ബെയ്ജിങ്: ട്രാക്കിലെ മിന്നല്‍പ്പിണര്‍ ഉസൈന്‍ ബോള്‍ട്ടിന്‍െറ ട്രിപ്പ്ള്‍ സ്വര്‍ണത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് മെഡല്‍വേട്ടയില്‍ ജമൈക്ക കെനിയക്കൊപ്പം. സ്പ്രിന്‍റിലെ ഗോള്‍ഡന്‍ ഡബ്ളിനു പിന്നാലെ 4x100 മീറ്റര്‍ റിലേയിലും സ്വര്‍ണമണിഞ്ഞാണ് ബോള്‍ട്ട് ജമൈക്കയെ നയിച്ചത്. അസഫ പവല്‍, നെസ്റ്റ കാര്‍ട്ടര്‍, നികല്‍ ആഷ്മെയ്ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു ബോള്‍ട്ട് റിലേ ഓടിത്തീര്‍ത്തത് (37.36 സെ.). അതേസമയം, രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും ജസ്റ്റിന്‍ ഗാറ്റ്ലിന്‍ നയിച്ച അമേരിക്ക അയോഗ്യരാക്കപ്പെട്ടു. ടൈസന്‍ ഗേ, മൈക് റോജേഴ്സിന് ബാറ്റണ്‍ കൈമാറ്റം വൈകിയതിന്‍െറ പേരിലായിരുന്നു അയോഗ്യത. നിശ്ചിത മേഖല കടന്നായിരുന്നു ബാറ്റണ്‍ കൈമാറിയത്. ഇതോടെ, ചൈന ചരിത്രത്തിലെ ആദ്യ റിലേ വെള്ളിമെഡലണിഞ്ഞു. കാനഡക്കാണ് വെങ്കലം.
ഒളിമ്പിക്സും ലോകചാമ്പ്യന്‍ഷിപ്പുമായി ബോള്‍ട്ടിന്‍െറ തുടര്‍ച്ചയായ 17ാം സ്വര്‍ണമായിരുന്നു ബെയ്ജിങ്ങിലെ പക്ഷിക്കൂട്ടില്‍ പിറന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മാത്രം 11ാം സ്വര്‍ണമെഡല്‍. വനിതകളുടെ 4x100 റിലേയില്‍ ഷെല്ലി ആന്‍ഫ്രേസര്‍, വെറോണിക കാംബെല്‍, എലയ്ന്‍ തോംപ്സണ്‍^നടാഷ മോറിസന്‍ എന്നിവരടങ്ങിയ ജമൈക്ക സ്വര്‍ണമണിഞ്ഞു (41.07 സെ). അമേരിക്ക വെള്ളിയും ട്രിനിഡാഡ് വെങ്കലവുമണിഞ്ഞു. 5000 മീറ്ററിലെ സ്വര്‍ണവുമായി ബ്രിട്ടന്‍െറ മുഹമ്മദ് ഫറ ബെയ്ജിങ്ങിലെ രണ്ടാം സ്വര്‍ണമണിഞ്ഞു (13:50.38). നേരത്തേ 10,000 മീറ്ററിലും ഫറ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പ്ള്‍ ഡബ്ള്‍ വേള്‍ഡ് ഗോള്‍ഡ് നേട്ടവുമായി ഫറ ചരിത്രവും കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.