങ്ങി ലണ്ടനില്‍ ഹാട്രിക് തികച്ച ഏഷ്യന്‍ കരുത്തരെ വെല്ലാന്‍ ഇക്കുറിയും ആരുമില്ല. 308 പേരുമായി എത്തുന്ന ഇവര്‍ തന്നെ റിയോയിലെ ജംപോ സംഘവും. ആതിഥേയരായ ബ്രസീലിന് 278 അംഗ സംഘമാണുള്ളത്. അമേരിക്കക്കുവേണ്ടി 276ഉം, ആസ്ട്രേലിയക്കായി 177 പേരും മത്സരത്തിനിറങ്ങും. 177 മെഡലുകള്‍ അടങ്ങിയ അത്ലറ്റിക്സ് തന്നെ ഒന്നാം നമ്പര്‍. രണ്ടാമത് 152 മെഡലുകളടങ്ങിയ നീന്തലും.

'ശക്തരായ റഷ്യയില്ലാതെയാണ് റിയോയില്‍ മേളക്ക് കൊടി ഉയരുന്നത്. ഉത്തേജക വിവാദത്തെ തുടര്‍ന്ന് പാരാലിമ്പിക്സ് കമ്മിറ്റി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് രാജ്യാന്തര സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ റഷ്യ അപ്പീല്‍ നല്‍കിയിരുന്നു. രണ്ട് അഭയാര്‍ഥി താരങ്ങള്‍ പാരാലിമ്പിക് കമ്മിറ്റിയുടെ കീഴില്‍ മത്സരിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT