തിരുവനന്തപുരം: 2014ലെ ജി.വി.രാജ അവാര്‍ഡിന് അന്താരാഷ്ട്ര ഹോക്കി താരം പി.ആര്‍. ശ്രീജേഷും അന്താരാഷ്ട്ര കനോയിങ് ആന്‍ഡ് കയാക്കിങ് താരം ബെറ്റി ജോസഫും അര്‍ഹരായി. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യാകപ്പ് എന്നിവയിലെ മെഡല്‍ നേട്ടങ്ങളാണ് ശ്രീജേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2011 ഒക്ടോബറില്‍ തെഹ്റാനില്‍ നടന്ന ഏഷ്യന്‍ കനോയിങ് സ്പ്രിന്‍റ് മത്സരം, 2013 സെപ്റ്റംബറില്‍ ഉസ്ബക്കിസ്താനില്‍ നടന്ന ഏഷ്യന്‍ കനോയിങ് സ്പ്രിന്‍റ് മത്സരം എന്നിവയില്‍ സ്വന്തമാക്കിയ മെഡലുകളാണ് ബെറ്റി ജോസഫിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിന് പരിശീലകന്‍ ഒ.എം.നമ്പ്യാര്‍ അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ മികച്ച കായിക പരിശീലകനുള്ള അവാര്‍ഡിന് ‘സായ്’ ബോക്സിങ് പരിശീലകന്‍ ഡി. ചന്ദ്രലാലിനെ തെരഞ്ഞെടുത്തു. മികച്ച കോളജ് കായിക അധ്യാപകന്‍: തങ്കച്ചന്‍ മാത്യു (പാലാ അല്‍ഫോണ്‍സാ കോളജ്), സ്കൂള്‍ കോച്ച്: ഷിബി മാത്യു (കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ്).
മികച്ച കോളജ്: ചങ്ങനാശ്ശേരി അസംപ്ഷന്‍. സ്കൂള്‍: പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്. പത്രോസ് പി. മത്തായി, ഡോ.ജി. കിഷോര്‍, കെ.എം. ബീനാമോള്‍, ജോണ്‍ സാമുവല്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പി.ജെ. ജോസഫ്, പത്മിനി തോമസ്, ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എന്നിവരടങ്ങിയ പാനലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബര്‍ 17ന് അവാര്‍ഡുകള്‍ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.