മോസ്കോ: മരുന്നടി വിവാദത്തിന്‍െറ നിഴലുകള്‍ പേറി റഷ്യന്‍ ടീം ഒളിമ്പിക്സിനായി റിയോയിലേക്ക് തിരിച്ചു. പോള്‍വാള്‍ട്ട് താരം യെലേന ഇസിന്‍ബയേവയടക്കമുള്ള അത്ലറ്റിക്സ് താരങ്ങളില്ലാതെയാണ് മോസ്കോയിലെ ഷെരമെറ്റോവ വിമാനത്താവളത്തില്‍ നിന്ന് റഷ്യന്‍ സംഘം പറന്നുയര്‍ന്നത്. 387 അംഗങ്ങളടങ്ങിയ സംഘത്തെയായിരുന്നു റഷ്യ റിയോയിലേക്ക് അയക്കാനിരുന്നത്. എന്നാല്‍, നൂറിലേറെ താരങ്ങളെ ഉത്തേജക മരുന്നടിയുടെ പേരില്‍ വിവിധ ഫെഡറേഷനുകള്‍ വിലക്കിയപ്പോള്‍ സംഘബലം കുറഞ്ഞു.
അത്ലറ്റിക്സില്‍ 68 പേരായിരുന്നു യോഗ്യത നേടിയത്. എന്നാല്‍, ലോങ്ജംപ് താരം ഡാര്യ ക്ളിഷ്ന ഒഴികെയുള്ള അത്ലറ്റുകള്‍ക്കെല്ലാം നാട്ടില്‍ തന്നെ ഇരിക്കാനാണ് വിധി. അയോഗ്യരാക്കപ്പെട്ട താരങ്ങള്‍ക്ക് വേണ്ടിയാകും റിയോയിലെ പോരാട്ടമെന്ന് ഹാന്‍ഡ്ബാള്‍ താരം അന്നാ സെന്‍ പറഞ്ഞു.
ഇസിന്‍ബയേവയുടെ അഭാവത്തില്‍ സെര്‍ജി തെത്യുഗിനാകും മാര്‍ച്ച്പാസ്റ്റില്‍ പതാകയേന്തുക. നാലു വട്ടം ഒളിമ്പിക് മെഡല്‍ നേടിയ റഷ്യന്‍ ടീമിലംഗമായിരുന്നു 40കാരനായ തെത്യുഗിന്‍. മുമ്പൊരിക്കലുമില്ലാത്തവിധം ടീം ഒറ്റക്കെട്ടാകേണ്ട സമയമാണിതെന്ന് അദ്ദേഹം പുറപ്പെടുന്നതിന് മുമ്പ് പറഞ്ഞു. ബുധനാഴ്ച ക്രെംലിനില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വിലക്കപ്പെട്ട മുഴുവന്‍ താരങ്ങളും പങ്കെടുത്തിരുന്നു. കണ്ണീരൊലിപ്പിച്ചാണ് ഇസിന്‍ബയേവ സഹതാരങ്ങള്‍ക്ക് യാത്രാമംഗളം ചൊല്ലിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.