റിയോ ഡെ ജനീറോ: ഒറ്റലാപ്പിലെ കുതിപ്പായ 400 മീറ്ററില്‍ മൈക്കല്‍ ജോണ്‍സന്‍െറ ലോക റെക്കോഡ് തിരുത്തിയ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്കിന്‍െറ കുതിപ്പിനു പിന്നില്‍ ഒരു മുത്തശ്ശിയുടെ പരിശീലകതന്ത്രം. 74കാരിയായ അന്ന സോഫിയ ബോത്തയാണ് നീകെര്‍ക്കിന്‍െറ കോച്ച്. എട്ടാം ലൈനില്‍നിന്ന് ഓടി 43.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നീകെര്‍ക്കിന്‍െറ കുതിപ്പ് കണ്ട് സാക്ഷാല്‍ മൈക്കല്‍ ജോണ്‍സണും ഞെട്ടി. കൂട്ടക്കൊല എന്നാണ് ബി.ബി.സിയുടെ കമന്‍േററ്ററായി സ്റ്റേഡിയത്തിലുണ്ടായിരുന്ന ജോണ്‍സണ്‍ ഈ ഓട്ടത്തെ വിശേഷിപ്പിച്ചത്. നാല് ഒളിമ്പിക് സ്വര്‍ണം സ്വന്തമായുള്ള ജോണ്‍സണ്‍ ഇങ്ങനെയൊരു ഓട്ടം കണ്ടിട്ടുണ്ടാവില്ല. എട്ടാം ലൈനില്‍നിന്ന് പയ്യന്‍ ലോക റെക്കോഡുമായി തിരിച്ചുകയറിയതിന്‍െറ അമ്പരപ്പാണ് ജോണ്‍സണ്.
എന്നാല്‍, മുത്തശ്ശി ആന്‍സ് ഇതൊക്കെ പ്രതീക്ഷിച്ചതാണ്. ചെറുമകന്‍ ബെയ്ജിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയപ്പോഴേ മുത്തശ്ശി പ്രവചിച്ചതാണ്, ഇവന്‍ റിയോയില്‍ തകര്‍ക്കുമെന്ന്. അതുതന്നെ സംഭവിച്ചു. ദക്ഷിണാഫ്രിക്കയിലെ ഫ്രീസ്റ്റേറ്റ് സര്‍വകലാശാലയിലെ പരിശീലകയായിരുന്നു അന്ന എന്ന ആന്‍സ്. വെള്ളത്തൊപ്പിപോലെ തലമുടിയുള്ള ആന്‍സ് 2012ലാണ് നീകെര്‍ക്കിനെ പരിശീലിപ്പിച്ചുതുടങ്ങിയത്. പ്രസന്നവദനയായ ഈ മുത്തശ്ശി പരിശീലക എന്ന നിലയില്‍ കര്‍ക്കശക്കാരിയാണ്. വമ്പന്‍ നേട്ടങ്ങളിലേക്കത്തൊന്‍ കഠിനശ്രമം വേണ്ടിവരുമെന്നാണ് നിലപാട്. അരനൂറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള ആന്‍സ് ആദ്യമായാണ് ലോക ചാമ്പ്യനെ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബെയ്ജിങ്ങില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യമായി അന്താരാഷ്ട്രതലത്തിലെ പ്രമുഖ മീറ്റില്‍ ശിഷ്യനൊപ്പം പങ്കെടുത്തത്. അന്ന് നീകെര്‍ക് സ്വര്‍ണവും നേടി. 2010ല്‍ കാനഡയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയപ്പോള്‍ നീകെര്‍ക്കിനെ ആന്‍സ് നോട്ടമിട്ടതാണ്. 100 മീറ്ററില്‍ ശ്രദ്ധേയനായ അകാനി സിമ്പൈനും ആന്‍സിന്‍െറ ശിഷ്യഗണത്തില്‍പെടും.
ചരിത്രനേട്ടം പ്രിയപ്പെട്ട കോച്ചിന് സമര്‍പ്പിക്കുകയാണെന്ന് നീകെര്‍ക് പറഞ്ഞു. സെമി ഫൈനലിനുശേഷം കാലിന് വേദനയുണ്ടായിരുന്നതിനാല്‍ ഫൈനലിനെക്കുറിച്ച് ആശങ്കയായിരുന്നു. റിയോയില്‍ ദക്ഷിണാഫ്രിക്ക നേടിയ ആദ്യ സ്വര്‍ണമാണിത്. മാര്‍ച്ച്പാസ്റ്റില്‍ ടീമിനെ നയിച്ചതും നീകെര്‍ക്കായിരുന്നു. വേഗരാജാവായ ഉസൈന്‍ ബോള്‍ട്ടുമായി നല്ല സൗഹൃദമാണ് നീകെര്‍ക്കിന്. നിനക്ക് ലോക റെക്കോഡ് തകര്‍ക്കാനാവുമെന്ന് ബോള്‍ട്ട് കാണുമ്പോഴെല്ലാം പറയുമായിരുന്നു. റെക്കോഡ് തിരുത്തിയശേഷവും അഭിനന്ദിച്ചു. അടുത്തിടെ ജമൈക്കയില്‍ പോയ നീകെര്‍ക് ബോള്‍ട്ടിനും കോച്ച് ഗ്ളെന്‍ മില്‍സിനുമൊപ്പം ഏറെ സമയം ഒന്നിച്ചുണ്ടായിരുന്നു. നൂറിലെ രാജാവും നാനൂറിലെ രാജകുമാരനും 300 മീറ്ററില്‍ പോര് നടത്താനുള്ള ഒരുക്കത്തിലാണ്. അടുത്ത വര്‍ഷമായിരിക്കും ഈ നൂതന മത്സരം. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് കീഴില്‍ 300 മീറ്റര്‍ മത്സരമില്ലാത്തതിനാല്‍ പ്രദര്‍ശനപോരാട്ടമായിരിക്കും നടത്തുക. ബോള്‍ട്ട് തന്നെയാണ് ആശയം കൊണ്ടുവന്നത്. നീകെര്‍ക് സമ്മതം മൂളിയാല്‍ അത്ലറ്റിക്സ് പ്രേമികള്‍ക്ക് തകര്‍പ്പന്‍ പോര് കണ്ട് ത്രസിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.