പെണ്‍കരുത്തില്‍ പൊന്‍കേരളം

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയില്‍ ഒരിക്കല്‍കൂടി കേരളം കിരീടമത്തെിപ്പിടിച്ചത് പെണ്‍കരുത്തില്‍. സ്വന്തം തട്ടകത്തില്‍ സ്വര്‍ണം വാരാമെന്ന പ്രതീക്ഷയില്‍ സ്പൈക്കണിഞ്ഞ ആതിഥേയര്‍ക്ക് സ്പ്രിന്‍റിനങ്ങളിലെ ദൗര്‍ബല്യവും  റിലേയില്‍ പിണഞ്ഞ അബദ്ധങ്ങളും കനത്ത തിരിച്ചടിയായി.
ആണ്‍കുട്ടികള്‍ വേണ്ടത്ര ശോഭിക്കാതിരുന്നപ്പോള്‍ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പെണ്‍കുട്ടികളാണ് പതിവുപോലെ രക്ഷകരായത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ 38 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയ കേരളത്തിന് സ്വന്തം വേദിയില്‍ അധികം നേടാനായത് ഒരോ  സ്വര്‍ണവും വെള്ളിയും  മാത്രം. അതേസമയം, വെങ്കലം ഏഴെണ്ണം കുറഞ്ഞു.  കൊച്ചിയില്‍ അവസാനമായി ആതിഥ്യം വഹിച്ചപ്പോള്‍ 47 സ്വര്‍ണം നേടിയിരുന്ന ആതിഥേയര്‍ക്ക് ഇത്തവണ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.

കേരളത്തിന്‍െറ 39 സ്വര്‍ണങ്ങളില്‍ 27 ഉം നേടിയത് പെണ്‍കുട്ടികള്‍. കേരളം മൊത്തം നേടിയ 306  പോയന്‍റില്‍ മൂന്നില്‍ രണ്ടു ഭാഗവും പെണ്‍കുട്ടികളുടെ കണക്കിലാണ്. ആണ്‍കുട്ടികളുടേത് പോയന്‍റ് നേട്ടം നൂറിലൊതുങ്ങി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ആതിഥേയര്‍ ഒന്നാമതായപ്പോള്‍ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരായ തമിഴ്നാട് രണ്ടു വിഭാഗങ്ങളിലും മൂന്നാമതാണ്. ആണ്‍കുട്ടികളില്‍ ഡല്‍ഹിക്കും പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രക്കുമാണ് രണ്ടാം സ്ഥാനം. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്ര മുന്നിലത്തെിയപ്പോള്‍ സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഡല്‍ഹിക്കാണ് കിരീടം. ഈ വിഭാഗത്തില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെങ്കലവും മാത്രമാണ് ലഭിച്ചത്. വ്യക്തിഗത ചാമ്പ്യന്മാരില്‍ ആതിഥേയരുടെ നാലുപേര്‍ പട്ടികയില്‍ ഇടം കണ്ടത്തെി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ബിബിന്‍ ജോര്‍ജും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി. ബബിതയും ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ പി.എന്‍. അജിതും പെണ്‍കുട്ടികളില്‍ ട്രിപ്ള്‍ സ്വര്‍ണം നേടിയ ലിസ്ബത്ത് കരോലിന്‍ ജോസഫും. കേരളത്തിന്‍െറ  നേട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ താരങ്ങളുടെ പങ്ക് ഏഴു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും. പാലക്കാട്ടെ സ്കൂളുകളില്‍ പറളിയും കല്ലടിയും മൂന്നു വീതം സ്വര്‍ണം നേടി. കല്ലടിക്കാര്‍ ഏഴു വെള്ളിയും പറളി രണ്ടു വെള്ളിയും നേടി. മീറ്റില്‍ മൂന്നുപേരെ പങ്കെടുപ്പിച്ച ഉഷാ സ്കൂളിന്‍െറ സംഭാവന അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമാണ്. സ്വര്‍ണം നേടിയ 4x400 മീറ്റര്‍ റിലേയിലും ഷഹര്‍ബാന സിദ്ദീഖ് ഓടി.

മീറ്റില്‍ ആകെ പിറന്ന 22 റെക്കോഡുകളില്‍ പത്ത് റെക്കോഡും ആതിഥേയ താരങ്ങള്‍ സ്വന്തമാക്കി.അനുമോള്‍ തമ്പിയും അബിത മേരി മാനുവലും ഇരട്ട റെക്കോഡ് കുറിച്ചു. ആണ്‍കുട്ടികളില്‍ കെ.എസ്. അനന്തു മാത്രമാണ് ഹൈജംപില്‍ റെക്കോഡിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT