പാലക്കാട്: ഗുവാഹതി ദക്ഷിണേഷ്യന്‍ ഗെയിംസ് തന്‍െറ ആത്മവിശ്വസം കൂട്ടിയതായി അന്തര്‍ദേശീയ കായികതാരവും മീറ്റിലെ 1500 മീറ്റര്‍ സ്വര്‍ണമെഡല്‍ ജേതാവുമായ പി.യു. ചിത്ര. ഗെയിംസ് മത്സരങ്ങള്‍ക്കുശേഷം വിമാനമാര്‍ഗം കോയമ്പത്തൂര്‍ വഴി ശനിയാഴ്ച രാത്രിയാണ് മുണ്ടൂര്‍ പാലക്കീഴിലെ വീട്ടില്‍ ചിത്ര തിരിച്ചത്തെിയത്. സീനിയര്‍ തലത്തില്‍ പ്രഥമ അന്താരാഷ്ട്ര മത്സരമായിരുന്നു. ആദ്യ മീറ്റില്‍തന്നെ സ്വര്‍ണമണിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മികച്ച സംഘാടനമായിരുന്നു ഗുവാഹതിയിലേത്. അധികൃതരില്‍നിന്ന് നല്ല പിന്തുണ ലഭിച്ചു. ഏറ്റവും മികച്ച സമയം കുറിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട് -ചിത്ര പറഞ്ഞു.
ശ്രീലങ്കന്‍ താരങ്ങളുമായി നല്ല മത്സരത്തെ നേരിട്ടാണ് ചിത്ര പൊന്നണിഞ്ഞതെന്ന് കോച്ച് എന്‍.എസ്. സിജിന്‍ പറഞ്ഞു. 1500 മീറ്ററില്‍ രണ്ടും മൂന്നും സ്ഥാനത്ത് ശ്രീലങ്കന്‍ താരങ്ങളായിരുന്നു. വെള്ളി മെഡല്‍ ജേതാവായ ശ്രീലങ്കയുടെ ഗയന്തിക അഭയരത്നയുമായി കടുത്ത മത്സരമാണ് ചിത്രക്ക് നേരിടേണ്ടിവന്നത്. അവസാന 50 മീറ്ററില്‍ കുതിച്ചുപാഞ്ഞ ചിത്ര, ശ്രീലങ്കന്‍ പടയെ പിന്തള്ളി 4.25.56 എന്ന ഏറ്റവും മികച്ച സമയംകുറിച്ചാണ് സ്വര്‍ണം സ്വന്തമാക്കിയത്. 1500ല്‍ ഇതിനുമുമ്പുള്ള ചിത്രയുടെ മികച്ച സമയം കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ഓപണ്‍ നാഷനല്‍സിലേതാണ്, 4.25.76. സീനിയര്‍തലത്തിലുള്ള ആദ്യ അന്തര്‍ദേശീയ മത്സരമെന്ന നിലയില്‍ ചിത്രക്ക് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഗുവാഹതി മീറ്റ് ചിത്രയുടെ കരുത്തും ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.
അന്തര്‍ദേശീയ മീറ്റിന്‍െറ മത്സര രീതിയിലെ വ്യത്യാസം മനസ്സിലാക്കാനായി. അന്തര്‍ദേശീയ താരങ്ങളുമായുള്ള സഹവാസവും സൗഹൃദവും ചിത്രക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്ന് കോച്ച് പറഞ്ഞു. ജൂനിയര്‍ തലത്തില്‍ നാല് വ്യക്തിഗത മെഡലുകള്‍ ചിത്ര ഇതിന് മുമ്പ് നേടിയിട്ടുണ്ട്. 2013ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ മീറ്റില്‍ 3000, 1500 മീറ്റുകളില്‍ സ്വര്‍ണം നേടി. 2014ല്‍ റാഞ്ചിയില്‍ നടന്ന സാഫ് ജൂനിയര്‍ മീറ്റില്‍ 3000, 1500 മീറ്ററുകളില്‍ സുവര്‍ണ നേട്ടം ആവര്‍ത്തിച്ചു. സീനിയര്‍ തലത്തില്‍ ആദ്യ രണ്ടുവര്‍ഷം മെഡല്‍ നേട്ടം കുറവായിരുന്നെങ്കിലും പരിചയ സമ്പന്നത കൈവന്നതോടെ ഈ വര്‍ഷം മെഡല്‍ വന്നുതുടങ്ങി. അത്ലറ്റിക്സില്‍ ശ്രീലങ്ക ശക്തമായ പ്രതിയോഗികളാണ്.
സാഫില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയില്ളെങ്കിലും സ്പ്രിന്‍റിലും മധ്യദൂരത്തിലും ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ശ്രീലങ്കയുടെ ശക്തമായ സാന്നിധ്യമുണ്ട്. ഗുവാഹത്തി മീറ്റില്‍ 100, 800 മീറ്ററുകളില്‍ സ്വര്‍ണം നേടിയത് ശ്രീലങ്കന്‍ താരങ്ങളാണ് -എന്‍.എസ്. സിജിന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയ പി.യു. ചിത്രയെ പാലക്കാട് ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ ഭാരവാഹികളും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ചിത്രയെയും കോച്ച് സിജിനെയും തുറന്ന ജീപ്പില്‍ ആനയിച്ചു. പാലക്കാട് ശേഖരീപുരം ജങ്ഷനില്‍ വന്‍ വരവേല്‍പ്പാണ് യുവജനസംഘടനകളും കായികപ്രേമികളും നല്‍കിയത്. പാലക്കീഴ് കിഴക്കേകര ഉണ്ണികൃഷ്ണന്‍െറയും വസന്തകുമാരിയുടെയും മകളായ ചിത്ര ശ്രീകൃഷ്ണപുരം വി.ടി.ബി കോളജില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.