കൊല്‍ക്കത്ത: പുരുഷനെന്നു വിളിച്ചവരെ നിയമപ്പോരാട്ടത്തിലൂടെ തോല്‍പിച്ച് ട്രാക്കിലത്തെിയ ദ്യൂതി ചന്ദിന് ട്രിപ്പ്ള്‍ സ്വര്‍ണ നേട്ടവുമായി 55ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് സമാപനം. 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ ദ്യൂതി, അവസാന ദിനത്തില്‍ 200ലും 4-100 റിലേയിലും സ്വര്‍ണമണിഞ്ഞാണ് മീറ്റ് അവിസ്മരണീയമാക്കിയത്.
800 മീറ്ററില്‍ 18 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോഡ് തകര്‍ത്ത് മലയാളി താരം ടിന്‍റു ലൂക്കയും അവസാന ദിനത്തിലെ താരമായി. 2 മിനിറ്റ് 00.56 സെക്കന്‍ഡിലായിരുന്നു ടിന്‍റുവിന്‍െറ സുവര്‍ണ ഫിനിഷ്. റെയില്‍വേക്കു വേണ്ടിയാണ് മലയാളി താരം ട്രാക്കിലിറങ്ങിയത്.
മീറ്റിന് കൊടിയിറങ്ങിയപ്പോള്‍ മലയാളി എന്‍ജിനിലോടിയ റെയില്‍വേ കിരീടമണിഞ്ഞു. 267 പോയന്‍റുമായാണ് റെയില്‍വേ ഒളിമ്പിക്സിനുള്ള തയാറെടുപ്പ് പോരാട്ടത്തില്‍ ജേതാക്കളായത്. ഒ.എന്‍.ജി.സി രണ്ടും (185) സര്‍വിസസ് മൂന്നും (174.5) സ്ഥാനത്തായി. പുരുഷ വിഭാഗത്തില്‍ സര്‍വിസസും വനിതകളില്‍ റെയില്‍വേയും ജേതാക്കളായി. 400 മീറ്ററിലും റിലേയിലും ഒന്നാമതത്തെിയ ആരോഗ്യ രാജീവ് മീറ്റിലെ മികച്ച അത്ലറ്റായി. സ്റ്റീപ്ള്‍ചേസില്‍ പുതിയ സമയം സ്ഥാപിച്ച ലളിത ബാബറാണ് മികച്ച വനിതാ അത്ലറ്റ്. പുരുഷ വിഭാഗം 800 മീറ്ററില്‍ തുടര്‍ച്ചയായി ആറാം സ്വര്‍ണം ലക്ഷ്യമിട്ട സജീഷ് ജോസഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ട്രിപ്പ്ള്‍ ജംപില്‍ ദേശീയ ഗെയിംസ് ചാമ്പ്യന്‍ രഞ്ജിത് മഹേശ്വരി നാലാം സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.